133 വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട് ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡിന്. 1892-ല്‍ രൂപീകൃതമായ ഈ ക്ലബ്ബ് നാലുതവണ പ്രീമിയര്‍ ലീഗ് ഫസ്റ്റ് ഡിവിഷനിലും, ആറുതവണ എഫ് എ കപ്പിലും, ഒരുതവണ എഫ് എ ചാരിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡിലും ജേതാക്കളായിട്ടുണ്ട്. ഈ നേട്ടങ്ങളെല്ലാം 1910-നും 1950 നും ഇടയിലായിരുന്നു. അതിനുശേഷം 1969ല്‍ നേടിയ ഇന്റര്‍ - സിറ്റീസ് ഫെയര്‍സ് കപ്പാണ് ന്യൂ കാസിലിന്റെ അവസാന കിരീടനേട്ടം. വ്യക്തമായി പറഞ്ഞാല്‍ 56 വര്‍ഷം കഴിഞ്ഞു ആ ടീം ഒരു കിരീടം നേടിയിട്ട്. ആ കിരീട വരള്‍ച്ചക്കാണ് കഴിഞ്ഞയാഴ്ച വിഖ്യാതമായ വെമ്പ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കരബാവോ കപ്പിന്റെ ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ മലര്‍ത്തിയടിച്ച് ന്യൂ കാസില്‍ യുണൈറ്റഡ് അറുതി വരുത്തിയത്.
45-ാം മിനിറ്റില്‍ ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ഡാനി ബോണും 52-ാം മിനിറ്റില്‍ സ്വീഡിഷ് മുന്നേറ്റ നിരക്കാരന്‍ അലക്‌സാണ്ടര്‍ ഇസാക്കും ന്യൂ കാസിലിന് വേണ്ടി വല കുലുക്കി. ഇഞ്ച്വറി ടൈമിന്റെ 94-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെഡറിക്കൊ ചിയേസ ലിവര്‍പൂളിനു വേണ്ടി ഒരു ഗോള്‍ മടക്കിയതോടെ മത്സരത്തിന് തീവ്രമായ ആവേശം കൈവന്നു. തോല്‍വി ഉറപ്പിച്ച പല മത്സരങ്ങളിലും അവിശ്വസനീയമായ തിരിച്ചുവരവുകള്‍ നടത്തിയ ചരിത്രങ്ങള്‍ ഏറെയുണ്ട് ചെമ്പടയുടെ താളുകളില്‍. ആ ഓര്‍മ്മകള്‍ വെമ്പ്‌ലിയുടെ ഇരിപ്പിടങ്ങളില്‍ ചുവപ്പണിഞ്ഞിരിക്കുന്ന ലിവര്‍പൂള്‍ ആരാധകരെ കോരിത്തരിപ്പിച്ചിരിക്കണം. മുഹമ്മദ് സലാഹും കോഡി ഗാഗ്‌പോയും ചിയേസയും ലൂയിസ് ഡയസും ഉള്‍പ്പെട്ട മുന്നേറ്റനിര അത്തരമൊരു വിപ്ലവ പോരാട്ടത്തിന് കരുത്തുള്ളവരുമായിരുന്നു. എന്നാല്‍ ന്യൂകാസിലിന്റെ പതിനൊന്ന് പോരാളികളുടെ നിശ്ചയദാര്‍ഢ്യം ഒരു നൂലിഴ പോലും വിട്ടുനില്‍ക്കാതെ അവരെ പ്രതിരോധിച്ചു. ഒടുവില്‍ 101 ാം മിനിറ്റില്‍ റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നത് വരെ അവര്‍ ആ നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവും കാത്തുസൂക്ഷിച്ചു. അങ്ങനെ നീണ്ട 56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ന്യൂകാസില്‍ ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായിരിക്കുന്നു.
