അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു സ്രഷ്ടാവിന്റെ കല്‍പ്പനകള്‍ ശിരസാ വഹിക്കുന്നതിലൂടെ സ്വയം വിമലീകരിക്കപ്പെടുകയും, പട്ടിണിയില്‍ ജീവിക്കുന്നവരുടെ നോവറിഞ്ഞ് അവരോട് ഐക്യപ്പെടുകയും ചെയ്യുന്ന ആത്മീയവും, ഭൗതികമാവുമായ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശുദ്ധീകരണ പ്രക്രിയയാണ് അള്ളാഹു കനിഞ്ഞു തന്ന പരിശുദ്ധ റമദാന്‍ മാസം. മനസ്സിനെ വേദനിപ്പിച്ച കുറേ നല്ല മനുഷ്യരുടെ വിയോഗം കൂടിയായിരുന്നു ഈ കഴിഞ്ഞുപോയ റമദാന്‍ മാസം, പോയതും, വരാനുള്ളതും നമ്മുടെ കയ്യില്‍ ഇല്ലാത്ത ദിനങ്ങളാണ്, ശ്വസിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് ഉറപ്പായിട്ടുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയ തിന്മകളില്‍ നിന്ന് പാശ്ചാത്തപിക്കാനും ഇനിയുള്ള ജീവിതം നന്മകളില്‍ പച്ചപിടിപ്പിക്കാനും, ദൃഢപ്രതിജ്ഞ ചെയ്യേണ്ട മാസമാണ് പരിശുദ്ധ റമദാന്‍.
നോമ്പ് ആകുന്നതിനു മുന്‍പേ തന്നെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ ഒരുമിപ്പിക്കാന്‍ വീട്ടമ്മമാര്‍ കാലേക്കൂട്ടി തയ്യാറെടുപ്പിലായിരിക്കും ഞങ്ങളുടെ നാട്ടില്‍, ചില ര്‍ വിത്തറിന്റെ അരി പോലും ശേഖരിച്ചു വെക്കുന്ന സമ്പ്രദായവും ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. മുസ്ലീങ്ങള്‍ നടത്തപ്പെടുന്ന ചില ഹോട്ടലുകളും ചായക്കടകളും റമദാനിലെ മാസപ്പിറവി കാണുന്നതോടെ ഒരു മാസക്കാലം അടച്ചുകൊണ്ട് റമദാനെ ബഹുമാനിക്കുന്നവരും ഉണ്ട്. നോമ്പ് എടുത്തു കൊണ്ട് തന്നെ ജോലിക്ക് പോകുന്നവരും നാട്ടില്‍ ധാരാളമാണ്. എല്ലാ പള്ളികളിലും ഇമാം ജമാഅത്തായി നമസ്‌കരിക്കുവാന്‍ ധാരാളം പേര്‍ വന്നുകൂടുന്ന ഒരുമാസം തന്നെയാണ് പരിശുദ്ധ റമദാന്‍. രാത്രിയിലെ തറാവീഹ് നമസ്‌കാരത്തിന് കുട്ടികളടക്കം അല്ലാഹുവിന്റെ പ്രീതി മാത്രം മനസ്സില്‍ കരുതിക്കൊണ്ട് പള്ളിയില്‍ പോകുന്ന കാഴ്ച മനസ്സിനെ കുളിര്‍മ നല്‍കുന്നതായി കാണാം.
