ഗാസ: അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. മൂന്ന് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായത്. മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേരുകള്‍ ഹമാസ് കൈമാറിയതോടെയാണ് വെടിനിര്‍ത്തല്‍ കരാറിന് വഴിയൊരുങ്ങിയത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന വിവരം ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
അതേസമയം, ഇസ്രായേല്‍ ഇന്ന് നടത്തിയ ആക്രമണങ്ങളില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ 46,899 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1,10,725 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണങ്ങളില്‍ 1,139 ഇസ്രായിലുകാര്‍ കൊല്ലപ്പെടുകയും ചെയ്തു.
മൂന്ന് ഘട്ടങ്ങളിലായാകും വെടിനിര്‍ത്തല്‍. ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവര്‍, രോഗികള്‍ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികള്‍ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാള്‍ നാലു പേരും 14ാം ദിനത്തില്‍ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളില്‍ മൂന്നു പേര്‍ വീതം മോചിതരാകും. കരാര്‍ പ്രകാരം അവശേഷിച്ചവര്‍ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേല്‍ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ വെടിനിര്‍ത്തലിന്റെ 16ാം നാള്‍ ആരംഭിക്കും.
രണ്ടാം ഘട്ടത്തില്‍ പട്ടാളക്കാര്‍, റിസര്‍വ് സേനാംഗങ്ങള്‍ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീന്‍ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതില്‍ 190 പേര്‍ 15 വര്‍ഷമോ അതിലേറെയോ ജയില്‍ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തില്‍ വടക്കന്‍ ഗാസയിലേക്ക് മടക്കവും അനുവദിക്കും.
Related News