വിശുദ്ധിയുടെ വസന്തോല്‍സവമായ റമദാന്‍ മാസത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ശവ്വാല്‍ തിങ്കള്‍ക്കല പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണുന്ന വേളയില്‍ മുസ്ലീംങ്ങള്‍ തക്ബീര്‍ ധ്വനികളോടെ ഈദുല്‍ഫിതറിനെ സ്വാഗതം ചെയ്യുന്നു. പുത്തനുടുപ്പുകളുടെയും, സുഗന്ധദ്രവ്യങ്ങളുടേയും ആനന്ദത്തില്‍ മൈലാഞ്ചി അണിഞ്ഞ കൈകളുമായി പിഞ്ചോമനകള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നു. മുസ്ലീംങ്ങള്‍ക്ക് ഈദുല്‍ഫിത്തര്‍ ആനന്ദ സുദിനമാണ്. തന്നെ ആരാധിച്ചുകൊണ്ട് വിശപ്പും വികാരവും സഹിച്ച അടിയാളുകള്‍ക്ക് സന്തോഷിക്കുവാന്‍ അല്ലാഹു നല്‍കിയ അവസരമാണ്
പെരുന്നാള്‍.
ഈദുല്‍ഫിത്തര്‍ സുദിനത്തില്‍ പിന്നിട്ട പുണ്യമാസത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കുക.. വിശുദ്ധ റമദാന്‍ മാസത്തെ അര്‍ഹമായ രീതിയില്‍ നാം പരിഗണിച്ചുവോ? അതിനെ യഥാവിധി ആദരിക്കുവാന്‍ നമുക്ക് സാധിച്ചുവോ? ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ലൈലത്തുല്‍ ഖദ്റില്‍ ഭൂമിയില്‍ ഇറങ്ങിവന്ന മാലാഖമാരുടെ ആശ്വാസ വചനങ്ങള്‍ക്ക് വിശ്വാസികള്‍ അര്‍ഹരായിട്ടുണ്ടോ? തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്താനും മേലില്‍ ആവര്‍ത്തിക്കാതെ സൂക്ഷിക്കാനും ഇത്തരം ആത്മവിചാരങ്ങള്‍ ഉപകരിക്കും.
പുണ്യപുഷ്‌കലമായ പരിശുദ്ധ റമദാന്‍ അതിന്റെ എല്ലാ വിധ അനുഗ്രഹങ്ങളോടും കൂടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ വിശ്വാസിയുടെ ആത്മീയാഹ്ലാദമാണ് തക്ബീര്‍ ധ്വനികളിലൂടെ ഉദ്ഘോഷിക്കപ്പെടുന്നത്. റമദാനില്‍ തേടിയെടുത്ത ജീവ കാരുണ്യത്തിന്റെയും അഗതി സംരക്ഷണത്തിന്റെയും മഹനീയ ഗുണങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് പെരുന്നാളിന്റെ തുടക്കം. ഇസ്ലാം വിഭാവനചെയ്ത സുന്ദരമായ സമത്വാദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ഫിത്തര്‍ സക്കാത്ത്. ഓരോ മുസ്ലീമും നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് ഫിത്തര്‍ സക്കാത്തായി നല്‍കേണ്ടത്. കേരളത്തിലെ ഒരാള്‍ മൂന്ന് ലിറ്റര്‍ അരിയാണ് വിതരണം ചെയ്യേണ്ടത്. സമ്പന്നരെന്നോ ദരിദ്രരെന്നോ വിത്യാസം കൂടാതെ എല്ലാവര്‍ക്കും സന്തോഷത്തോടെ ചെറിയ പെരുന്നാള്‍ ദിവസം ആഘോഷിക്കാനുള്ള അവസരമാണ് ഫിത്തര്‍ സക്കാത്ത് പ്രദാനം ചെയ്യുന്നത്. പെരുന്നാള്‍ ദിവസത്തെ ചെലവിനുള്ള വക കഴിച്ച് വീട്ടില്‍ സമ്പാദ്യമുള്ളവരെല്ലാം ഈ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ശവ്വാല്‍ മാസപ്പിറവി കണ്ടതുമുതല്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്നതുവരെയാണ് വിതരണ സമയം.
