എംടി എന്ന രണ്ടക്ഷരം നമ്മുടെ കാലഘട്ടത്തിലെ അക്ഷരങ്ങളുടെ തമ്പുരാനും തുഞ്ചത്ത് എഴുത്തച്ഛന്റെ കാവലാളും ആയിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എം ടി വാസുദേവന്‍ നായര്‍ എന്ന സാഹിത്യത്തിലും പത്രാധിപരംഗത്തും സാംസ്‌കാരിക, ചലചിത്ര മേഖലകളിലെല്ലാം ചരിത്രം കുറിച്ച ഒരു മഹദ് വ്യക്തിയുടെ കാലഘട്ടത്തില്‍ ജീവിച്ചു എന്നത് തന്നെ മലയാളികളായ നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണ്. മറ്റു ചില ബഹുമുഖ പ്രതിഭകളെപ്പോലെ തന്നെ പുറമേക്ക് മൗനിയും, മിതഭാഷയും, ഗൗരവപ്രകൃതക്കാരനുമാണെങ്കിലും അടുത്തറിയുവന്നവര്‍ക്ക് അദ്ദേഹം സ്‌നേഹ സ്പര്‍ശം നല്‍കിയ പ്രിയപ്പെട്ട 'വാസ്വോട്ട ' നായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ' നാലു കെട്ടും' എം.ടി എന്ന നോവലിസ്റ്റും ശ്രദ്ധിക്കപ്പെടാന്‍ ഇടയായത്. അതിന് മുമ്പ് തന്നെ അക്കാലത്തെ ചന്ദിക, മാതൃഭൂമി ആഴ്ചപ്പതിപ്പുകളില്‍ ഈ പേരും പതിഞ്ഞിരുന്നു. ചന്ദ്രിക പത്രാധിപന്മാര്‍ ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ, എന്റെ പിതാവ് യു എ ബീരാന്‍ എന്നിവരുമായി അക്കാലം മുതലേ എം ടി അടുപ്പമുണ്ടായിരുന്നു എന്നെല്ലാം പിന്നീടാണ് മനസ്സിലായത്.
അമേരിക്കയില്‍ പോകുന്നതിനും മുമ്പ് കുടുംബ സുഹൃത്ത് അച്ചുവേട്ടന്റ (അച്ചു ഉള്ളാട്ടില്‍) കൂടെ അവരുടെ വള്ളത്തോളിലെ റിസോര്‍ട്ടിലെ ഒരു ചടങ്ങില്‍ ഒരു പകല്‍ മുഴുവന്‍ എം.ടിയോടൊത്ത് ചിലവഴിക്കാന്‍ കഴിഞ്ഞത് അപൂര്‍വ്വ ഭാഗ്യമായി കരുതുന്നു. പിന്നീട് അവിചാരിതമായി പ്രവാസി ആയ ഉടനെ ഒരു ദിവസം ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ എം.ടി വരുന്നുണ്ടെന്നു അക്ഷര സ്‌നേഹിയായ ഒരു സുഹൃത്ത് അവസാന നിമിഷം വിളിച്ചു പറഞ്ഞപ്പോള്‍ അന്ന് പൊതു പ്രവര്‍ത്തന രംഗത്ത് സജീവമല്ലായിരുന്നെങ്കിലും കേരള സെന്റര്‍ ഭാരവാഹി സ്റ്റീഫനുമായുള്ള അടുപ്പത്തില്‍ എം.ടി യുടെ മനോഹരമായ ഒരു പ്രഭാഷണം കേള്‍ക്കാന്‍ സാധിച്ചത് ഇന്നും ഓര്‍മ്മിക്കുകയാണ്.
' വായനകള്‍ പ്രിന്റ് എഡിഷനില്‍ നിന്നും ഓണ്‍ലൈനിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണെങ്കിലും, വെളുത്ത തോ മഞ്ഞയോ ആയ കടലാസ്സുകളില്‍ കറുത്ത അക്ഷരങ്ങള്‍ വായിക്കുമ്പോള്‍ നേരെ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആവരികള്‍ പതിയുകയാണെന്നും, കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ ആ സുഖവും, സൗകര്യവും, ഓര്‍മ്മയില്‍ നില്‍ക്കലും ഉണ്ടാവില്ല' എന്ന് എം.ടി പറഞ്ഞത് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്ന് കൂടി നാം ഓര്‍ക്കണം. അന്നും ഭക്ഷണ ശേഷം കുറച്ചു നേരം അദ്ദേഹത്തിന്റെ വാചാലമായ മൗനവും പുറമെക്ക് കാണിക്കാത്ത സ്‌നേഹവും അനുഭവിക്കാന്‍ സാധിച്ചു. എം.ടി യുടെ വളരെ അടുത്ത സുഹൃത്തും, പ്രമുഖ സാഹിത്യകാരനുമായ പുനത്തില്‍ കുഞ്ഞബ്ദുള്ള രണ്ടു മൂന്നാഴ്ചകള്‍ ന്യൂയോര്‍ക്കില്‍ എന്റെ കൂടെ താമസിച്ചിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. അതിനിടക്ക് ഒന്നു രണ്ടു തവണ എന്നെക്കൊണ്ടും സംസാരിപ്പിക്കും. പിന്നീട് എന്റെ മകളുടെ കല്യാണത്തിനു ക്ഷണിക്കാമെന്നു കരുതി ഫോണില്‍ വിളിച്ചപ്പോള്‍ വരാന്‍ കഴിയില്ല എന്ന് ഒറ്റയടിക്ക് മറുപടിയും കിട്ടിയിട്ടുണ്ട്.
