വാഷിംഗ്ടണ്‍: ഇറാനുമായുള്ള പുതിയ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാകുകയാണെന്നും ഇത് 2015-ലെ കരാറിനേക്കാള്‍ മികച്ചതായിരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍' സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ ശേഷി പൂര്‍ണ്ണമായും തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തരിപ്പണമായതായി ട്രംപ് വെളിപ്പെടുത്തി. ഇറാന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.
'ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിലൂടെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ നാം പൂര്‍ണ്ണമായും തുടച്ചുനീക്കി. തകര്‍ന്നടിഞ്ഞ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യുറേനിയം ഇനി ഖനനം ചെയ്‌തെടുക്കുക എന്നത് ദീര്‍ഘമേറിയതും അതീവ ദുഷ്‌കരവുമായ പ്രക്രിയയായിരിക്കും.' - ട്രംപ് പറഞ്ഞു.
2015-ല്‍ ഒബാമ ഭരണകൂടം ഒപ്പിട്ട ജെ.സി.പി.ഒ.എ (JCPOA) കരാറിനെ 'ചരിത്രത്തിലെ ഏറ്റവും മോശം കരാര്‍' എന്ന് വിശേഷിപ്പിച്ച ട്രംപ്, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ വഴി അതിലും മികച്ച ഒരു ഉടമ്പടി കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി. അതീവ സങ്കീര്‍ണ്ണമായ ഈ വിഷയം ട്രംപ് ധൃതിപിടിച്ച് കൈകാര്യം ചെയ്യുകയാണെന്ന ഡെമോക്രാറ്റുകളുടെയും ആണവ വിദഗ്ധരുടെയും വിമര്‍ശനങ്ങളെ അദ്ദേഹം തള്ളി. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ തനിക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗത്തില്‍ തന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കം ഏഴ് ആഴ്ച പിന്നിട്ടിരിക്കുകയാണ്. നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഉടന്‍ അവസാനിക്കാനിരിക്കെ, പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകളില്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
2015-ലെ കരാറിനായി ആറ് ലോകശക്തികളിലെ ഇരുന്നൂറോളം വിദഗ്ധര്‍ രണ്ട് വര്‍ഷത്തോളം അധ്വാനിച്ചിരുന്നു. അത്രയും സങ്കീര്‍ണ്ണമായ ഒരു ഉടമ്പടി ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ട്രംപിന് എങ്ങനെ സാധ്യമാക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് നയതന്ത്ര ലോകം.
Related News