ദക്ഷിണേന്ത്യക്കാർക്ക് സ്വർണത്തോടുള്ള കമ്പം ലോകപ്രശസ്തമാണ്. സ്വർണം വാങ്ങിക്കൂട്ടുന്നത് ‘ഡെഡ് ഇൻവെസ്റ്റ്‌മെന്റ്’ എന്നാണ് ഒരുകൂട്ടരുടെ വാദം. എന്നാൽ, കഴിഞ്ഞ 15 വർഷംകൊണ്ട് ഇന്ത്യൻ കുടുംബങ്ങൾ വാങ്ങിക്കൂട്ടിയത് ചില്ലറ സ്വർണമൊന്നുമല്ല, ഏതാണ്ട് 12,000 ടൺ. 2010 മുതൽ 2024 വരെയുള്ള കാലയളവിലാണ് ഇത്. ഇതിൽ ഏതാണ്ട് 8,700 ടണ്ണും സ്വർണാഭരണം തന്നെയാണ്.
സ്വർണവില റെക്കോഡ് വേഗത്തിൽ കുതിച്ചുയർന്നതോടെ, ബംബറടിച്ചിരിക്കുകയാണ് സ്വർണ ശേഖരമുള്ളവർ. ഓരോ വർഷത്തെയും ശരാശരി വില കണക്കിലെടുത്താൽ, ഇത്രയും സ്വർണം വാങ്ങാനെടുത്ത ചെലവ് 50 ലക്ഷം കോടി രൂപ വരും. ഇതിന്റെ ഇപ്പോഴത്തെ മൂല്യമാകട്ടെ 110 ലക്ഷം കോടി രൂപയും. ഇന്ത്യൻ കുടുംബങ്ങളുടെ മൊത്തം ലാഭം 60 ലക്ഷം കോടി രൂപ!
15 വർഷംകൊണ്ടുള്ള കണക്ക് ഇതാണെങ്കിൽ, ഇന്ത്യയിലെ വീടുകളിൽ മൊത്തമുള്ള സ്വർണ ശേഖരം 25,000 ടൺ വരും. വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് ഇത്. തിരുവനന്തപുരത്തെ പദ്‌മനാഭ സ്വാമി ക്ഷേത്രം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ മൊത്തം 3,000-5,000 ടൺ സ്വർണ ശേഖരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
ഇതിനു പുറമെ, റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 879 ടൺ സ്വർണമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഇന്ത്യയിലെ മൊത്തം സ്വർണ ശേഖരം ഏതാണ്ട് 30,000 ടൺ വരും. ഇപ്പോഴത്തെ വില അനുസരിച്ച് ഇതിന്റെ മൂല്യം 3.2 ലക്ഷം കോടി ഡോളർ വരും. അതായത്, ഏതാണ്ട്് 275 ലക്ഷം കോടി രൂപ!
Related News