കുട്ടിക്കുറ്റവാളികള്‍ പെരുകുന്ന സാഹചര്യത്തില്‍ എന്താണ് ഇതിനുള്ള പ്രതിവിധികള്‍ എന്ന് കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം വിദ്യാര്‍ഥികള്‍ക്കിടയിലെ ആക്രമണമനോഭാവം അത്രയേറെ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. നിലവിലുള്ള നിയമങ്ങളുടെ പോരായ്മ എതിരാളിയെ നിര്‍ഭയം കൊല്ലാനും കൊല്ലാകൊല ചെയ്യാനും പ്രാപ്തനാക്കുന്നു.് കേരള മനസാക്ഷിയെ ഞെട്ടിച്ച ഷഹബാസ് കൊലക്കേസ് പ്രതികളുടെ ശബ്ദ സന്ദേശം നാം കേട്ടതാണ്. ഇത് ഏറെ മുഖവിലക്കെടുക്കേണ്ട വിഷയമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഈ കുറിപ്പ്!
കുട്ടികളായാലും മുതിര്‍ന്നവരായാലും നിര്‍ഭയം നിസാരമായ കാരണത്തിന്റെ പേരില്‍ പോലും ഒരു ജീവന്‍ ഇല്ലാതാക്കുന്ന അതിക്രൂരമായ അവസ്ഥ അവസാനിപ്പിക്കണം. അല്ലാതെ ഈ സ്ഥിതി വിശേഷവുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം കൊല്ലപ്പെടുന്ന ഓരോ കുട്ടിയുടേയും വീടകങ്ങളില്‍ നിന്നുയരുന്ന നിലവിളികള്‍ മനസ്സാക്ഷിയുള്ളവര്‍ക്ക് വല്ലാത്ത പൊറുതി മുട്ടലുണ്ടാക്കിയിട്ടുണ്ട്. കണ്ണീരിന്റെ നിലയ്ക്കാത്ത പ്രവാഹം കണ്ടില്ലാന്ന് നടിക്കാന്‍ പറ്റുമൊ?. അവരെയൊക്കെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ചുറ്റിലും നിസ്സഹായരാകുന്ന മനുഷ്യരാണുള്ളത്. എടുത്ത് പറഞ്ഞാല്‍ ഒരച്ഛന്റെ തണലാകേണ്ടവരാണ് ആണ്‍ കുട്ടികള്‍. അതങ്ങ് ഇല്ലാതാകുന്നതോടുകൂടി ഇനിയെന്ത് പറയാന്‍, മൊത്തം ശൂന്യത കൊണ്ട് മൂടുകയാണ് വീടകം.
നിഷ്‌കളങ്കനായ ഷഹബാസിന്റെ മരണവും അങ്ങനെ പലതുമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കാമറയ്ക്ക് മുന്നില്‍ നെഞ്ച് പൊട്ടി കരയുന്ന മുഹമ്മദ് ഇഖ്ബാല്‍ എന്ന പിതാവിനെ കേരളം ഒരിക്കലും മറക്കില്ല. കൊലയാളികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സര്‍ക്കാറും കോടതിയും ശക്തമായ മാറ്റം വരുത്താന്‍ തയ്യാറാകണം. ഇല്ലെങ്കില്‍
കൂട്ടനിലവിളികള്‍ ഉയരുന്ന വീടുകളുടെ എണ്ണം കൂടി കൊണ്ടേയിരിക്കും. കൗമാരക്കാര്‍ക്കിടയിലെ പൊട്ടിതകര്‍ന്ന രസ ചരടുകള്‍ കാരണം അരാജകത്വം കൊണ്ട് അത്രയേറെ നാട് അധ:പതനത്തിലേക്ക് ഇപ്പൊ തന്നെ ചരിഞ്ഞിരിക്കുന്നു. മൂല്ല്യങ്ങള്‍ ചോര്‍ന്നു പോയ പുതു തലമുറ കടലാസു തോണിയിലിരുന്ന് കടവ് കടക്കണ മെന്ന് വാശിപിടിക്കുകയാണ്. പ്രബുദ്ധതയും സാംസ്‌കാരിക ഔന്നത്യവും ആഗ്രഹിക്കുന്ന ഒരു തലമുറ നമുക്കിനി ഉണ്ടാകുമൊ?
