ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ മാസങ്ങളോളമായി അനുഭവിച്ചിരുന്ന കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കടബാധ്യതകള്‍ ഇല്ലാതിരുന്നിട്ടും, നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ ഭീതിയുമാണ് അദ്ദേഹത്തെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലും ദുബായിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ-സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖരില്‍ നിന്ന് റോയ് വലിയ തോതില്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തങ്ങളിലേക്ക് നീളുമെന്ന് ഭയന്ന് പല നിക്ഷേപകരും ഒരേസമയം പണം തിരിച്ചുചോദിച്ചത് റോയിയെ കടുത്ത പ്രതിസന്ധിയിലാക്കി.
ജനുവരി 30-ന് കമ്പനി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും പ്രധാന രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റോയിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇടപാടുകളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്തതും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചതായാണ് കരുതുന്നത്.
കഴിഞ്ഞ ആറ് മാസമായി അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ രേഖകള്‍ വ്യക്തമാക്കുന്നു. കമ്പനി ആസ്ഥാനത്തെ ഓഫീസില്‍ നിന്നും റോയിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത ഡയറിയിലെ ഒന്‍പത് പേജുള്ള കുറിപ്പുകളില്‍ മരണത്തിന് മുന്‍പുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ വ്യക്തമാണ്. 'തന്നെ സ്‌നേഹിക്കുന്നവര്‍ പൊറുക്കണം' എന്ന് അപേക്ഷിക്കുന്ന കുറിപ്പില്‍, നിക്ഷേപകരെയും ജീവനക്കാരെയും കൈവിടരുതെന്ന് കുടുംബത്തോട് അദ്ദേഹം ആവശ്യപ്പെടുന്നു. കമ്പനിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന കൃത്യമായ നിര്‍ദ്ദേശങ്ങളും വിവിധ ഇടപാടുകളുടെ വിവരങ്ങളും ഈ കുറിപ്പിലുണ്ട്.
റോയിയുടെ മരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി ലഭിച്ചത് എന്നതിനാല്‍ ഇതിനെ ഔദ്യോഗിക 'ആത്മഹത്യക്കുറിപ്പായി' കണക്കാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. കൂടാതെ, സംഭവദിവസം അദ്ദേഹം ഓഫീസിലെത്തിയ സമയം സംബന്ധിച്ച് ജീവനക്കാരും കമ്പനി എം.ഡി ടി.എ. ജോസഫും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. സുരക്ഷാ ജീവനക്കാരന്‍ പറയുന്നതനുസരിച്ച് രണ്ട് മണിക്ക് റോയ് എത്തിയപ്പോള്‍, മൂന്ന് മണിക്കാണ് തന്നോടൊപ്പം വന്നതെന്നാണ് എം.ഡിയുടെ മൊഴി.
കുടുംബാംഗങ്ങളില്‍ നിന്നും കമ്പനി ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതോടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടോ എന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിലവില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
Related News