നോമ്പ് തുടങ്ങുന്നതിനു മുമ്പേ തന്നെ ഒട്ടുമിക്ക പള്ളികളിലും പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനായി എല്ലാവരും തയ്യാറായി കാണും. ആദ്യകാലങ്ങളില്‍ നോമ്പനുഷ്ഠിച്ചു കൊണ്ട് സമയം ആയി കിട്ടുവാന്‍ വേണ്ടി (നേരം കൂടാം) എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുക, പഴമയുടെ കളിയായ മുട്ട സോടത്തി, അച്ചും, മാതയും, (ഇത് ഒരുതരം നാണയം കൊണ്ടുള്ള കളിയാണ്). ഇങ്ങനെ പഴമയുടെ കളികളുമായി മഗ്രിബ് ബാങ്ക് വരെ ഒരു ഒന്നൊന്നര തമാശ കളികളുമായി നോമ്പിനെ വരവേറ്റ കാലമുണ്ടായിരുന്നു, ഇതെല്ലാം വെറും ഒരു ഓര്‍മ്മകളായി മാറി. ചെറുപ്പത്തില്‍ ഒരു ദിവസം ഉച്ച വരെയും, വേറെ ഒരു ദിവസം ഉച്ചവരെയും നോമ്പ് അനുഷ്ഠിച്ചാല്‍ ഒരു നോമ്പ് പൂര്‍ത്തിയാക്കിയെന്ന ടെക്‌നിക്കല്‍ അറിവ് അന്നുണ്ടായിരുന്നു. പിള്ളേര്‍ക്കൊക്കെ അങ്ങനെ മതി എന്ന് വയസ്സുള്ളവര്‍ പറയാറുണ്ടായിരുന്നു. നോമ്പ് മഗ്രിബ് വരെ പൂര്‍ത്തീകരിച്ചാല്‍ ഉമ്മാന്റെ വകയായി ഒരു താറാവ് മുട്ടയോ, നാടന്‍ കോഴിയുടെ മുട്ടയോ പുഴുങ്ങിത്തരുമായിരുന്നു. ഇത് ശരീരത്തിന്റെ ക്ഷീണം മാറ്റുക കൂടി ചെയ്യുമെന്ന് ഉമ്മ അന്ന് പറഞ്ഞു തന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
നാട്ടിലുള്ള ഇരിക്കൂര്‍ ജുമാഅത്ത് പള്ളിയില്‍(പാലം സൈറ്റ്) നിന്ന് കൊടുക്കുന്ന കഞ്ഞി വിതരണം ദാരിദ്രകാലത്ത് ഒരുപാട് ആള്‍ക്കാര്‍ക്ക് ഗുണം ചെയ്തിരുന്നു. ഈ കഞ്ഞിക്കായി അസര്‍ നിസ്‌കാരം കഴിഞ്ഞ ഉടനെ ക്യു നിന്നുകൊണ്ട് വാങ്ങിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ഈ കഞ്ഞിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല, കഞ്ഞി എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര കഞ്ഞി തന്നെയാണ്. നോമ്പ് അനുഷ്ഠിച്ച വിശപ്പ് മാറ്റാനും, ക്ഷീണം മാറ്റുവാനും, ഈ കഞ്ഞിക്ക് ഒരു പ്രത്യേകതയാണ്. ഇല്ലായ്മയും വല്ലായ്മയും ഉണ്ടെങ്കിലും അന്നും ഇന്നും നോമ്പ് തുറക്ക് ഒരു കുറവും വരുത്താറില്ല. നോമ്പ് തുറക്ക് ഒരു എരിവും ഒരു മധുരവും ഉള്ള എണ്ണക്കടികള്‍ എല്ലാ വീടുകളില്‍ നിന്നും ഉണ്ടാക്കും, ഇതില്‍ കേമന്‍ ഉള്ളിവടയോ, പരിപ്പുവടയോ ആവും, മധുരക്കടിയില്‍, ഉന്നക്കായ, പഴംപൊരിയും ഉണ്ടാവും. ജീരക കഞ്ഞിയും തരികാച്ചിയതും ഉണ്ടാവും. ഓരോ ദിവസവും ഓരോ വെറൈറ്റി സാധനങ്ങള്‍ ഉണ്ടാക്കല്‍ പതിവാണ്. മുത്താഴത്തിന്, ഇശാ നമസ്‌കാരവും,, തറാവീഹ് നമസ്‌കാരം കഴിഞ്ഞുള്ള ഭക്ഷണത്തിനാണ് മുത്താഴം എന്ന് പറയുന്നത്. ഇതിന് പ്രധാനം ഒറോട്ടിയും, മാസ് ആണവും, ചെറുപയര്‍ കറിയും പ്രധാന വിഭവം. ഇതിന്റെ കൂടെ ഒരു വെള്ള പോള കുഴച്ചതും (മലപ്പുറത്തെ താളിപ്പിനെ വെല്ലുവിളിക്കുന്ന) മലബന്ധ തടസ്സം ഇല്ലാതിരിക്കുവാന്‍ നോമ്പ് അനുഷ്ഠിച്ചവര്‍ ഇത് കഴിക്കുന്നത് ഉത്തമമാണെന്ന് പഴമക്കാര്‍ പറയുന്നു. ചക്കരപ്പോളയും, വെള്ളപ്പോളയും ഉണ്ടാക്കാറുണ്ട്, ചെറുപ്പകാലത്ത് ഈ കുറിപ്പ് കാരന്റെ മൂത്തമ്മ ഉണ്ടാക്കി വീടുവിടാന്തരം വില്‍പ്പന നടത്തുന്ന ഒരു സമ്പ്രദായവും ഉണ്ടായിരുന്നു. ഇതിന്റെ സെയില്‍സ്മാന്‍ ഈ കുറിപ്പ് കാരന്‍ ആയിരുന്നു.