ശ്രമിച്ചാല്‍ നടക്കും! എങ്ങനെ? ആദ്യം വേണ്ടത് കുട്ടികളെ സമൂഹവുമായി ബന്ധിപ്പിക്കുക. സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യര്‍ക്ക് താങ്ങും തണലുമാകാന്‍ മനസ് കൊണ്ട് പ്രാപ്തരാക്കുക. ലൈബ്രറിയിലെ നിത്യസന്ദര്‍ശകരായ നല്ല വായനക്കാരാക്കുക, മോട്ടിവേഷന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുക. അമ്മയെ അടുക്കളയില്‍ സഹായിക്കുക. മാതാപിതാക്കള്‍ കുട്ടികളുമായി നര്‍മ്മം ചേര്‍ത്ത തമാശകള്‍ പറഞ്ഞ് സംവദിക്കാന്‍ നിര്‍ബന്ധമായും സമയം കണ്ടെത്തുക. ചങ്ങാത്തം കൂടാന്‍ മാതാപിതാക്കള്‍ കൊള്ളാം എന്ന് കുട്ടികള്‍ക്കും ബോധ്യം വരണം. അങ്ങനെ തനിയ്ക്ക് മുന്നില്‍ കുടുംബമെന്ന വലിയ ലോകമുണ്ട് എന്ന് കുട്ടി കണ്ടെത്തണം. അതിനുള്ള രുചിക്കൂട്ട് തയ്യാറാക്കുന്നതില്‍ മിടുക്കരാകണം. എങ്ങോട്ട് പോയാലും വീട് കുട്ടിയെ പിടിച്ച് വലിക്കണം. അതൊക്കെ നല്ല വ്യക്തിത്വ രൂപീകരണത്തില്‍ കുട്ടിയ്ക്ക് മാതൃകയാകും. നാടിന്റെയും വീടിന്റെയും നാളത്തെ വാഗ്ദാനങ്ങളാകേണ്ട കുട്ടികള്‍ പാഠപുസ്തകങ്ങള്‍ സൂക്ഷിക്കേണ്ട ബാഗില്‍ നഞ്ചക്കും കത്തിയും മറ്റുമാരകായുധങ്ങളും കൊണ്ടുവരുന്ന അവസ്ഥാവിശേഷം എത്രമേല്‍ ഭയാനകം. ഒന്നോര്‍ത്ത് നോക്കിയേ! ജനഗണമന ഉയരുന്ന വിദ്യാലയങ്ങളില്‍ സ്‌നേഹത്തിന്റെ ജാസ്മിന്‍ പൂക്കള്‍ കൊണ്ട് സൗഹൃദത്തിന്റെ എക്കാലത്തേക്കുമുള്ള കൂടൊരുക്കേണ്ട കൗമാരക്കാര്‍ കണ്ണും കാതും തലയോട്ടിയും അടിച്ചു പൊട്ടിക്കുന്നത്രയും ക്രൂരന്മാരായി പോകുന്ന ഭീകരാന്തരീക്ഷം സംജാതമായിരിക്കുന്നു. അവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ സുഗന്ധി പൂക്കള്‍ ഏത് പുഴയിലേക്കാണൊലിച്ച് പോയത് ?
പാളിച്ചകള്‍ സംഭവിച്ചത് എവിടെയാണ്? അപ്രസക്തമായ വിഷയങ്ങളില്‍ വിറപ്പിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന കോടതിക്കും സര്‍ക്കാരിനും വിദ്യാലയങ്ങളില്‍ നടമാടുന്ന കുരുതികള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെ? കോടതിയും സര്‍ക്കാറും ഈ വിഷയം ശക്തമായി നേരിടാതെ വരുമ്പോള്‍ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ജാതിമത രാഷ്ട്രീയമില്ലാതെ പൊതുജനം ഒന്നിച്ചാല്‍ മാറ്റത്തിന്റെ സുനാമി തിരമാലകള്‍ ആഞ്ഞടിയ്ക്കും. ഒട്ടും ആശങ്ക വേണ്ട.
ചരിത്രത്തിലിടം പിടിച്ച സമരം കൊണ്ട് ആശ്ച്ര്യപ്പെടുത്തുന്ന പലതും നേടിയെടുത്ത വമ്പന്മാരുള്ള നാടാണിത്! ആയുധത്തേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് അത്ര വലിയ മതില്‍ കെട്ടുകള്‍ പൊളിച്ച് മാറ്റി നെഞ്ച് വിരിച്ച് നിന്ന ധീരയോദ്ധാക്കളാണ് നമുക്കുണ്ടായിരുന്നത്. അത് മറക്കരുത്!
