ശ്രീകുളം: ആന്ധ്രാപ്രദേശിലെ കാസിബുഗ്ഗയില്‍ 'മിനി തിരുപ്പതി' എന്നറിയപ്പെടുന്ന വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 ഭക്തര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരൊറ്റ കവാടം മാത്രമാണ് ഒരുക്കിയിരുന്നത്. അപകടം സംഭവിക്കുമ്പോള്‍ ഏകദേശം 15,000 ആളുകള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. തിരക്ക് രൂക്ഷമായതോടെ ആളുകള്‍ നടന്നുകയറിയിരുന്ന പടിക്കെട്ടുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവശത്തുമുണ്ടായിരുന്ന ആളുകളും താഴേക്ക് പതിച്ചത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
രണ്ടായിരം മുതല്‍ മൂവായിരം വരെ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്ഷേത്രത്തിലേക്ക് ഏകാദശി ദിനത്തില്‍ ഏകദേശം 25,000 പേര്‍ എത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഭക്തരായ സ്ത്രീകള്‍ക്കായി സൗജന്യ ബസ് സംവിധാനം ഏര്‍പ്പെടുത്തിയതും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ സംഘാടകര്‍ നടത്തിയിരുന്നില്ല. മാത്രമല്ല, ഈ സ്വകാര്യ ക്ഷേത്രം സംസ്ഥാന എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതല്ല. പരിപാടിക്ക് പ്രാദേശിക ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതിയും തേടിയിരുന്നില്ല. ക്ഷേത്രകവാടം തുറന്നപ്പോള്‍ അകത്തുകടക്കാന്‍ ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകടകാരണമെന്ന് ആന്ധ്രാ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം ധനസഹായം പ്രഖ്യാപിച്ചു.
Related News