മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിനടുത്ത് അദാനി ഗ്രൂപ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റിന് പരിസ്ഥിതി അനുമതി എളുപ്പത്തില്‍ ലഭിക്കാന്‍ സാധ്യത. സ്റ്റാന്‍ഡ്-എലോണ്‍ സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളെ പാരിസ്ഥിതിക അനുമതിയുടെ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കാനുള്ള പുതിയ കരട് നിയമങ്ങള്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയതാണ് ഇതിന് കാരണം.
2006-ലെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം സെപ്തംബര്‍ 26-നാണ് പുറത്തിറക്കിയത്. സ്വന്തമായി വൈദ്യുതി നിലയം ഇല്ലാത്ത 'സ്റ്റാന്‍ഡ്-എലോണ്‍ സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ക്ക്' ഇനി മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് കരട് വിജ്ഞാപനം പറയുന്നത്.
ഈ നിയമം അംഗീകരിക്കപ്പെട്ടാല്‍, മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിന്റെ ഭാഗമായ കല്യാണില്‍ അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമന്റ് ലിമിറ്റഡ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 1,400 കോടി രൂപയുടെ സിമന്റ് ഗ്രൈന്‍ഡിംഗ് പ്ലാന്റിന് ഇത് വലിയ ആശ്വാസമാകും.
കല്യാണിനടുത്തുള്ള മോഹന്‍ ഗ്രാമത്തിലെയും മറ്റ് 10 ഗ്രാമങ്ങളിലെയും പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പ് ഈ പദ്ധതി നേരിടുന്നുണ്ട്. ആരോഗ്യപരവും പാരിസ്ഥിതികവുമായ ആശങ്കകള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
ക്ലിങ്കറൈസേഷന്‍, കാല്‍സിനേഷന്‍ തുടങ്ങിയ ഉയര്‍ന്ന താപനിലയിലുള്ള നിര്‍മ്മാണ പ്രക്രിയകള്‍ ഇല്ലാത്തതിനാല്‍ സ്റ്റാന്‍ഡ്-എലോണ്‍ ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ക്ക് മലിനീകരണ സാധ്യത കുറവാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. റെയില്‍ വഴിയോ ഇലക്ട്രിക് വാഹനങ്ങള്‍ വഴിയോ അസംസ്‌കൃത വസ്തുക്കളും ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുമ്പോള്‍ മലിനീകരണം വീണ്ടും കുറയും. അതിനാല്‍, പൊതുജനാഭിപ്രായ ശേഖരണവും വിശദമായ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും ഒഴിവാക്കാം എന്നാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്.
കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിക്കാന്‍ 60 ദിവസത്തെ സമയമുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനം എടുക്കും. കേന്ദ്രത്തിന്റെ ഈ നീക്കം അദാനിയെ സഹായിക്കാനാണെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു.
Related News