_വിശകലനം_
പട്‌ന: രണ്ട് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, സംസ്ഥാന രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബീഹാറില്‍ നടക്കുന്ന ഏറ്റവും കുറഞ്ഞ ഘട്ട ങ്ങള്‍ മാത്രമുള്ള തിരഞ്ഞെടുപ്പാണിത്. ഈ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ബീഹാറിലെ ഒരു 'യുഗത്തിന്റെ' അന്ത്യം കുറിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 19 വര്‍ഷത്തിലേറെയായി ബീഹാര്‍ മുഖ്യമന്ത്രിയായി തുടരുന്ന ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന് ഇത് ഒരുപക്ഷേ അവസാന തിരഞ്ഞെടുപ്പായിരിക്കും. മറുവശത്ത്, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പാര്‍ട്ടി നേതൃത്വം മകന്‍ തേജസ്വി പ്രസാദ് യാദവിന് കൈമാറിക്കഴിഞ്ഞു. 2020-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ മികച്ച പ്രകടനം മെച്ചപ്പെടുത്തി മുഖ്യമന്ത്രി പദത്തിലെത്താനാണ് തേജസ്വിയുടെ ശ്രമം.
മഹാസഖ്യത്തിലെ കോണ്‍ഗ്രസും എന്‍ഡിഎയിലെ ലോക ജനശക്തി പാര്‍ട്ടിയും (രാം വിലാസ്) വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നവീകരിച്ച ജന സൂരജ് പാര്‍ട്ടി (ജെഎസ്പി) ഒരുപക്ഷേ 'കറുത്ത കുതിര' ആയേക്കാം.
ഈ ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ള അഞ്ച് പ്രധാന ഘടകങ്ങള്‍ പരിശോധിക്കാം:
*1. നിതീഷ് കുമാറിന്റെ ആരോഗ്യം:*
74 വയസ്സുകാരനായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അനാരോഗ്യം പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമാക്കുന്നുണ്ട്. ഭരണകാര്യങ്ങളുടെ നിയന്ത്രണം അദ്ദേഹത്തിനല്ലെന്നും, ഏഴോ എട്ടോ പേരടങ്ങുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദമാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമാണ് ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ പ്രധാന ആരോപണം. ഭരണത്തിന്റെ നിയന്ത്രണം നിതീഷിനല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി, പൊതുപരിപാടികളില്‍ നിതീഷ് പങ്കെടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. 'നിതീഷ് കുമാറിന് ഇപ്പോള്‍ വിശ്രമം നല്‍കണം, അദ്ദേഹം തന്റെ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി' എന്ന് മഹാസഖ്യത്തിലെ സഖ്യകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) അധ്യക്ഷന്‍ മുകേഷ് സഹാനി അഭിപ്രായപ്പെട്ടു. എന്നാല്‍, എല്ലാ തീരുമാനങ്ങളും എടുക്കുന്നത് നിതീഷ് തന്നെയാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം പ്രതിപക്ഷത്തിന്റെ മാത്രം പ്രചാരണവിഷയമാണെന്നുമാണ് ജെഡിയുവിന്റെ മറുവാദം.
*2. സൗജന്യ പദ്ധതികളുടെ പ്രളയം:*
ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ എന്‍ഡിഎ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മഹിള റോജ്ഗാര്‍ പദ്ധതി പ്രകാരം ബിസിനസ് തുടങ്ങാന്‍ 1.21 കോടി സ്ത്രീകള്‍ക്ക് 10,000 രൂപ വീതം ഇതിനകം ലഭിച്ചു. നിലവിലുള്ള പദ്ധതികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലാത്തതിനാല്‍ കൂടുതല്‍ ഫണ്ട് വിതരണം ചെയ്യാനാണ് നീക്കം. 1.89 കോടി കുടുംബങ്ങള്‍ക്ക് 125 മെഗാവാട്ട് സൗജന്യ വൈദ്യുതി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 400 രൂപയില്‍നിന്ന് 1,100 രൂപയായി വര്‍ദ്ധിപ്പിച്ചത്, ജീവിക, അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധനവ്, 18-നും 25-നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് 1,000 രൂപ പ്രതിമാസ അലവന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
*3. വോട്ട് മോഷണം:*
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനരവലോകനം മോദി സര്‍ക്കാരിനെതിരായ 'വോട്ട് മോഷണം' ആരോപണങ്ങളുമായി പ്രതിപക്ഷം ബന്ധിപ്പിച്ചു. ഈ ആരോപണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തേജസ്വിയും നയിച്ച വോട്ടര്‍ അധികാര്‍ യാത്രക്ക് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായി. അതേസമയം, മഹാസഖ്യം 'നുഴഞ്ഞുകയറ്റക്കാരെ' പ്രോത്സാഹിപ്പിക്കുന്നു എന്ന് എന്‍ഡിഎ തിരിച്ചടിച്ചു.
*4. എന്‍ഡിഎയുടെ മുഖമായി മോദി:*
നിതീഷ് കുമാറിനെയാണ് എന്‍ഡിഎയുടെ പ്രചാരണ മുഖമായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും, മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച്, സഖ്യം പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയെയാണ് ആശ്രയിക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തതോടെ, മറ്റൊരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഈ രണ്ട് ദേശീയ നേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങി.
*5. പ്രശാന്ത് കിഷോര്‍ ഘടകം:*
രാഷ്ട്രീയ തന്ത്രജ്ഞനില്‍നിന്ന് രാഷ്ട്രീയക്കാരനായി മാറിയ പ്രശാന്ത് കിഷോര്‍ തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജന സൂരജ് പാര്‍ട്ടിക്ക് (ജെഎസ്പി) രാഷ്ട്രീയ ഭൂപടത്തില്‍ ഇടം നേടിക്കൊടുത്തു. പ്രമുഖ ബിജെപി നേതാക്കള്‍ക്കെതിരായ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി. ജാതിരാഷ്ട്രീയത്തില്‍ മടുത്ത പലര്‍ക്കും, കുടിയേറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നല്ല ഭരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന കിഷോറിന്റെ സന്ദേശം പുതിയ പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്തെ ഭരണകക്ഷികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന കിഷോറിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് എന്‍ഡിഎ സൗജന്യ പദ്ധതികളുടെ പ്രളയം സൃഷ്ടിക്കുന്നത് എന്നും കരുതപ്പെടുന്നു. 1990-ല്‍ ലാലു പ്രസാദ് യാദവ് ഭരണം ഏറ്റെടുത്തതിനുശേഷം സംസ്ഥാനത്ത് 'സോഷ്യലിസ്റ്റ് ക്ഷീണം' ഉണ്ടായിട്ടുണ്ടെന്നും കിഷോര്‍ വാദിക്കുന്നു.
Related News