എഫ് എ കപ്പിന്റെ നാലാം റൗണ്ടില്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്മാരായ ലിവര്‍പൂളിനെ മലര്‍ത്തിയടിച്ച പ്ലീമൗത്തും അതിന്റെ പരിശീലകന്‍ മിറോണ്‍ മുസ്ലിച്ചും വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഇപ്പോള്‍. പ്ലീമൗത്ത് ഇതുവരെ പ്രധാനപ്പെട്ട കിരീടങ്ങള്‍ ഒന്നും നേടിയിട്ടില്ല. വലിയ മേല്‍വിലാസമുള്ള താരങ്ങളോ പരിശീലകരോ ഒരിക്കലും ഈ ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം ചേര്‍ന്നിട്ടില്ല. പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ മാത്രം കളിക്കുന്ന ക്ലബ്ബ്, 1984 ല്‍ എഫ് എ കപ്പിന്റെ സെമിഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. അതെ എഫ് എ കപ്പിന്റെ നാലാം റൗണ്ടിലാണ് പ്ലീമൗത്ത് ലിവര്‍പൂളിനെ അട്ടിമറിച്ചത്. പ്ലീമൗത്തിന്റെ തന്നെ ഹോം ഗ്രൗണ്ടായ ഹോം പാര്‍ക്കില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റുകയും ലിവര്‍പൂള്‍ പോലൊരു വമ്പന്‍ ടീമിനെ പിടിച്ചു കെട്ടുകയും ചെയ്യാന്‍ താരങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന പരിശീലകന്‍ മിറോണ്‍ മുസ്ലിച്ചിന് നോവുന്നൊരു ബാല്യകാലമുണ്ട്.
1982 സെപ്റ്റംബറില്‍ ആഭ്യന്തര യുദ്ധങ്ങളും വംശീയ കലാപങ്ങളും നടക്കുന്ന യുഗോസ്ലാവ്യയുടെ ഭാഗമായ, ഇന്നത്തെ ബോസ്‌നിയന്‍ പട്ടണമായ ബിഹാചിലാണ് മുസ്ലിച്ച് ജനിക്കുന്നത്. ഏത് പ്രതിസന്ധിയിലും കാല്‍പന്തിനെ ഹൃദയത്തോട് ചേര്‍ത്ത മുസ്ലിച്ചിന് ഒരുനേരം പോലും പന്ത് തട്ടാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ആയിരുന്നു അന്ന് ആ ദേശങ്ങളില്‍ ഉണ്ടായിരുന്നത്. 1990 -കളുടെ തുടക്കത്തില്‍ യുഗോസ്ലാവിയ വിഭജിക്കപ്പെടുകയും ബോസ്‌നിയ ഒരു സ്വതന്ത്ര രാജ്യമായി മാറിയിട്ടും അവിടത്തെ ആഭ്യന്തരയുദ്ധങ്ങള്‍ക്കും വംശീയ കലാപങ്ങള്‍ക്കും ഒരു കുറവും വന്നില്ല. അങ്ങനെ 1992-ല്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം 700 കിലോമീറ്ററോളം അപ്പുറത്തുള്ള ഓസ്ട്രിയന്‍ പട്ടണമായ ഇന്‍സ്ബ്രക്കിലേക്ക് ആ കുടുംബം പലായനം ചെയ്തു.
പത്താം വയസ്സില്‍ അഭയാര്‍ത്ഥിയായ മുസ്ലിച്ചിന് അതൊരു പുതിയ അനുഭവമായിരുന്നു. പുതിയ സംസ്‌കാരം, ഇതുവരെ കാണാത്ത ജീവിതരീതികള്‍, ആദ്യമായി കേള്‍ക്കുന്ന ഭാഷ.ആ പത്തു വയസ്സുകാരന്‍ ശരിക്കും പകച്ചുപോയി. പക്ഷേ കാല്‍പ്പന്തിന് സംസ്‌കാരവും ഭാഷയും രീതികളും എല്ലായിടത്തും ഒന്നാണല്ലോ. മുസ്ലിച്ചിന്റെ കാലുകളില്‍ ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ മായിക്കാന്‍ കഴിവുള്ള മാന്ത്രിക വിദ്യയുണ്ടായിരുന്നു. അത് മുസ്ലിച്ചിനെ ഇന്‍സ്ബ്രക്കിലെ പ്രാദേശിക ക്ലബ്ബായ വാക്കര്‍ ഇന്‍സ്ബ്രക്കിന്റെ ജൂനിയര്‍ ടീമിലെത്തിച്ചു. പിന്നീട് വാക്കറിന്റെ സീനിയര്‍ ടീമിലും അയാള്‍ അഭിവാജ്യ ഘടകമായി മാറി. ഇപ്പോള്‍ പ്ലീമൗത്തിന്റെ പരിശീലക കുപ്പായം അണിഞ്ഞിട്ടുള്ള മിറോണ്‍ മുസ്ലിച്ചിന് എഫ് എ കപ്പില്‍ ടീമിനെ എത്രത്തോളം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നും, പ്രീമിയര്‍ ലീഗിന്റെ ഗ്ലാമര്‍ തലത്തിലേക്ക് പ്ലീമൗത്തിനെ ഉയര്‍ത്താന്‍ കഴിയുമോ എന്നും കാത്തിരുന്നു കാണാം.
-മുനീര്‍ വാളക്കുട
Related News