ഇത് സംഘടിതമായ നിര്‍വ്വഹിക്കുന്നതാണ് ഏറെ നല്ലത്. അര്‍ഹരായവരുടെ കൈകളില്‍ ഫിത്തര്‍ സക്കാത്ത് എത്തിച്ചതിനുശേഷമാണ് വിശ്വാസികള്‍ ഈദുഗാഹിലേക്ക് പ്രാര്‍ത്ഥനക്കായി പുറപ്പെടേണ്ടത്. സക്കാത്തുല്‍ ഫിത്തറിന്റെ പ്രാധാന്യത്തെപ്പറ്റി ഒരു നബിവചനത്തില്‍ ഇങ്ങിനെ കാണാം. മുഹമ്മദ് നബി(സ) പറഞ്ഞു, കഴിവുണ്ടായിട്ടും ഫിത്തര്‍ സക്കാത്ത് കൊടുക്കാത്തവന്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന സ്ഥലത്തേക്ക് വരേണ്ടതില്ല. (ബുഹാരി-മുസ്ലിം). പെരുന്നള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ വേണ്ടിയാണ് ഇസ്ലാം ഈ നിര്‍ബന്ധ ദാനം വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സ്വന്തം പാളിച്ചകള്‍ക്ക് പ്രതിവിധിയായി പട്ടിണിപ്പാവങ്ങളുടെ വയറ് നിറക്കുക എന്ന തത്വം ഇസ്ലാമിന്റെ സവിശേഷതയാണ്. പ്രഭാതത്തില്‍ മൈതാനങ്ങളിലും പള്ളികളിലും നടക്കുന്ന പെരുന്നാള്‍ നമസ്‌കാരമാണ് പ്രത്യേക ആരാധന. വലിയവനും ചെറിയവനും കുബേരനും കുചേലനുമെല്ലാം തോളുരുമ്മി നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നു. ഈദ് ഗാഹില്‍ അണിനിരന്ന മനുഷ്യരെ ചൂണ്ടികൊണ്ട് അല്ലാഹു മാലാഖമാരോട് പറയുകയാണ് ' എന്റെ മലക്കുകളേ എന്റെ സച്ചരിതരായ അടിമകളിലേക്ക് നോക്കൂ. ഞാനവരോട് വ്രതമനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു. അനുസരണശീലമായ അവര്‍ ഉപവാസമെടുത്തു. നമസ്‌കരിക്കാന്‍ ആജ്ഞാപിച്ചു. അവര്‍ പ്രാര്‍ത്ഥനാനിരതരായി. ഇപ്പോഴിതാ അവര്‍ എന്നില്‍ നിന്നുള്ള പാപവിമുക്തിക്കായി കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. എന്റെ നാമത്തെ അവര്‍ വാഴ്ത്തുന്നു. എന്നാല്‍ മലക്കുകളേ.. എന്റെ പൗഡിയേയും മഹത്വത്തെയും മുന്‍നിര്‍ത്തി നിങ്ങളെ ഞാന്‍ സാക്ഷി നിര്‍ത്തുന്നു. തീര്‍ച്ചയായും ഞാന്‍ അവരുടെ സകല പാപങ്ങളും മാപ്പാക്കി പൊറുത്തു കൊടുത്തിരിക്കുന്നു.(ഹദീസ്)'.
സൗഹൃദത്തിന്റേയും സമഭാവനയുടേതുമായ കണ്ണികള്‍ സത്യവിശ്വാസികള്‍ക്കിടയില്‍ മുറുകുന്നു. നമസ്‌കാരാനന്തരം പള്ളിയിലെ ഇമാമിന്റെ ധാര്‍മ്മികോപദേശങ്ങള്‍ ചൈതന്യവത്തായ പുതിയൊരു ജീവിതത്തിനുള്ള കരുത്തു പകരുന്നു. ഓരോ റമദാനും അടുത്ത റമദാന്‍വരെയുള്ള ജീവിതത്തില്‍ നന്മകളുടെ മൂല്ല്യങ്ങളുടെ ഒരായിരം വസന്തങ്ങള്‍ വിരിയിക്കാന്‍ മുസ്ലിമിന് ഊര്‍ജ്ജം പകരേണ്ടതുണ്ട്. ഈ സവിശേഷതകൊണ്ടാണല്ലോ പ്രവാചകന്‍ വ്രതത്തെ തെറ്റുകളില്‍ നിന്നും തടുക്കുന്ന പരിചയോടുമപിച്ചത്. ഈദ് നമസ്‌കാരാനന്തരം പരസ്പരം ആലിംഗനം, ഹസ്തദാനം ചെയ്ത് സ്നേഹസാഹോദര്യ ബന്ധങ്ങള്‍ പുതുക്കുന്നു. അനന്തരം വീട്ടിലെത്തി വിഭവ സമൃദ്ധമായ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നു. ഉച്ചയ്ക്കുശേഷം ബന്ധു ഭവനങ്ങളിലെത്തി കുടുംബന്ധങ്ങള്‍ പുതുക്കുന്നു. ധാരാളം സ്ഥലങ്ങളില്‍ ഇതര മതസ്തരെകൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈദുസുഹൃദ് സമ്മേളനങ്ങള്‍ നടക്കുന്നു.
