ദോഹ: 2022-ല്‍ ആതിഥേയരായി ലോകകപ്പ് കളിച്ച ഖത്തര്‍, ഇത്തവണ സ്വന്തം പ്രകടനമികവില്‍ 2026-ലെ അമേരിക്ക-കാനഡ-മെക്‌സിക്കോ ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചു. ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഗള്‍ഫ് കരുത്തരായ യു.എ.ഇയെ 2-1ന് തകര്‍ത്തെറിഞ്ഞാണ് 'അന്നാബികള്‍' തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പ് വേദിയിലേക്ക് വിമാനം കയറാനുള്ള അവകാശം നേടിയെടുത്തത്.
ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയം കലാശപ്പോരാട്ടത്തിന് വേദിയായപ്പോള്‍ കളത്തിനകത്തും പുറത്തും ആവേശം അണപൊട്ടി. തൂവെള്ള കടലായി മാറിയ ഗാലറിയുടെ ആരവങ്ങള്‍ക്കൊപ്പം മൈതാനത്തും കളിയുടെ വീറും വാശിയും വര്‍ദ്ധിച്ചു.
ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും ലോകകപ്പിന് യോഗ്യത ഉറപ്പിക്കാമായിരുന്ന യു.എ.ഇക്ക് മുന്നില്‍ വിജയം അനിവാര്യമായ അവസ്ഥയിലായിരുന്നു ഖത്തര്‍. ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഗോള്‍ രഹിത സമനില പാലിച്ച അവര്‍ക്ക് ഇത് 'മരണക്കളിയായിരുന്നു'. ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ദൃഢനിശ്ചയത്തോടെ ലോപറ്റ്ഗുയിക്ക് കീഴില്‍ ഇറങ്ങിയ ഖത്തറിനെ അല്‍ മുഈസ് അലി, ബൗദിയഫ്, അക്രം അഫീഫ് എന്നിവര്‍ നയിച്ചു.
ആദ്യ പകുതി ഗോള്‍ രഹിതമായി പിന്നിട്ട ശേഷം, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഖത്തര്‍ വല കുലുക്കി. 49-ാം മിനിറ്റില്‍ അക്രം അഫീഫിന്റെ ഫ്രീകിക്ക്, ബൗലം ഖൗഖി മനോഹരമായൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. തുടര്‍ന്ന് 73-ാം മിനിറ്റില്‍ പെഡ്രോ മിഗ്വല്‍ ഖത്തറിനായി രണ്ടാം ഗോളും നേടി ലീഡ് വര്‍ദ്ധിപ്പിച്ചു. ഈ ഗോളിനും വഴിയൊരുക്കിയത് അക്രം അഫീഫിന്റെ തകര്‍പ്പന്‍ പാസായിരുന്നു.
രണ്ട് ഗോളിന് പിന്നിലായതോടെ യു.എ.ഇ തിരിച്ചടിക്കാന്‍ ശ്രമം ശക്തമാക്കി. കളിക്കാര്‍ തമ്മില്‍ ചില കൈയാങ്കളികള്‍ക്കും ഇത് വഴിവച്ചു. 88-ാം മിനിറ്റില്‍ യു.എ.ഇ താരത്തെ ഫൗള്‍ ചെയ്തതിന് താരിഖ് സല്‍മാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ഖത്തര്‍ പത്ത് പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ സുല്‍ത്താന്‍ ആദില്‍ ഉഗ്രനൊരു ഹാഫ് വോളി ഗോളാക്കി യു.എ.ഇക്ക് പ്രതീക്ഷ നല്‍കിയെങ്കിലും വൈകിപ്പോയിരുന്നു.
ശേഷിച്ച സമയം ഖത്തറിന്റെ പ്രതിരോധ മികവും ഗോളി മഹ്‌മൂദ് അബുനാദിന്റെ ജാഗ്രതയും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. 2022-ല്‍ ആതിഥേയരെന്ന നിലയില്‍ ആദ്യമായി ലോകകപ്പില്‍ കളിച്ച ഖത്തറിന്, നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരെന്ന ഖ്യാതിയോടെയുള്ള ഈ യോഗ്യത അവരുടെ രണ്ടാം ലോകകപ്പ് പങ്കാളിത്തമായി മാറും.
Related News