നിലവിലുള്ള ശിക്ഷാനിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ശാഠ്യത്തില്‍ നമ്മള്‍ ഉറച്ച് നില്‍ക്കണം. കോടതിയും സര്‍ക്കാരും കാഴ്ച്ചക്കാരാകുമ്പോള്‍ സമൂഹം
രംഗത്തിറങ്ങി ആഞ്ഞ് വീശണം. കൊലയാളിയ്ക്ക് വധശിക്ഷ കൊടുക്കുന്ന നിയമം വേണമെന്ന് കണ്ണില്‍ ചോരയുള്ള പച്ചമനുഷ്യര്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട്
കാലങ്ങളേറെയായി. എന്നിട്ട് വല്ല ഗുണവുമുണ്ടായൊ? വിദ്യാലയങ്ങളിലെ കൊലപാതകങ്ങളും ആക്രമണങ്ങളും തുടര്‍കഥയാകുമ്പോള്‍ അത് നാടിന് പുതിയ കുറ്റവാളികളെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുകയാണ്. കണ്ണിനും മുഖത്തും മൂക്കിനും എന്തിനേറെ സ്വകാര്യ ഭാഗത്ത്വരെ കുത്തി പരിക്കേല്‍പ്പിക്കുന്ന സൂത്രധാരികളായ കുട്ടികളാണ് വിദ്യ അഭ്യസിക്കുകയെന്ന വ്യാജേന വിദ്യാലയങ്ങളെ യുദ്ധഭൂമിയാക്കുന്നത്. അമ്മച്ചി വീട് എന്ന സ്ഥലത്തെ ഒരു സഹപാഠിയുടെ വീട് ആക്രമിച്ചാണ് പകരം വീട്ടിയത് ഒന്നോര്‍ത്ത് നോക്കിയേ!
സ്‌നേഹംവിളമ്പി ഒന്നിച്ചിരുന്ന് വിദ്യ അഭ്യസിക്കേണ്ട കുട്ടികള്‍ ശത്രുക്കളായി മാറുന്ന അപകടകരമായ പോക്ക് തടയേണ്ടത് നമ്മുടെ ആവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ് പൊതുജനം ചര്‍ച്ച ചെയ്യുന്നത്. നാടിനും വീടിനും രക്ഷകരായി മാറേണ്ട കുട്ടികള്‍ ഇല്ലാതായി പോകുന്ന ദുരന്തം ഇനി സഹിച്ചുകൂട. ഷഹബാസിന്റെ കൊല അവസാനത്തേതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. വാക്കുകള്‍ കൊണ്ട് മറുപക്ഷത്തോട് ജയിക്കാന്‍ കഴിയാതെ വരുമ്പോഴാണ്
ഒരുത്തന്‍ കൊലയാളിയായി തോറ്റ് പോകുന്നത്. അഭിമാനമുള്ള ഒരു മനുഷ്യനും ഒരാളെ കൊല്ലില്ല! അതുകൊണ്ട് തന്നെ ഒരാളെ കൊല്ലാതിരിക്കാന്‍ മിനിമം
വേണ്ടത് കരുണയല്ല ലേശം ഉളുപ്പ് ! കൊലയാളി ഉളുപ്പില്ലാത്തവനാണ്. മറ്റൊരാളെ ജീവനെടുക്കാന്‍ കൊലവെറിയുമായി നടക്കുന്ന കോമാളി. അതില്‍ പരം
ഞാന്‍ എന്ത് പറയാന്‍!
വിദ്യാലയങ്ങളില്‍ തോളില്‍ കൈയിട്ടും കൈയിലെ മിഠായിയുടെ പാതി കൊടുത്തും വാങ്ങിയും കളിചിരിയില്‍ സഹപാഠികള്‍ക്ക് മധുരം നിറഞ്ഞ മത്താപൂത്തിരി ഓര്‍മ്മകള്‍ സമ്മാനിച്ചും കഴിയേണ്ടവരാണ് സഹപാഠികള്‍. അല്ലേ? മറ്റാരോടും പറയാന്‍ കഴിയാത്ത ചില സങ്കടങ്ങള്‍ പങ്കിടാന്‍ ഏറ്റവും നല്ലത് സഹപാഠിയെന്നാണ് ഞാന്‍ മനസിലാക്കിയത്. രക്ഷിതാക്കളോടും സഹോദരങ്ങളോടും പറയാന്‍ കഴിയാത്ത എന്തൊക്കെയൊ സുഹൃത്തായി മാറുന്ന സഹപാഠിയോട് പറയാനുണ്ടാകും.
