ജിദ്ദ: മേഖലയിലെ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കയും ഇറാനും തമ്മില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ പാകിസ്താന്‍ വഹിക്കുന്ന പങ്കിനെ ഇരുനേതാക്കളും പ്രശംസിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സുസ്ഥിരമായ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും ഊന്നിപ്പറഞ്ഞു.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടര്‍ന്നുണ്ടായ യുദ്ധം അവസാനിപ്പിക്കാനാണ് പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നത്. പാകിസ്താന്റെ വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കുന്നതിനായി സൗദി അറേബ്യ 300 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. നിലവിലുള്ള 500 കോടി ഡോളറിന്റെ നിക്ഷേപം കാലാവധി നീട്ടി നല്‍കാനും തീരുമാനമായി. ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ വിതരണത്തെയും സുരക്ഷയെയും ബാധിച്ച യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് രണ്ടാം വട്ട ചര്‍ച്ചകള്‍ ഈ ആഴ്ച നടന്നേക്കും.
പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനൊപ്പം പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ സൗദി കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു.
സൗദി അറേബ്യയെക്കൂടാതെ ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും ഷെരീഫ് സന്ദര്‍ശിക്കുന്നുണ്ട്. തുര്‍ക്കിയിലെ അന്റാലിയ ഡിപ്ലോമസി ഫോറത്തില്‍ അദ്ദേഹം പങ്കെടുക്കുകയും പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
നിലവില്‍ അമേരിക്ക ഇറാനുമേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, മേഖലയില്‍ അടുത്ത ഒരാഴ്ചത്തേക്ക് കൂടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരുന്നുണ്ട്. പാകിസ്താന്‍ കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ചര്‍ച്ചകള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.
Related News