എന്നാല്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഭ്രമത്തിനിടയില്‍ നേര്‍മാര്‍ഗത്തില്‍ നിന്നും തെറ്റിയുള്ള നിഷിദ്ധമായ ഉല്ലാസ ലീലകളില്‍ ഏര്‍പ്പെടാന്‍ പാടില്ല. മതിമറന്ന അഹ്ലാദം ദൈവകോപത്തിന് കാരണമാകും. 'അല്ലാഹു' ആദരിച്ചതിനെ ആദരിക്കുക എന്നത് ഹൃദയത്തിലെ തഖ്വയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഈദുല്‍ഫിത്തര്‍ ദൈവം ആരംഭിച്ച ദിനമാകുന്നു. പെരുന്നാള്‍ സായാഹ്നങ്ങള്‍ മദ്യത്തിലും മദിരാക്ഷയിലും മുക്കികൊല്ലുന്നവര്‍ ആ പവിത്രനാളിന്റെ വിശുദ്ധിയാണ് പിച്ചിച്ചീന്തുന്നത്. ഏതൊരു സമൂഹത്തിന്റെയും ആദര്‍ശബോധത്തിന്റെയും സാംസ്‌കാരിക സവിശേഷതകളുടെയും ബഹിര്‍ സ്ഫുരണങ്ങളാണ് ഉല്‍ത്സവങ്ങളും ആഘോഷങ്ങളും. ധാര്‍മ്മിക സദാചാരമൂല്യങ്ങളുടെ ഉദാത്ത സീമകള്‍ അതിലംഘിക്കാത്ത ആദര്‍ശവൈശിഷ്ട്യം മുറുകെ പിടിച്ചുകൊണ്ട് തന്നെയാവണം ഇസ്ലാം മതാനുയായികളുടെ ഈദാഘോഷങ്ങള്‍. നന്മയുടെ പ്രചാരണവും തിന്‍മയുടെ വിപാടനവും ജീവിതമാര്‍ഗമായി സ്വീകരിച്ച ഒരുത്തമ സമൂഹത്തിന്റെ ആദര്‍ശ മഹിമകളാണ് പെരുന്നാളില്‍ മുഴച്ചുനില്‍ക്കേണ്ടത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ദരിദ്രരും ആലംബഹീനരും അത്താണിയില്ലാത്തതുമായ അവശവിഭാഗങ്ങള്‍ക്ക് സന്തോഷപ്രദമായ പെരുന്നാള്‍ ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. അന്യനുവേണ്ടി പരമാവധി കഷ്ടപ്പെടാനനുഭവിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ അന്ത്യപ്രവാചകന്റെ പിന്‍മുറക്കാരാണ് നാമെന്ന ബോധം സദാ ഉണ്ടായിരിക്കണം.
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈദുല്‍ഫിത്തര്‍ നല്‍കുന്നത്. വ്രതത്തില്‍ നിന്നും കരഗതമാക്കിയ സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉന്നത ഗുണങ്ങള്‍ ഇന്നു മുതല്‍ പ്രകടമാവണം. മനുഷ്യരെല്ലാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും എന്ന മഹത്തായ സാഹോദര്യ സന്ദേശം ലോകത്തിന് നല്‍കിയ മഹാനുഭാവനാണ് മുഹമ്മദ് നബി.(സ). മനുഷ്യരെ വേലികെട്ടി ഭിന്നിപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന ആധുനിക ലോകത്ത് ഇസ്സാമിന്റെ മനുഷ്യ സമത്വ സിദ്ധാന്തത്തിന് ഏറെ പ്രസക്തിയുണ്ട്. സഹോദര സമുദായങ്ങളുമായി സ്നേഹ ബന്ധങ്ങള്‍ പങ്കുവെയ്ക്കാനായേലെ ഈദു പൂര്‍ണ്ണമൂകു എന്നു നാം മനസ്സിലാക്കണം.
-കെ.പി.ഒ.റഹ്‌മത്തുല്ല
Related News