റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായകമായ സമാധാന ധാരണ പുറത്തുവരുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലും പശ്ചിമേഷ്യയില്‍ രൂക്ഷമായ ആക്രമണം തുടര്‍ന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇറാന്റെ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 40 ദിവസമായി തുടരുന്നതുപോലെ ബുധനാഴ്ച പുലര്‍ച്ചെയും അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഇറാന്‍ വ്യാപകമായി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇറാന്‍ മിസൈലുകള്‍ തകര്‍ക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങള്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ദോഹയിലെ മുറൈഖ് മേഖലയിലെ വീടിന് മുകളിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. ദോഹയിലും ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല ലക്ഷ്യമാക്കി വന്ന അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. റിയാദിലും വടക്കന്‍ അതിര്‍ത്തി പ്രവിശ്യകളിലും താമസിക്കുന്നവര്‍ക്ക് സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎഇയ്ക്കും കുവൈറ്റിനും നേരെ വന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങള്‍ അറിയിച്ചു.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ജനവാസ മേഖലകളിലുള്‍പ്പെടെ ഇസ്രായേല്‍ ബുധനാഴ്ച പുലര്‍ച്ചെ കനത്ത വ്യോമാക്രമണം നടത്തി. ഇറാന്റെ ഔദ്യോഗിക കേന്ദ്രങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് ഈ ആക്രമണങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. ഷിറാസിലെ പെട്രോകെമിക്കല്‍ പ്ലാന്റിന് നേരെ ഇസ്രായേല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണം നടത്തി. കൂടാതെ, ഇറാന്‍ സൈന്യം ആയുധങ്ങള്‍ കടത്താന്‍ ഉപയോഗിക്കുന്ന വിവിധ നഗരങ്ങളിലെ പാലങ്ങളും ഇസ്രായേല്‍ തകര്‍ത്തു. യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ മാത്രം ഇതുവരെ 1,900-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിടാന്‍ ഇറാന്‍ തയ്യാറായിട്ടില്ല.
ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടത്.
ഫോട്ടോ: ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇറാന്‍ നടത്തിയതെന്ന് പറയപ്പെടുന്ന ആക്രമണത്തെത്തുടര്‍ന്ന് ഉയരുന്ന പുകപടലങ്ങള്‍.
Related News