വാഷിംഗ്ടണ്‍: ആഗോള ഊര്‍ജ്ജ വിതരണത്തെ പ്രതിസന്ധിയിലാക്കി ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ സഹായമുണ്ടായാലും ഇല്ലെങ്കിലും ഈ തന്ത്രപ്രധാന ജലപാത വൈകാതെ തന്നെ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന പാകിസ്താനില്‍ നടക്കാനിരിക്കുന്ന യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല തുറന്നുകൊടുക്കാന്‍ അമേരിക്ക സജ്ജമാണെന്നും ഇതിനായി മറ്റ് രാജ്യങ്ങളുടെ സഹായം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'കാര്യങ്ങള്‍ അത്ര എളുപ്പമല്ല, എങ്കിലും കടലിടുക്ക് ഉടന്‍ തുറക്കുമെന്ന് തന്നെ എനിക്ക് പറയാനുണ്ട്,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ ട്രംപ് ശക്തമായി എതിര്‍ത്തു. യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്തിയാല്‍ പോലും സുരക്ഷിതമായ യാത്രയ്ക്കായി കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇറാന്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു 'ടോള്‍ ബൂത്ത്' സംവിധാനം അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വെച്ച് എയര്‍ഫോഴ്‌സ് വണ്ണില്‍ കയറുന്നതിന് മുന്‍പാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഏതൊരു കരാറിലെയും പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. 'ഇറാന്‍ ആണവായുധങ്ങള്‍ ഉപേക്ഷിച്ചാല്‍ ചര്‍ച്ചകളുടെ 99 ശതമാനം പൂര്‍ത്തിയായി. അതോടെ ഹോര്‍മുസ് കടലിടുക്ക് താനേ തുറക്കപ്പെടും,' ട്രംപ് പറഞ്ഞു. ഉപരോധം തുടരുന്നത് ഇറാന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചൊവ്വാഴ്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. ആഗോള എണ്ണ-പ്രകൃതിവാതക നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണിത്. യുദ്ധത്തിന് മുന്‍പ് പ്രതിദിനം 135 കപ്പലുകള്‍ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വെള്ളിയാഴ്ച കേവലം രണ്ട് കപ്പലുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോയത്. 325 ടാങ്കറുകള്‍ ഉള്‍പ്പെടെ അറുന്നൂറിലധികം കപ്പലുകള്‍ നിലവില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇസ്ലാമാബാദ ചര്‍ച്ചകളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫുമാണ് പങ്കെടുക്കുന്നത്. ചര്‍ച്ചകളിലെ നിബന്ധനകളെക്കുറിച്ച് ഇരുപക്ഷവും വിഭിന്നമായ നിലപാടുകള്‍ പുലര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Related News