പതിനഞ്ചു വര്‍ഷം മുമ്പ് കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ വാത സംബന്ധമായ ചികിത്സക്ക് യശ ശരീരനായ ഡോക്ടര്‍ പി.കെ വാര്യര്‍ പതിനാല് ദിവസം അഡ്മിറ്റ് ആകാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം അനുവദിച്ചത് മൂന്നാം നിലയില്‍ ഒരു മുറിയിലാണ്. തൊട്ടടുത്ത മുറിയില്‍ എം.ടി ഉണ്ടെന്ന് ആര്യവൈദ്യ ശാലയിലെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെങ്കിലും, ഏറെ വില പിടിച്ച അഥിതിയെ ഇപ്പോള്‍ ശല്യപ്പെടുത്തണ്ട എന്ന് കരുതി കാണാന്‍ നിന്നില്ല. എല്ലാ വര്‍ഷവും എം.ടി ആര്യ വൈദ്യശാലയില്‍ കുറച്ചു ദിവസങ്ങള്‍ ഉണ്ടാകും. എം.ടി യുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അദ്ദേഹത്തിന്റെ ബന്ധുവും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ ആര്യ വൈദ്യ ശാലയിലെ തന്നെ എം.ടി രാമകൃഷ്ണനാണ്. നാട്ടുകാരായ സന്ദര്‍ശകര്‍ വരുന്നത് കാരണവും , മറ്റു സൗകര്യങ്ങളും നോക്കി അഡ്മിറ്റ് ആയ ദിവസം വൈകുന്നേരം തന്നെ ഞാന്‍ താഴെ നിലയിലെ ഒരു മുറിയിലേക്ക് മാറി. രണ്ടാം ദിവസം എന്നെ കാണാന്‍ അന്നത്തെ മലപ്പുറം എം.എല്‍.എ കൂടിയായ ഡോക്ടര്‍ എം.കെ.മുനീര്‍ വന്നപ്പോള്‍ നമുക്ക് എം.ടി.യെ കാണാന്‍ പോകാം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിന്നടയില്‍ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും വന്നു. പിന്നീട് ഞങ്ങള്‍ മൂന്നു പേരും കൂടി എം.ടി യെ കാണാന്‍ ചെന്നപ്പോള്‍ നസീറും ഇവിടെ താഴെ അഡ്മിറ്റ് ആയിരിക്കുകയാണെന്നു പുനത്തില്‍ പറഞ്ഞു. ഇത് കേട്ട ഉടനെ 'അവന്‍ മിനിയാന്നു ഇവിടെ നേരെ എതിര്‍ വശത്തെ മുറിയിലായിരുന്നു പക്ഷെ അവന് റൂം വലിപ്പം പോരാത്ത കാരണം താഴെക്ക് മാറിയതാണ്' സ്വത സിദ്ധമായ ഗൗരവത്തില്‍ വാസ്വോട്ടന്റെ മറുപടി കേട്ട് വല്ലാതായിപ്പോയി. ഉഴിച്ചില്‍ കാര്‍ ആരോ വിവരങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞതാണ്. ഏതായാലും അദ്ദേഹം മനസ്സു തുറന്നു സംസാരിക്കുന്നത് കുറെ കേള്‍ക്കാന്‍ സാധിച്ചു.
അഞ്ചു വര്‍ഷം മുന്‍പ് എം.ടി യുടെ അയല്‍വാസിയും പ്രിയ സഹപ്രവര്‍ത്തകനുമായ സമദ് പൊന്നേരിയുടെ ആവശ്യ പ്രകാരം അമേരിക്കയിലെ ' നന്മ' എന്ന സംഘടനയുടെ പ്രസിഡണ്ട് എന്ന നിലയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിളാ നദിക്കരയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വീടുകളും, സ്വയം തൊഴില്‍ കണ്ടെത്താന്‍ പശുക്കളെയും മറ്റും വിതരണം ചെയ്യാന്‍ കൂടല്ലൂര്‍ എന്ന വിശ്വവിഖ്യാതമായ ഗ്രാമത്തില്‍ പോയപ്പോള്‍ വാസ്വോട്ടന്റെ ബന്ധുക്കളെയും, ലോക പ്രശസ്തരായ ചില കഥാ പാത്രങ്ങളെയും കാണുവാനും കുറെ സമയം സംസാരിക്കാനും സാധിച്ചത് മറ്റൊരു പുണ്യ കര്‍മ്മമായ ഭാഗ്യമായി കരുതുന്നു.
അത്യാസന്ന നിലയിലാണ് എന്ന് അറിഞ്ഞപ്പോള്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പോയി കുറച്ചു നേരം പുറത്ത് നില്‍ക്കണമെന്ന് ആഗ്രഹിച്ചതായിരുന്നു. അതിനു സാധിച്ചില്ല. സാഹിത്യ കുല പതിക്ക് പ്രണാമം.
-യു.എ.നസീര്‍
Related News