ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിന്‍ കേസ് പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എന്‍.കോട്ടിസവാര്‍ സിങ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. ഹൈകോടതി വിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, പ്രതികളുടെ ജയില്‍മോചനം കോടതി തടഞ്ഞിട്ടില്ല.
ആറ് മലയാളികള്‍ അടക്കം 189 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്. വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷണം. അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കല്‍ ട്രെയിനിലെ സ്‌ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും കേസില്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു.
കേസില്‍ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി വധശിക്ഷയും ജീവപര്യന്തവും വിധിച്ച പ്രതികളെ ബോംബെ ഹൈകോടതി വെറുതെ വിട്ടിരുന്നു. കേസില്‍ 13 പ്രതികളില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്ക് ജീവപര്യന്തവുമാണ് 2015ല്‍ മകോക കോടതി വിധിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട കമാല്‍ അന്‍സാരി 2021ല്‍ കോവിഡ് ബാധിച്ച് ജയിലില്‍ മരിച്ചു. ശേഷിച്ചവര്‍ 19 വര്‍ഷമായി വിവിധ ജയിലുകളിലാണ്. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും സാക്ഷികളുടെ വിശ്വാസ്യത ചോദ്യംചെയ്തും ജസ്റ്റിസുമാരായ അനില്‍ എസ്. കിലോര്‍, ശ്യാം സി. ചന്ദക് എന്നിവരുടെ പ്രത്യേക ബെഞ്ചാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. പീഡനത്തിന് ഇരയാക്കി കുറ്റസമ്മത മൊഴിയെടുത്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ ശിക്ഷാവിധി റദ്ദാക്കുന്നതായി ഹൈകോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
2006 ജൂലായ് 11 നാണ് 11 മിനിറ്റിനുള്ളില്‍ ഏഴു ബോംബുകള്‍ മുംബൈയിലെ വിവിധ ലോക്കല്‍ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. വൈകിട്ട് 6.24നു ഖാര്‍റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു ആദ്യ സ്‌ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്ലി എന്നിവിടങ്ങളില്‍ തുടര്‍സ്‌ഫോടനം.
Related News