യൂറോപ്പിലെ പ്രധാന ആഭ്യന്തര ലീഗുകളിലൊക്കെ മുന്‍നിര ക്ലബ്ബുകള്‍ക്ക് കാലിടറുന്ന കാഴ്ച നല്‍കിയാണ് 2024 കടന്നുപോയത്. വലിയ ചരിത്രങ്ങളും പാരമ്പര്യവുമുള്ള ബാഴ്‌സലോണയുടെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയുമൊക്കെ അവസ്ഥ ഏറെക്കുറെ സമാനമാണ്. ബാഴ്‌സലോണയുടെ പ്രതാപകാലമെന്നത് ലയണല്‍ മെസ്സിയും റൊണാള്‍ഡീഞ്ഞോയുമൊക്കെ പന്ത് തട്ടിയ കാലം തന്നെയാണ്. ആ പ്രതാപ കാലത്തിന്റെ നിഴല്‍ വെട്ടത്ത് പോലും എത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് കാറ്റലന്മാര്‍.
ബാഴ്‌സലോണയുടെ എല്ലാമായിരുന്ന മെസ്സിയും, പരിശീലക സ്ഥാനത്തുനിന്ന് പെപ്പ് ഗാര്‍ഡിയോളയും പടിയിറങ്ങിയത് മുതല്‍ ബാഴ്‌സയുടെ കഷ്ടകാലം ആരംഭിച്ചിരുന്നു. ഗാര്‍ഡിയോളക്ക് പകരക്കാരനായി റൊണാള്‍ഡ് കൂമാനും സാവിയുമൊക്കെ വന്നെങ്കിലും തങ്ങളുടെ പ്രതാപ കാലത്തെ സ്ഥിരത അവര്‍ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ജര്‍മ്മന്‍ക്കാരനായ ഹാന്‍സി ഫ്‌ലിക്കാണ് ബാഴ്‌സലോണയെ പരിശീലിപ്പിക്കുന്നത്. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെയും ഒപ്പം മല്ലോര്‍ക്ക, സെവില്ല, എസ്പന്യോള്‍ എന്നീ ടീമുകള്‍ക്കെതിരെ ബാഴ്‌സ ആധികാരിക വിജയം നേടിയത് വഴി ഫ്‌ലിക്ക് ബാഴ്‌സലോണ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് താരതമ്യേന ദുര്‍ബലരായ റിയല്‍ സോസിഡാഡ്, സെല്‍റ്റവിഗോ, ലാസ് പാല്‍മറസ്, ലെഗനെസ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകളോടുള്ള തോല്‍വിയും റയല്‍ ബെറ്റിസുമായുള്ള സമനിലയും ബാഴ്‌സലോണയെ പ്രതിസന്ധിയിലാക്കി. റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, ലാമിന്‍ യമാല്‍, റഫീഞ്ഞ, ഡാനി ഓള്‍മോ, പെഡ്രി, കുബാര്‍സി തുടങ്ങിയ സൂപ്പര്‍താരങ്ങളൊക്കെ കാറ്റലന്‍ നിരയിലുണ്ടെങ്കിലും ബാഴ്‌സലോണയുടെ പ്രതാപ കാലത്തേക്ക് തിരികെയെത്തിക്കാന്‍ ഫ്‌ലിക്കിനും കൂട്ടര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും സിറ്റിയുടെയും അവസ്ഥ ബാഴ്‌സലോണയുടേതിന് സമാനമാണ്. അലക്‌സ് ഫെര്‍ഗൂസന്‍ മാനേജരായിരുന്ന കാലമാണ് യുണൈറ്റഡിന്റെ പേരും പെരുമയുമുള്ള കാലം. ഫെര്‍ഗൂസന് കീഴില്‍ ' ചുവന്ന ചെകുത്താന്മാര്‍ ' നേടാത്ത കിരീടങ്ങളില്ല. ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, എഫ് എ കമ്യൂണിറ്റി ഷീല്‍ഡ്, ലീഗ് കപ്പ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ എല്ലാം അവര്‍ ജേതാക്കളായിട്ടുണ്ട്. ഡേവിഡ് ബെക്കാമും, വാന്‍ഡെര്‍സറും, റൂണിയും, ഗിഗ്സും, നാനിയും കൊറിയക്കാരന്‍ പാര്‍ക്കും സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുമൊക്കെ ഫെര്‍ഗൂസന്റെ പോരാളികളായിരുന്നു. ഫെര്‍ഗൂസന് ശേഷം ജോസ് മൗറീഞ്ഞോ, ഡേവിസ് മോയസ്, ഒലെ ഗുണാര്‍ സോള്‍സ്‌ജെര്‍, എറിക് ടെന്‍ഹാഗ് തുടങ്ങിയ വലിയ പേരുകള്‍ വന്നെങ്കിലും അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ നേമൊന്നും നല്‍കിയില്ല.