അതുകൊണ്ട് തന്നെ ഹൃദയത്തിന്റെ ഉള്ളിലെവിടെയൊ അവരെ നിധി പോലെ സൂക്ഷിച്ച് വെയ്ക്കും. ആരെയൊക്കെ മറന്നാലും വിട്ട് പോകാതെ ഹൃദയ വള്ളിയില്‍ പിടിച്ച് തൂങ്ങി അവരും ഒപ്പമുണ്ടാകും. അനിയന്ത്രിതമായ നിലവിളിക്കിടയില്‍ ഷേബാസെ ഇഞ്ഞി പോകാടാ നിക്കിനി ആരാ ഉള്ളത് എന്നൊക്കെ കേട്ടത് അതിന് ഉത്തമോദാഹരണമാണ്.
ഏറ്റവും നല്ല സൗഹൃദങ്ങള്‍ രൂപം കൊള്ളുന്നത് വിദ്യാലയങ്ങളില്‍ തന്നെയാണ്. ഇത് കുട്ടികള്‍ക്ക് നന്നായറിയാം. എന്നിരിക്കെ തന്റെ സഹപാഠിയെ നിര്‍ഭയം കൊല്ലാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതെന്താണ്? കാരണം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആക്രമണമനോഭാവം വല്ലാതെ അത്ഭുതപ്പെടുത്തുന്നു. സര്‍ക്കാറിന്റെ ശക്തമായ ഇടപെടലില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നാല്‍ വിദ്യാലയങ്ങള്‍ സ്‌നേഹത്തിന്റേയും കരുണയുടേയും താഴ്വരയാകും എന്നതില്‍ തര്‍ക്കമില്ല. ആരെയാണ് ഇവരൊക്കെ ഭയക്കുന്നത്. സാധാരണക്കാരന്റെ മക്കളൊക്കെ തീര്‍ന്നോണ്ടിരിക്കുവാ. ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വൈകാതെ നടപടിയെടുക്കുക തന്നെ വേണം. കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ പറ്റി ചിന്തിച്ചിട്ടുണ്ടൊ? അതൊരു വല്ലാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ കണ്ടാല്‍ ഒന്ന് പുഞ്ചിരിക്കാന്‍ നന്നേ പാട്പ്പെടുന്ന പാവങ്ങള്‍.
എടുത്ത് പറയാനുള്ള മറ്റൊരു കാര്യം കുറ്റവാളികളെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി പോലീസുകാരുടെ കരുതലും കോപ്രായകളികളും കാണുമ്പോള്‍
തോന്നും ഒരാളെ കൊന്നതില്‍ അത്ര വലിയ കാര്യമൊന്നുമില്ലെന്ന്! കൗമാരോത്സവം ഇനിയെത്ര ജീവനെടുക്കാനുണ്ടോ..! കുട്ടികളുടെ മാരകമായ ആക്രമണങ്ങളും പേക്കൂത്തുകളും അവസാനിപ്പിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. കോടതി മനുഷ്യ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധി പുറപ്പെടുവിക്കുമ്പോള്‍
അത് തടയാന്‍ സര്‍ക്കാറിന് കഴിയണം. എടുത്ത് പറഞ്ഞാല്‍ ഷഹബാസിന്റെ കൊലയാളികളെ പരീക്ഷ എഴുതിച്ചത് തന്നെ സഹിക്കാനാവാത്ത തെറ്റ്. അത്ര വലിയ
സങ്കടമായിരുന്നു ഷഹബാസിന്റെ പിതാവിന് ഈറനണിഞ്ഞ കണ്ണുകളുമായി മാധ്യമങ്ങളോട് പറഞ്ഞത് ! നീതിപീഠം തന്നെ അവഗണിച്ചെന്ന്. കൂട്ടുകാരുടെ ക്രൂരവേട്ടയില്‍ നിഷ്‌കളങ്കനായ മകനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദനയുടെ അവസാനവാക്കാണത്. ഓര്‍ത്ത് വെക്കുക !
