കൊല്‍ക്കത്ത: പുതിയ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്നു. കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കേണ്ടത് അത്യാവശ്യമാണെന്ന് അതിര്‍ത്തി രക്ഷാ സേന ഞായറാഴ്ച അറിയിച്ചു. അഞ്ച് കമ്പനി ബി.എസ്.എഫ് ജവാന്‍മാരെക്കൂടി മേഖലയില്‍ നിയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'ഇന്നലെ നാല് കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് കമ്പനികളെക്കൂടി സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും അക്രമം തടയാനുമായി നിയോഗിച്ചിരിക്കുന്നു. അസ്വസ്ഥതയുള്ളതായി വിവരം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ഞങ്ങള്‍ ഉടന്‍ തന്നെ നീങ്ങുകയാണ്,' ഡിഐജിയും (സൗത്ത് ബംഗാള്‍ ഫ്രോണ്ടിയര്‍) പിആര്‍ഒയുമായ നിലോത്പാല്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.
'ആള്‍ക്കൂട്ടം അക്രമാസക്തമായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇന്നലെ ഘോസ്പാറയില്‍ ഞങ്ങള്‍ക്ക് വെടിവയ്‌ക്കേണ്ടിവന്നു. ഞങ്ങളുടെ വാഹനങ്ങള്‍ തീയിടുകയും നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷങ്ങളില്‍ ചില ജവാന്‍മാര്‍ക്ക് നിസ്സാര പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തു - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുതിയിലെയും സംഷര്‍ഗഞ്ചിലെയും സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഇന്നും സംഷര്‍ഗഞ്ചിലെ മഹാദേവ്പൂര്‍ മേഖലയിലേക്ക് വലിയ ജനക്കൂട്ടം നീങ്ങുകയാണെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതനുസരിച്ച്, ഒരു വലിയ ബി.എസ്.എഫ് സംഘം അവിടേക്ക് നീങ്ങിയിട്ടുണ്ട്- ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലും ബി.എസ്.എഫ് ഉദ്യോഗസ്ഥരെ 'നേരിട്ട് ലക്ഷ്യമിട്ടിരുന്നു' എന്നും പോലീസിന് താരതമ്യേന എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധം ജില്ലയില്‍ വ്യാപകമായ അക്രമത്തിലേക്ക് നീങ്ങുകയും മൂന്ന് മരണങ്ങള്‍ സംഭവിക്കുകയും കുറഞ്ഞത് 150 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച, കല്‍ക്കട്ട ഹൈക്കോടതി മുര്‍ഷിദാബാദിലും മറ്റ് പ്രദേശങ്ങളിലും കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു.
'പശ്ചിമ ബംഗാളിലെ ഏതാനും ജില്ലകളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായ റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല - ജസ്റ്റിസ് സൗമേന്‍ സെന്‍ തലവനായ ബെഞ്ച് പറഞ്ഞു.
Related News