വെള്ളപ്പോളെയും ചക്കരപ്പോളയും വില്പന നടത്തുന്ന എന്നെ ഇരട്ടപ്പേരില്‍ പോളകാസ്മി എന്ന പേരും അന്നെനിക്കുണ്ടായിരുന്നു. ഇങ്ങനെയുള്ള പല വിഭവങ്ങളും ഉണ്ടാക്കുന്ന ഇരിക്കൂറിലെ വീട്ടമ്മമാരോട് ചോദിച്ചാല്‍ ഇതിന്റെ ചേരുവയും മറ്റുള്ള വിശദവിവരങ്ങളും അവര്‍ പറഞ്ഞു തരും. നോമ്പിന് പ്രത്യേകമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഈ ചക്കര പോളയും, വെള്ളപോളയും. ഇതെല്ലാം കഴിച്ചതിനു ശേഷം ദം കിട്ടുവാന്‍ വേണ്ടി ഒരു ചക്കര കെട്ട് ബീഡിയോ, പേക്കടക്കയോ (ഗുഡ്ക്ക) കാച്ചി വിടുന്ന ഒരു സമ്പ്രദായവും പഴമക്കാരില്‍ ഉണ്ടായിരുന്നു. (ഈ ചക്കര ബീഡിയുടെ രസം മധുരമാണ്). ഇതെല്ലാം ഇന്ന് വെറും ഓര്‍മ്മകളായി മാറിയിരിക്കുകയാണ്. അത്താഴം ഒരുവിധം ഒപ്പിക്കല്‍ പരിപാടിയാണ് മിക്ക വീടുകളിലും, നോമ്പുതുറയുടെ ബാക്കി വരുന്നതും, മുത്താഴത്തിന്റെ ബാക്കി വരുന്നതുമായ വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ ആക്കിക്കൊണ്ട് അത്താഴത്തിന്റെ സുന്നത്ത് ലഭിക്കുവാന്‍ ഇങ്ങനെ കഴിക്കുന്നവരും, അന്നുണ്ടായിരുന്നു.
അത്താഴത്തിന് ചോറ് തന്നെ വേണമെന്ന നിര്‍ബന്ധമുള്ളവര്‍ തറാവീഹ് നമസ്‌കാരത്തിന് ശേഷം ഒരു ചോറ്റോതി ഉണ്ടാക്കുന്ന പ്രയോഗം നാട്ടിലുണ്ട്. വാഴയിലയില്‍ ചോറും, നല്ല മീന്‍ കറി മുളകിട്ടതും ഒന്നിച്ച് മിക്‌സ് ആക്കി അത്താഴ സമയം വരെ വാഴയിലയില്‍ കെട്ടിവെച്ച ചോറിനെയാണ് ചോറ്റൊ തി എന്ന് പറയുന്നത്. നോമ്പ് പത്തിനുള്ളില്‍ ഭാര്യ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് സലാനും കൊണ്ട് പോവുക എന്നൊരു മാമൂല് കൂടി ഞങ്ങളുടെ നാട്ടിലുണ്ട്, ഭാര്യയുടെ ഉപ്പയും, ഉമ്മയും, മറ്റു മുതിര്‍ന്നവരും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പലഹാരങ്ങളും മറ്റു നോമ്പുതുറ സാധനങ്ങള്‍ ഉണ്ടാക്കി നോമ്പുതുറക്കാന്‍ ആയി പോകുന്നതിനെയാണ് സലാനും കൊണ്ട് പോവുക എന്ന് പറയുന്നത്. ഇത് ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല. നോമ്പ് 20 കഴിഞ്ഞാല്‍ സമ്പത്തുള്ളവര്‍ സമ്പത്ത് ഇല്ലാത്തവര്‍ക്ക് സക്കാത്തും, മറ്റ് ഭക്ഷണസാധനങ്ങള്‍ കിറ്റ് ആയിട്ടും വീടു വിടാന്തരം കൊടുക്കുന്ന നല്ലവരായ കുറേ മനുഷ്യര്‍ ഞങ്ങളുടെ നാട്ടിലുണ്ട്. സ്വന്തം വീട്ടുമുറ്റത്തുള്ള തേങ്ങ പറിച്ചാല്‍ പോലും ധര്‍മ്മം ചെയ്യുന്ന ധര്‍മ്മിഷ്ഠനും, ദീനീ സേവകനുമായ ആയിപ്പുഴയിലെ ചെറിയ മാമു ഹാജിക്കയുടെ വകയായി നോമ്പ് 27 ന് വലിയവര്‍ക്കും, കുട്ടികള്‍ക്കും അവരുടെ വകയായി സക്കാത്ത് കൊടുക്കുന്ന കാലമുണ്ടായിരുന്നു, അവരുടെ മരണത്തോടെ അത് ഇല്ലാതായി, ഇവര്‍ക്കൊക്കെ അള്ളാഹു സ്വര്‍ഗം പ്രദാനം ചെയ്യട്ടെ.