അതൊരു ചരിത്രമായിരുന്നു. അര നൂറ്റാണ്ടോളമായുള്ള നിറം കെട്ട ഭൂതകാലത്തിനു മേല്‍ ന്യൂ കാസില്‍ സന്തോഷമുള്ള ചിരി ചിരിക്കുന്നു. അത് മാനേജര്‍ എഡ്ഢി ഹോവിനെ ആനന്ദ കണ്ണീരണിയിപ്പിച്ചു. ഒപ്പം ദ ടൂണ്‍ ആര്‍മിയെയും. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കിലേക്ക് പടികടന്നെത്തുന്ന തങ്ങളുടെ ആരാധക കൂട്ടായ്മയായ ദ ടൂണ്‍ ആര്‍മിയോട് ന്യൂകാസിലിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. കിരീട നേട്ടങ്ങള്‍ ഇല്ലാത്ത കാലത്ത് അവര്‍ ഒരിക്കലും തങ്ങളുടെ ടീമിനെ തള്ളിപ്പറഞ്ഞില്ല. തോല്‍വികളിലും നഷ്ടങ്ങളിലും അവര്‍ എപ്പോഴും ന്യൂകാസിലിനൊപ്പം ശക്തമായി നിലകൊണ്ടു. കറുപ്പും വെളുപ്പും കലര്‍ന്ന ജെഴ്‌സി അണിഞ്ഞ് അവര്‍ തങ്ങളുടെ ക്ലബ്ബിനായി എപ്പോഴും ആര്‍ത്തുവിളിച്ചു. കിരീട വരള്‍ച്ചക്കൊപ്പം സമാനതകളില്ലാത്ത പല പ്രതിസന്ധികളും ആ ക്ലബ്ബിനെ വേട്ടയാടിയ ഒരു കാലമുണ്ടായിരുന്നു. ന്യൂകാസിലിന്റെ നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായ കാലം. ഒടുവില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കണ്‍സോര്‍ഷ്യം ക്ലബ്ബിനെ ഏറ്റെടുത്തതോടെ അവരുടെ തലവര മാറി തുടങ്ങി. അതോടെ പണിമിറക്കി അവര്‍ മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചു തുടങ്ങി.
പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ പിന്നോക്കം നിന്നിരുന്ന ടീം യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി. ഇരുണ്ട ഭൂതകാലങ്ങളില്‍ നിന്ന് ആ ടീം പതിയെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് പിന്നീട് ഫുട്‌ബോള്‍ ലോകം കണ്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ആഴ്‌സണലും ടോട്ടന്‍ഹാമുമൊക്കെ ന്യൂകാസിലിന്റെ ചൂടറിഞ്ഞു തുടങ്ങി. ബാറിന് കീഴെ സ്ലോവാക്യയുടെ മാര്‍ട്ടിന്‍ ഡുബ്രാവ്ക, പ്രതിരോധത്തില്‍ ഇംഗ്ലീഷ് കരുത്തരായ ഡാനി ബോണ്‍, കീരന്‍ ട്രിപ്പിയര്‍, നെതര്‍ലാന്‍ഡിന്റെ സ്വെന്‍ ബോട്ട്മാന്‍ മിഡ്ഫീല്‍ഡില്‍ ബ്രൂണോ ഗുയിറാസ്, ലെവിസ് മൈലി, ജേക്കബ് മര്‍ഫി തുടങ്ങിയ കരുത്തര്‍. ഒപ്പം മുന്നേറ്റ നിരയില്‍ അലക്‌സാണ്ടര്‍ ഇസാക്ക്, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയ ചാട്ടുളികളും ഇന്ന് ടീമിനൊപ്പം ഉണ്ട്. ഈ കരുത്തരെ വെച്ച് എഡ്ഢി ഹോവ് എന്ന പരിശീലകന് ഇനിയുമേറെ മുന്നോട്ടു കുതിക്കാന്‍ കഴിയുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകളും ദ ടൂണ്‍ ആര്‍മിയും പ്രതീക്ഷിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും ലക്ഷ്യങ്ങള്‍ ഏറെയുണ്ടെന്നും ക്ലബ് മാനേജ്‌മെന്റും അടിവരയിടുന്നുണ്ട്. പ്രീമിയര്‍ ലീഗും യുവേഫ ചാമ്പ്യന്‍സ് ലീഗുമൊക്കെ ആ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടതാണ്.
-മുനീര്‍ വാളക്കുട
Related News