ന്യൂദല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിനെതിരായ അതിക്രമ സംഭവങ്ങളില്‍ 2014 മുതല്‍ 500% വര്‍ദ്ധനവുണ്ടായതായി ക്രിസ്ത്യന്‍ അവകാശ പ്രവര്‍ത്തകര്‍. നവംബര്‍ 4-ന് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ ഇതുസംബന്ധമായ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ഈ ആശങ്കാജനകമായ കണക്കുകള്‍ വ്യക്തമാക്കിയത്.
2014-നും 2024-നും ഇടയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമ സംഭവങ്ങള്‍ 139-ല്‍ നിന്ന് 834 ആയി ഉയര്‍ന്നതായി അവര്‍ പറഞ്ഞു. 10 വര്‍ഷത്തിനിടെ ഇത് 500% വര്‍ദ്ധനവാണ്. 12 വര്‍ഷത്തിനിടെ രാജ്യത്തുടനീളം വ്യക്തികളെയും, കുടുംബങ്ങളെയും, സ്ഥാപനങ്ങളെയും ബാധിച്ച 4,959 അതിക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ വര്‍ഷവും ശരാശരി 69.5 സംഭവങ്ങളുടെ വര്‍ദ്ധനവ് ഉണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് വ്യവസ്ഥാപിതമായ വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദശകത്തിലെ കേസുകളുടെ 76% റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 5 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശില്‍ നിന്നാണ് (31.6%).
പത്രസമ്മേളനത്തില്‍ സംസാരിച്ച സിസ്റ്റര്‍ മീനാക്ഷി, ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ നിരവധി ആക്രമണ സംഭവങ്ങള്‍ ഉദ്ധരിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മൈക്കിള്‍ വില്യംസ് ആരോപിച്ചത്, ഓരോ തിരഞ്ഞെടുപ്പിന് മുമ്പും നിലവിലെ സര്‍ക്കാര്‍ മതപരിവര്‍ത്തനം ആയുധമാക്കാറുണ്ടെന്നാണ്. അഡ്വക്കേറ്റ് തെഹ്‌മിന അറോറ, ക്രിസ്തുമതം സ്വീകരിച്ച ഏകദേശം 70 ലക്ഷം വരുന്ന ആദിവാസി ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങളെയും സാമൂഹിക ബഹിഷ്‌കരണത്തെയും കുറിച്ച് സംസാരിച്ചു.
2025 ജനുവരിയില്‍ ഛത്തീസ്ഗഢിലെ ബസ്തറില്‍ മതം മാറിയതിന് കനിക കശ്യപ് എന്ന ഗര്‍ഭിണിയായ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും ഗര്‍ഭം അലസിപ്പോകുകയും ചെയ്തു. പോലീസ് കേസെടുത്തില്ല. 2025 ജൂലൈയില്‍ ജംഷദ്പൂരില്‍ ഒരു അത്താഴവിരുന്നിനിടെ 'മതപരിവര്‍ത്തനം' ആരോപിച്ച് ജനക്കൂട്ടം ഒരു വീട്ടില്‍ അതിക്രമം നടത്തുകയും അതിക്രമിക്കുകയും ചെയ്തു.
ക്രിസ്ത്യാനികളോട് സംസാരിക്കുകയോ അവരെ സാമൂഹിക പരിപാടികള്‍ക്ക് ക്ഷണിക്കുകയോ ചെയ്താല്‍ പിഴ ചുമത്തുന്നതടക്കമുള്ള വിവേചന രീതിയാണ് സാമൂഹിക ബഹിഷ്‌കരണമെന്ന് അറോറ പറഞ്ഞു. വീടുകള്‍ കത്തിക്കുകയും, കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും, ആളുകള്‍ക്ക് ജോലി നിഷേധിക്കുകയും, മരിച്ചവരെ അടക്കാന്‍പോലും അനുവദിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയം സുപ്രീം കോടതിയില്‍ എത്തിയിട്ടും പരിഹാരം കാണാന്‍ സാധിക്കാതെ സമൂഹം ഇടപെടണം എന്ന് കോടതിക്ക് പറയേണ്ടി വന്നു.
2025-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 579 സംഭവങ്ങള്‍ രേഖപ്പെടുത്തിയെങ്കിലും 39 കേസുകളില്‍ മാത്രമേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഇതില്‍ ഭീഷണിപ്പെടുത്തല്‍/ഉപദ്രവിക്കല്‍ (71), പ്രാര്‍ത്ഥനകള്‍ക്ക് തടസ്സം (51), ശാരീരികാക്രമണം (9), സ്വത്തുനാശം (7) എന്നിവ ഉള്‍പ്പെടുന്നു.
ക്രിസ്ത്യന്‍ ഇരകളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിയമപാലകര്‍ക്ക് വീഴ്ചയുണ്ടായെന്നും ഇത് കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. 2016-നും 2020-നും ഇടയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 21 ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ മനഃപൂര്‍വം വൈദ്യുതി ഉപയോഗിച്ച് ഷോക്ക് നല്‍കി കൊലപ്പെടുത്തിയ സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി വിവിധ ക്രിസ്ത്യന്‍ അവകാശ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നവംബര്‍ 29-ന് ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ദേശീയ ക്രിസ്ത്യന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പൗരന്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിച്ചുകൊണ്ടുള്ള ഭരണഘടനാപരമായ സംവാദമാണ് ഈ കണ്‍വെന്‍ഷനെന്ന് സംഘാടകര്‍ അറിയിച്ചു.
Related News