ന്യൂഡല്‍ഹി: 3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് എം.ഡി.ആര്‍ റേറ്റ് എന്ന പേരില്‍ ചാര്‍ജ് ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നിരക്ക് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 മെയില്‍ യു.പി.ഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തിയിരുന്നു. ഇത് ബാങ്കുകള്‍ക്ക് സാമ്പത്തിക സമ്മര്‍ദം ഉണ്ടാക്കി. 2020ലെ സീറോ എം.ഡി.ആര്‍ നയത്തിനു പകരമാണ് പുതിയ നയം. ഇതിലൂടെ 3000 നു താഴെയുള്ള പേമെന്റുകള്‍ക്ക് ചാര്‍ജ് നല്‍കേണ്ടതില്ല. ഡിജിറ്റല്‍ ഇടപാടുകളില്‍ 80 ശതമാനവും യു.പി.ഐ വഴിയാണ് നടക്കുന്നത്. ഇവയില്‍ 90 ശതമാനവും പ്രതിവര്‍ഷം 20 ലക്ഷത്തില്‍ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ്. ഇവര്‍ക്ക് പുതിയ തീരുമാനം സാമ്പത്തിക ഭാരം ഉണ്ടാക്കിയേക്കും.
0.3 ശതമാനം എം.ഡി.ആര്‍ റേറ്റ് ആണ് വലിയ യു.പി.ഐ ഇടപാടുകള്‍ക്ക് പേയ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഇത് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് 0.9 മുതല്‍ 2 ശതമാനം വരെയാണ്. 2000 നു മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ജിഎസ്.ടി ഈടാക്കില്ലെന്ന് നേരത്തെ തന്നെ ഗവണ്‍മെന്റ് അറിയിച്ചിരുന്നു.
Related News