മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലകളാണ് രണ്ടുവര്‍ഷത്തോളമായി ഗസ്സക്കുമേല്‍ ഇസ്രായേല്‍ നടത്തുന്നത്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും പട്ടിണിക്കിട്ടും ഇസ്രായേലിന്റെ നരനായാട്ട് ഇപ്പോഴും തുടരുകയാണ്. കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ ആ നരകയാതന അനുഭവിക്കുന്നത് നാം നിത്യേന കാണുകയാണ്. ഒരു സയണിസ്റ്റ് രാഷ്ട്രം കാലങ്ങളായി നടത്തിവരുന്ന കൊടിയ വംശഹത്യക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. ഫുട്‌ബോള്‍ മൈതാനങ്ങളിലും അത്തരം പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്.
കഴിഞ്ഞയാഴ്ച ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലി- ഇസ്രായേല്‍ മത്സരം നടന്ന ഡെബ്രസന്‍ ( ഹംഗറി) പട്ടണത്തിലെ നാഗ്യെര്‍ദേയ് മൈതാനവും അത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിനു മുന്നോടിയായി മൈതാനത്ത് ഇസ്രായേല്‍ ദേശീയ ഗാനമുയരുമ്പോഴായിരുന്നു ഗാലറിയില്‍ ഇറ്റാലിയന്‍ ആരാധകരുടെ പ്രതിഷേധമുയര്‍ന്നത്. ഗാലറിയില്‍ നിന്നും മുഖം തിരിഞ്ഞുനിന്ന ആരാധകര്‍ ' സ്റ്റോപ്പ്' ബോര്‍ഡുകള്‍ ഉയര്‍ത്തി തങ്ങളുടെ പ്രതിഷേധം ഇസ്രായേലിനെ അറിയിച്ചു. ഇത് ആദ്യമല്ല ഇറ്റാലിയന്‍ ആരാധകര്‍ ഇസ്രായേലിന് യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന നാഷന്‍സ് ലീഗ് മത്സരത്തിലും ഇസ്രായേലിന്റെ ദേശീയ ഗാനമുയരുമ്പോള്‍ നിറഞ്ഞ കൂവലൂടെയാണ് ആരാധകര്‍ എതിരേറ്റത്. അതിനിടെ മാസങ്ങള്‍ക്ക് മുമ്പ് ലോകരാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭ്യര്‍ത്ഥന തള്ളി ഗസ്സയിലെ നരഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പരിശീലകരുടെ സംഘടന രംഗത്ത് എത്തിയിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇസ്രായേലിനെതിരെ ഇറ്റലി വിജയം നേടിയിരുന്നു. മത്സരശേഷം മുന്‍ താരവും ഇപ്പോഴത്തെ പരിശീലകനുമായ ഗെന്നാരോ ഗട്ടൂസയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
' കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന വിവാദ ടീമിനെ ( ഇസ്രായേല്‍) ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. ഈ വിജയത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. '
2023 ഒക്ടോബറിലാണ് ഇസ്രായേല്‍ ഗസ്സക്കുമേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഈ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 65,000 ത്തോളം മനുഷ്യരാണ് അവിടെ കൊല്ലപ്പെട്ടത്.
Related News