ഇന്ത്യക്കെതിരായ ട്രംപിന്റെ ഇരട്ട താരിഫ് ഇന്നു മുതല്‍ നിലവില്‍ വന്നതോടെ റഡിമെയ്ഡ് വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, പരവതാനികള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ മേഖലകളെയാണ് അതി പ്രതികൂലമായി ബാധിക്കുന്നത്. ഈ രംഗത്തു പണിയെടുക്കുന്ന പതിനയിരക്കണക്കിനു തൊഴിലാളികളുടെ തൊഴിലിനും ഇരട്ട താരിഫ് ആഘാതമാണ്. ട്രംപിന്റെ നയം ഇന്ത്യന്‍ വ്യാപാര രംഗത്ത് വന്‍ ആഘാതമാണ് സൃഷ്്ടിച്ചിരിക്കുന്നത്. 2024 ല്‍ ഇന്ത്യ യുഎസിലേക്ക് 9,120 കോടി ഡോളറിന്റെ സാധനങ്ങളാണ് കയറ്റുമതി ചെയ്തത്. ഇവയില്‍ ഭൂരിഭാഗവും 3 ശതമാനത്തില്‍ താഴെ താരിഫ് വിഭാഗത്തി ഉള്‍പ്പെട്ടിരുന്ന സാധനങ്ങളാണ്. 6,020 കോടി ഡോളര്‍ മൂല്യമുള്ള ഈ കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും 50 ശതമാനം തീരുവയ്ക്ക് വിധേയമാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
യു.എസ് ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50 ശതമാനം താരിഫ് ബ്രസീലിന് തുല്യമാണ്. ചൈന (30%), വിയറ്റ്‌നാം (20%), യൂറോപ്യന്‍ യൂണിയന്‍ (15%), ജപ്പാന്‍ (15%) എന്നിവയേക്കാള്‍ വളരെ കൂടുതലാണ് ഇന്ത്യക്ക് മേലുളള താരിഫ്.
ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ക്ക് 12 ശതമാനം തീരുവ ഉണ്ടായിരുന്നത് ഇപ്പോള്‍ 62 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ളവയ്ക്ക് 42 ശതമാനവും വിയറ്റ്‌നാമില്‍ നിന്നുള്ളവയ്ക്ക് 20 ശതമാനവും ആയിരിക്കുമ്പോഴാണ് ഈ വ്യത്യാസം. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്ക് ചുമത്തിയിരിക്കുന്ന കനത്ത താരിഫ് മൂലം തിരുപ്പൂര്‍, നോയിഡ-ഗുരുഗ്രാം, ബംഗളൂരു, ലുധിയാന, ജയ്പൂര്‍ എന്നിവിടങ്ങളിലെ വ്യവസായ കേന്ദ്രങ്ങള്‍ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക. കേരളത്തിലെ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കും ഇത് തിരിച്ചടിയാണ്. ബംഗ്ലാദേശ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
സമുദ്രോല്‍പന്ന കയറ്റുമതിക്ക് 60 ശതമാനം തീരുവയാണ് നല്‍കേണ്ടത്. 2,400 കോടി ഡോളറായിരുന്ന ചെമ്മീന്‍ കയറ്റുമതി ഇപ്പോള്‍ 60 ശതമാനം തീരുവയെ നേരിടുകയാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. വജ്രങ്ങള്‍, സ്വര്‍ണ്ണം, ആഭരണങ്ങള്‍ എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതി 1,000 കോടി ഡോളറാണ്. ഈ വിഭാഗം ഇപ്പോള്‍ നേരിടുന്നത് 52 ശതമാനം തീരുവയാണ്. ഇത് സൂറത്ത്, മുംബൈ, ജയ്പൂര്‍ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കും.
ആദ്യം 25 ശതമാനം തീരുവായിരുന്നു യു.എസ് ചുമത്തിയിരുന്നത്. പിന്നീട് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ് ട്രപ് തീരുവ ഇരട്ടിയാക്കിയത്. യുഎസും യൂറോപ്യന്‍ യൂണിയനും ഇപ്പോഴും റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോഴാണ് ഇന്ത്യക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ചൈനയ്ക്ക് ഇത്തരം പിഴകളൊന്നും നേരിടേണ്ടിവരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതിനിടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതു ഫലവത്തായാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് മൂലമുളള ഇരട്ട താരിഫ് ഒഴിവാക്കി ഇന്ത്യയ്ക്ക് മേലുളള തിരുവ 25 ശതമാനമാക്കി കുറക്കും. ഇന്ത്യയും യുഎസും തമ്മിലുളള വ്യാപാര ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് 18-20 ശതമാനമായി കുറയാനുളള സാധ്യതകളും നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നു. സാമ്പത്തികമായി ഇരു രാജ്യങ്ങള്‍ക്കും പരസ്പരം ആവശ്യമുള്ളതിനാല്‍ ചര്‍ച്ചകളില്‍ പോസറ്റീവായ ഫലം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തലുളളത്.
Related News