പിന്നെ ഒരു പ്രത്യേകത, അത്താഴ സമയം ആവുമ്പോള്‍ പുത്തന്‍ പുരമേമി കാക്കയുടെ വകയായി കൊട്ടുമുട്ടി അത്താഴത്തിന് ഉണര്‍ത്തുന്ന ഒരു സമ്പ്രദായം കൂടി ഉണ്ട്. കാലം മാറുകയും, മേമി കാക്ക മരണപ്പെടുകയും ചെയ്തപ്പോള്‍ പ്രവാസ ലോകത്തുള്ള മകനോടോ ഭര്‍ത്താവിനോടോ അത്താഴസമയം ആവുമ്പോള്‍ ഒരു മിസ്‌കോള്‍ അടിക്കാന്‍ പറയുകയോ, അല്ലെങ്കില്‍ മൊബൈലില്‍ ആക്കം കാണുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ അവസ്ഥ.
റമദാന്‍ 27 ാം രാവില്‍ ലൈലത്തുല്‍ ഖദര്‍ ആകാന്‍ സാധ്യതയുണ്ടെന്ന് ഒട്ടുമിക്ക പണ്ഡിതന്മാരും പറയുന്നത് കാരണം ഇരുപത്തേഴാം രാവില്‍ എല്ലാ പള്ളികളിലും പ്രത്യേക നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാവുന്നതാണ്. ലൈലത്തുല്‍ ഖദറിന്റെ പുണ്യം വാരി കൂട്ടുവാന്‍ വേണ്ടി എല്ലാവരും ഉറക്കമൊഴിച്ചു പള്ളികളില്‍ തന്നെ ഇരിക്കുന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശവ്വാലിന്റെ മാസപ്പിറവി കാണുന്നതോടെ ഫിത്‌റിന്റെ അരി കൊടുക്കുന്ന വീടുകളിലേക്ക് ചൂട്ടു കത്തിച്ച് അന്ന് പോകുമായിരുന്നു, കാലം മാറിയപ്പോള്‍ വിതറിന്റെ അരി വാങ്ങാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ കടമ നിറവേറ്റുവാന്‍ വേണ്ടപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥ. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടുകൂടി, ഇല്ലായ്മയും വല്ലായ്മയും ഉണ്ടെങ്കില്‍ പോലും, സക്കാത്ത് കിട്ടിയ പൈസ കൊണ്ടും, അല്ലറ ചില്ലറ സ്വരൂപിച്ച കാശു കൊണ്ടും പുതിയ ഉടുപ്പുകള്‍ വാങ്ങുവാനുള്ള തിരക്കിലായിരിക്കും എല്ലാവരും. പണ്ട് മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ എം എസ് എഫിന്റെ വക പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ഗിഫ്റ്റ് ആയി ഉടുപ്പുകള്‍ വിതരണം ചെയ്യുന്ന കാലമുണ്ടായിരുന്നു. എല്ലാംകൊണ്ടും നോമ്പിന്റെ പവിത്രത നഷ്ടപ്പെടുത്താതെ പരിശുദ്ധ റമദാനിനെ വരവേല്‍ക്കുമായിരുന്നു.
കാസിം, പേരട്ട, ജിദ്ദ.
Related News