അതിനെതിരെ വന്ന പൊതു സമൂഹത്തിന്റെ പ്രതിഷേധ ശബ്ദത്തിനുമുമ്പില്‍ കോടതിയും സര്‍ക്കാറും പോലീസും നിശ്ശബ്ദം നിന്നതേ ഉള്ളൂ. മറുപടി പറയാന്‍ വാക്കുകളില്ലാതെ പോലീസുകാര്‍ വിപ്ലവകാരികളെ പിടിച്ച് വലിച്ച് മാറ്റുന്നു, അറസ്റ്റ് ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് നാടിന് എത്ര വലിയ പരിക്കാണേല്‍ക്കുന്നതെന്ന യാഥാര്‍ത്ഥ്യം നീതിപീഠത്തിന് മനസിലായിട്ടില്ല. അര്‍ഹിക്കുന്ന ശിക്ഷ കിട്ടാത്തത് കൊണ്ട് കുറ്റവാളികള്‍ പൈശാചിക
വേഷത്തില്‍ കുതിരശക്തിയില്‍ പറന്നുയരുകയാണ്. വധശിക്ഷയ്ക്ക് വിധിച്ചു എന്ന് പ്രഖ്യാപനമൊക്കെ ഉണ്ടാകും. നടപ്പിലാക്കില്ല എന്നതാണ് സത്യം.
വീണ്ടും ഷഹബാസില്ലേക്ക് വന്നാല്‍ ഷഹബാസിന്റെ കൊലപാതകത്തിലെ കുറ്റവാളികളെ പരീക്ഷ എഴുതിച്ചത് മുഹമ്മദ് ഇഖ്ബാല്‍ എന്ന പിതാവിനും പൊതു സമൂഹത്തിനും കരണത്തേറ്റ അടിയാണെന്ന് പറയാതെ വയ്യ. ഇതില്‍ പ്രതിഷേധിച്ച ടീച്ചറുടെ വാക്കുകള്‍ കേരളം മറക്കില്ല. ആനുകാലിക സംഭവങ്ങള്‍ അത്രയേറെ ഭീകരമായി കഴിഞ്ഞു.. ഇങ്ങനെ പോയാല്‍ പുതുതലമുറ വംശനാശത്തിലേക്കാണൊ നടന്ന് പോകുന്നത്.? അത് കൊണ്ട് ചൂണ്ടുവിരലില്‍ നിര്‍ത്താന്‍ കരുത്തുള്ള ശബ്ദങ്ങള്‍ വേണം.
കൗമാര കാലം ഉത്സവമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. ആ വഴി കടന്നുവന്ന ഈ ലേഖിക അടക്കം അതാഗ്രഹിച്ചതാണ്. എന്നാല്‍ മുമ്പൊക്കെ
അതിനൊരു നിലവാരം ഉണ്ടായിരുന്നു. പത്താം ക്ലാസ് സെന്റോഫ് കഴിഞ്ഞ് 3 വര്‍ഷത്തിന്റെ മധുരം പങ്കിട്ട് സങ്കടം പറഞ്ഞ് കണ്ണ് നിറഞ്ഞ് വളരെ വേദനയോടെ പിരിയുന്ന സഹപാഠിയെ സ്‌നേഹിക്കുന്ന തലമുറ. എന്നാല്‍ ഇന്ന് കുത്തി പരുക്കേല്‍പ്പിക്കുന്നതിന്റെ സൈറണ്‍ കേള്‍ക്കാം !
ഒരു കുട്ടിയുടെ മനോഭാവത്തില്‍ അവന്റെ ആകെ മൊത്തം സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് അടിവരയിട്ട് പറഞ്ഞാല്‍
ആദ്യം കുട്ടികളെ പഠിപ്പിക്കേണ്ടത് സഹജീവി സ്‌നേഹം തന്നെയാണ്. അളവറ്റ കരുണയില്‍ നിന്ന് മാത്രമേ സ്‌നേഹത്തിന്റെ കടലുണ്ടാക്കാന്‍ പറ്റൂ. അതുകൊണ്ട്
മാനവികതയില്‍ ഊന്നിയ ജീവിതത്തെ പഠിപ്പിക്കണം. ദുര്‍ബോധനത്തില്‍ നിന്ന് കുട്ടി രക്ഷപ്പെടാനും നാടിനും വീടിനും അവന്‍ ഹീറോ ആവാനും അതു മാത്രം മതിയാകും. രക്ഷിതാക്കള്‍ നല്ലതായാലും കുട്ടികള്‍ അത് കണ്ട് വളരണമെന്നില്ല. ഒരു പ്രത്യേക ബോധ്യം വരുത്തലാണ് അഭികാമ്യം. മോശപ്പെട്ട കുട്ടികളുടെ കൂട്ടുകെട്ടില്‍ നിന്ന് നിഷ്പ്രയാസം തന്റെ കുട്ടിയെ പിടിച്ച് വലിക്കാന്‍ മാതാപിതാക്കളുടെ മോട്ടിവേഷന് കഴിയുന്നിടത്താണ് വിജയം കിടക്കുന്നത്.
