ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) കൈമാറി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് നിര്‍ണായക തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐ.ബി. ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍, എന്‍.ഐ.എ. ഡി.ജി., ജമ്മു കശ്മീര്‍ ഡി.ജി.പി. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്‌ഫോടനത്തില്‍ ചാവേറായെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിനെ കേന്ദ്രീകരിച്ചാണ് നിലവിലെ പ്രധാന അന്വേഷണം. ഉമറിന്റെ കശ്മീരിലെ വീട്ടിലെത്തിയ പോലീസ്, അദ്ദേഹത്തിന്റെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഡി.എന്‍.എ. വിവരങ്ങള്‍ ഉപയോഗിച്ച്, സ്‌ഫോടനസമയത്ത് വാഹനം ഓടിച്ചത് ഉമര്‍ തന്നെയാണോ എന്ന് ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഉമര്‍ മുമ്പ് ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അല്‍ഫല സര്‍വകലാശാലയിലും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പരിശോധനകള്‍ നടത്തിവരികയാണ്. ഫരീദാബാദില്‍ പിടിയിലായ സംഘാംഗങ്ങളുമായി ഉമറിനുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, ഉമറിന്റെ സുഹൃത്തായ പുല്‍വാമ സ്വദേശി സജാദിനെ ജമ്മുകാശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ20 കാര്‍ ഡല്‍ഹിയിലേക്ക് കടന്നതിന്റെയും നഗരത്തിലൂടെ സഞ്ചരിച്ചതിന്റെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. താരിഖില്‍ നിന്ന് ഉമര്‍ വാഹനം വാങ്ങിയ ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും, ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനമായ നിലപാട് ആവര്‍ത്തിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീം കോടതി അനുശോചനം രേഖപ്പെടുത്തി. എട്ടു പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏതാനും പേരെ തിരിച്ചറിഞ്ഞു.
Related News