ദുബായ്: അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനെ ജാഗ്രതയോടെ സ്വാഗതം ചെയ്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരണമെന്ന് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ നടത്തിയ 'ഫലപ്രദമായ ശ്രമങ്ങളെ' സൗദി അറേബ്യ പ്രശംസിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ പ്രസ്താവനകളെ സൗദി സ്വാഗതം ചെയ്തു. ഈ ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവി ജനറല്‍ അസിം മുനീറും വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു. മേഖലയുടെ സുരക്ഷയെ ദശാബ്ദങ്ങളായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്ന സമഗ്രമായ കരാറിന് രാജ്യം പിന്തുണ അറിയിച്ചു.
യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ ആഗ്രഹിച്ചതെങ്കിലും ഈ പ്രതിസന്ധിയിലൂടെ യുഎഇ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായി യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. സങ്കീര്‍ണ്ണമായ പ്രാദേശിക സാഹചര്യങ്ങളെ നേരിടാനും ഭാവി രൂപപ്പെടുത്താനും രാജ്യം ഇപ്പോള്‍ കൂടുതല്‍ സജ്ജമാണെന്ന് അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.
വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത ഖത്തര്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.
ഇറാനും മറ്റ് സായുധ ഗ്രൂപ്പുകളും ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ ഗൗരവകരമായ ചര്‍ച്ചകളിലൂടെ ശാശ്വത സമാധാനം കൈവരിക്കണമെന്ന് ഒമാന്‍ ആവശ്യപ്പെട്ടു. മേഖലയുടെ ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കുന്ന എല്ലാ മധ്യസ്ഥ ശ്രമങ്ങള്‍ക്കും ഒമാന്‍ പിന്തുണ വാഗ്ദാനം ചെയ്തു.
Related News