പുതുതലമുറയില്‍ റാഷ്‌ഫോര്‍ഡ്, ഗര്‍ണാച്ചോ, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, കാസമിറോ തുടങ്ങിയ മിന്നും താരങ്ങളുണ്ടെങ്കിലും, അവസാന പത്ത് മത്സരങ്ങളില്‍ അഞ്ചിലും ടീം തോല്‍വി വഴങ്ങുകയായിരുന്നു. ആഴ്‌സണല്‍, വെസ്റ്റ്ഹാം, നോട്ടിംഗ്ഹാം, വോള്‍വ്‌സ്, ബോണ്‍മൗത്ത് എന്നിവരോട് പരാജയപ്പെട്ടപ്പോള്‍ സിറ്റി, എവര്‍ട്ടണ്‍, ലെസ്റ്റര്‍സിറ്റി എന്നീ ടീമുകളെ യുണൈറ്റഡ് പരാജയപ്പെടുത്തി. ചെല്‍സിയോടും ഇപ്‌സ് വിച്ചിനോടും സമനില വഴങ്ങുകയും ചെയ്തു. നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ്.
റൂബന്‍ അമോറിം എന്ന പുതിയ പരിശീലകന് ചുവന്ന ചെകുത്താന്മാര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണാം. ഏഴാം സ്ഥാനത്തുള്ള സിറ്റിയുടെ സ്ഥിതിയും സമാനമാണ്. പെപ്പ് ഗാര്‍ഡിയോള ബാഴ്‌സയില്‍ നിന്നിറങ്ങി സിറ്റിയുടെ അമരത്ത് എത്തിയശേഷം അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബിന് നല്ല കാലമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി സിറ്റിയെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗാര്‍ഡിയോള വന്നതിന് ശേഷമാണ് സിറ്റിയുടെ പേരും പെരുമയും വലുതായത്. ആറ് തവണ പ്രീമിയര്‍ ലീഗ് കിരീടം എഫ് എ കപ്പ് രണ്ട് തവണ, കൂടാതെ ചാമ്പ്യന്‍സ് ലീഗ്, ഇ എഫ് എല്‍ കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവയൊക്കെ പത്ത് വര്‍ഷത്തിനുള്ളില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയിട്ടുണ്ട്. ആ അജയ്യതക്ക് വിള്ളല്‍ തട്ടിയ പോലെയാണ് സിറ്റിയുടെ അടുത്തിടെ നടന്ന ചില മത്സരങ്ങള്‍ കാണിക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ ആസ്റ്റന്‍ വില്ലയും യുണൈറ്റഡും ലിവര്‍പൂളും ടോട്ടനവും ബ്രൈറ്റനുമൊക്കെ നിസ്സാരമായിട്ടാണ് സിറ്റിക്ക് മേല്‍ വിജയം നേടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ മത്സരം പരാജയപ്പെട്ടതും ഫെയ്‌നൂര്‍ദുമായി സമനിലയില്‍ കുരുങ്ങിയതും ഗാര്‍ഡിയോളയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഏതായാലും ഹാലണ്ടും റൊഡ്രിയും കെവിന്‍ ഡിബ്രിയൂനും ഫില്‍ ഫോഡനും ബര്‍ണാഡോ സില്‍വയുമടങ്ങുന്ന സ്വപ്നനിര ഗാര്‍ഡിയോളയുടെ ആശങ്ക അകറ്റുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം ക്രിസ്മസ് അവധിക്ക് ശേഷം ഈ ടീമുകളുടെ വമ്പന്‍ തിരിച്ചുവരവും പ്രതീക്ഷിക്കാം.
-മുനീര്‍ വാളക്കുട
Related News