വാഷിംഗ്ടണ്‍ ഡി.സി- ലെബനനില്‍ ഇസ്രായേല്‍ സൈനികന്‍, യേശുക്രിസ്തുവിന്റെ പ്രതിമ അടിച്ചുതകര്‍ക്കുന്ന ചിത്രം പുറത്തുവന്നത് അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറച്ച പിന്തുണക്കാരായ വലതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയില്‍ പോലും സംഭവം ഇസ്രായേലിനെതിരെ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായെങ്കിലും, അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇതിന്റെ ആഘാതം തുടരുകയാണ്.
അമേരിക്കന്‍ നികുതിപ്പണം കോടിക്കണക്കിന് ഡോളര്‍ സഹായമായി കൈപ്പറ്റുന്ന ഒരു രാജ്യം ക്രിസ്തീയ മൂല്യങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കള്‍ വ്യക്തമാക്കി. മുന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജറി ടെയ്ലര്‍ ഗ്രീന്‍, മാറ്റ് ഗെയ്റ്റ്സ് തുടങ്ങിയവര്‍ ഇതിനെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ചു. ഇസ്രായേല്‍ സൈനികര്‍ ദശാബ്ദങ്ങളായി ഇത്തരത്തില്‍ അപരിഷ്‌കൃതമായാണ് പെരുമാറുന്നതെന്നും സോഷ്യല്‍ മീഡിയ ഉള്ളതിനാല്‍ ഇപ്പോള്‍ ലോകം ഇത് തിരിച്ചറിയുന്നുവെന്നും പ്രമുഖ നിരീക്ഷകന്‍ ടക്കര്‍ കാള്‍സണ്‍ വിമര്‍ശിച്ചു.
ഇസ്രായേലുമായുള്ള യുഎസിന്റെ അടുത്ത ബന്ധത്തെ ചോദ്യം ചെയ്യുന്ന 'മാഗ' പ്രവര്‍ത്തകര്‍ക്കിടയിലും ഈ സംഭവം അതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധത്തിലേക്ക് ഇസ്രായേല്‍ അമേരിക്കയെ വലിച്ചിഴക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ വിവാദം ഉടലെടുക്കുന്നത്. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളും നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളും കാരണം അമേരിക്കയില്‍ ഇസ്രായേലിനുള്ള പിന്തുണ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സമീപകാല സര്‍വേകള്‍ സൂചിപ്പിക്കുന്നു.
Related News