എത്ര നല്ല കുട്ടിയേയും നിര്‍ഭയനാക്കി സഹപാഠിയെ കൊല്ലാന്‍ പങ്കാളിയാക്കുന്ന ഒരു ചങ്ങാതികൂട്ടം അവന് മുന്നിലുണ്ടെന്ന് മറക്കാതിരിക്കുക. വിദ്യകൊണ്ട് വളര്‍ന്നത് കൊണ്ട് കാര്യമില്ല, മാനവികത എന്ന മഹത്വം മുറുകെ പിടിച്ച് പഠനവിധേയമാക്കിയേ പറ്റൂ. കാരണം ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഓരോ ജീവനും ഒരു കുടുംബത്തിന്റെ അത്താണിയാണ്. പ്രതീക്ഷയാണ്. സര്‍വ്വോപരി സ്വപ്നവും! അതുകൊണ്ട് ജീവിത വിജയത്തിന്റെ വിശാലലോകം പുതുതലമുറയെ ബോധ്യപ്പെടുത്തി കൊടുക്കണം.
കൂട്ടത്തില്‍ നിയമസംവിധാനത്തിന്റെ പിഴവ് എടുത്ത് പറയേണ്ട വിഷയമാണ്. കുട്ടിക്കുറ്റവാളികള്‍ പങ്ക് വെച്ച ഫോണ്‍ സന്ദേശം മറ്റൊരു തെളിവ്. കൊന്നാലും ഒര് കൊയപ്പോം ല്ലാന്ന് കോടതിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍ കുട്ടികളെ അങ്ങനെ ആക്കി കഴിഞ്ഞു. അതുകൊണ്ട് പഴയ നിയമങ്ങളൊക്കെ മാറ്റി പണിത് മാറിയ കാലത്തിന്റെ മനോഭാവത്തിനനുസരിച്ചുള്ള ശക്തമായ നിയമങ്ങള്‍ നടപ്പിലാക്കണം. ഇല്ലെങ്കില്‍ വിദ്യാലയങ്ങള്‍ പോര്‍ക്കളമായി മാറി കൊണ്ടേയിരിക്കും.
കുട്ടികള്‍ നിഷ്‌കളങ്കരായി വളരണം. അതിനുള്ള വളം രക്ഷിതാക്കള്‍ തന്നെ കരുതണം. ഓന്‍ പോയില്ലേ ഇനി പറഞ്ഞിട്ട് കാര്യല്ല, എന്നാണ് മീഡിയകളോട് കുട്ടികള്‍ പ്രതികരിച്ചത്. കോടതി നിയമങ്ങളെയാണ് ആ കുട്ടി പഴിച്ചത്! എന്ത് കൊണ്ടാ ഇത്ര വലിയ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്? പേടിയില്ല, എന്ത് ചെയ്താലും ഒരുചുക്കൂല്ല അതെന്നെ, മാധ്യമത്തോട് കുട്ടിയുടെ പ്രതികരണം.
ആനുകാലികാനുഭവങ്ങളുടെ ആവര്‍ത്തനം വ്യക്തമാക്കുന്നതും അതാണല്ലൊ. എടുത്ത് പറയാനുള്ള മറ്റൊരു വിഷയം അധ്യാപകരും കുട്ടികളെ സ്വാധീനിക്കേണ്ടതുണ്ട്. ഏറ്റവും മികച്ച പ്രായോഗികാശയങ്ങള്‍ കൊണ്ട് കുട്ടികളെ വരുതിയിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. അത് അധ്യാപകന് മാത്രം കഴിയുന്ന
ഗുരുശിഷ്യ ബന്ധത്തിനുള്ളിലെ റിയല്‍ മാജിക്കാണ്. പരസ്പര വിദ്വേഷം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. നല്ല മനുഷ്യനായി നാട്ടാര്‍ക്കും കൂട്ടാര്‍ക്കുമിടയില്‍
ഹീറോ ആവണമെങ്കില്‍ ഹൃദയം കൊണ്ട് പണിയെടുക്കണം എന്ന സന്ദേശം കൊടുക്കാന്‍ കഴിയണം. നഞ്ചക്കും വാക്കത്തിയുമൊക്കെ വലിച്ചെറിഞ്ഞ് മൈത്രിയില്‍ രൂപപ്പെടുത്തിയ അനുഭൂതി ആസ്വദിച്ചുല്ലസിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകണം.
-റസിയ പയ്യോളി
Related News