പൊന്നാനിയിലെത്തിച്ചേര്‍ന്ന ശേഷം മഹാസാഗരത്തിന്റെ ഭാഗമായിത്തീരുന്നു എന്നതാണ് നിളയുടെ ചരിതമെങ്കില്‍ പൊന്നാനിയില്‍ നിന്നുത്ഭവിച്ച് മലയാളത്തെ മഹനീയമാക്കുന്നതില്‍ പങ്കാളിയായി എന്നതാണ് നിളയുടെ എഴുത്തുകാരന്റെ ചരിത്രം. നിളയില്‍ മുക്കിയെടുത്തതാണ് എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ തൂലിക.
കഥകള്‍, തിരക്കഥകള്‍, നോവലുകള്‍ തുടങ്ങിയവ രചിച്ചും സിനിമകള്‍ ചെയ്തും അനശ്വര കഥാപാത്രങ്ങളെ അക്ഷരങ്ങളിലും അഭ്രപാളികളിലും സൃഷ്ടിച്ചും, മുഖ്യപത്രാധിപരായും അധ്യാപകനായും സാമൂഹ്യ ഗുണകാംക്ഷിയായും വിലസിയും , വീരപ്രസുവായ പൊന്നാനി പ്രദേശത്തിന്റെ അഭിമാന പുത്രന്‍ എം ടിയ്ക്ക് തുല്യന്‍ എം ടി മാത്രം.
പൊന്നാനിയുടെ പ്രിയ പുത്രനാണ് എം.ടി. വാസുദേവന്‍ നായര്‍. ജനനം ഇന്നും പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ പെടുന്ന കൂടല്ലൂരില്‍. അവിടുത്തുകാരി അമ്മാളുവമ്മ മാതാവ്. പിതാവ് പൊന്നാനിയുടെ തെക്ക് പടിഞ്ഞാറന്‍ പരിസരമായ പുന്നയൂര്‍ക്കുളം സ്വദേശി ടി നാരായണന്‍ നായര്‍. പ്രാഥമിക വിദ്യാഭ്യാസം പൊന്നാനിയുടെ കിഴക്കന്‍ പരിസരമായ കുമാരനല്ലൂരില്‍. എല്ലാം ഇപ്പോഴത്തെയും മുമ്പത്തേയും പൊന്നാനി താലൂക്ക്.
അതേ, പൊന്നാനിയുടെ അസംഖ്യം സാഹിത്യ പ്രതിഭകളില്‍ വെട്ടിത്തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മലയാളത്തിന്റെ പൊന്നാനിയുടെ എം ടി. മഹാരഥന്മാരായ ഇടശ്ശേരി, ഉറൂബ്, വി ടി ഭട്ടതിരിപ്പാട്, കടവനാട് കുട്ടി കൃഷ്ണന്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സാഹിത്യം പയറ്റിത്തെളിഞ്ഞ പൊന്നാനി സാഹിത്യക്കളരിയില്‍ എം ടിയുടെ പേര്‍ കാണാറില്ലെങ്കിലും പൊന്നാനിയും നിളയും എം ടിയില്‍ നിന്നോ അദ്ദേഹത്തിന്റെ ഭാവനാ ലോകത്ത് നിന്നോ അന്യമായ ഒന്നല്ല തന്നെ. പ്രായവ്യത്യാസം, തൊഴില്‍ പരമായ കാര്യങ്ങളാല്‍ കോഴിക്കോട്ടേക്ക് കേന്ദ്രം മാറ്റിയതോ ആയേക്കാം പൊന്നാനിക്കളരിയില്‍ പേര്‍ കാണാതിരിക്കുന്നതിന് ഹേതുകം.
പതിറ്റാണ്ടുകളിലൂടെയുള്ള സാഹിത്യ സപര്യയുടെ അമരശേഷിപ്പുകളില്‍ ഇന്നും, ഇനിയെന്നും ജീവിക്കുന്ന എം ടിയുടെ കഥാപാത്രങ്ങള്‍ നിളയുടെ കാറ്റേറ്റവരും അതിന്റെ തീരങ്ങളില്‍ ജീവിച്ചവരുമാണ്. മലയാള ലോകം മനസ്സോട് ചേര്‍ത്ത എം ടിയുടെ ഭാവനകളിലും വര്‍ണനകളിലും സുകൃതാക്ഷരങ്ങളിലും നിലക്കാതെ തിരയടിക്കുന്നത് നിളയുടെയും നിളയുടെ പുളിനങ്ങളുടെയും ജീവിത സ്വരങ്ങളാണ്. നിളയുടെ അടിയൊഴുക്കും പോലെ ശക്തമാണ് അതിന്റെ പരിസരങ്ങളിലൂടെ പ്രവഹിക്കുന്ന കഥാസാഗരം.
മലയാളമേ നിന്റെ അക്ഷര സുഭഗതയില്‍ കാച്ചിയെടുത്ത ജീവിത സംഘര്‍ഷങ്ങളുടെയും ഭാവവൈവിധ്യങ്ങളുടെയും സൗകുമാര്യതകളുടെയും അക്ഷരലോകം ഞങ്ങള്‍ക്ക് സമ്മാനിച്ച നിന്റെ പ്രിയ പുത്രനെ ഞങ്ങള്‍ മറക്കില്ല, പൊന്നാനി മറകില്ലാ. മലയാളമുള്ളേടത്തോളം കാലം.
ഇന്നത്തെയും എന്നത്തേയും ഭാഷാ പ്രിയര്‍ക്ക് വേണ്ടി സര്‍ഗ്ഗസിദ്ധിയുടെ അനേകം ലോകങ്ങള്‍ പണിതിട്ടു പോയ എഴുത്തുകാരാ,,,, അങ്ങയുടെ മുന്നില്‍ ഹൃദയമറിഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ! വാടാത്ത അശ്രുപുഷ്പങ്ങള്‍ വെക്കട്ടെ.
Related News