ജനീവ: ലോകമെമ്പാടും ഭവനരഹിതരാക്കപ്പെട്ടവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവിന് ശേഷം നേരിയ കുറവ് രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ. എങ്കിലും ഈ എണ്ണം ഇപ്പോഴും 'അസഹനീയമാംവിധം ഉയര്‍ന്നതാണെന്ന്' യുഎന്‍ വ്യാഴാഴ്ച അറിയിച്ചു. 2024 അവസാനത്തോടെ 123.2 ദശലക്ഷം ആളുകളാണ് ലോകമെമ്പാടും സ്വന്തം വീടുകളില്‍നിന്ന് നിര്‍ബന്ധിതമായി പലായനം ചെയ്യപ്പെട്ടത്. എന്നാല്‍ സിറിയക്കാര്‍ വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയതോടെ ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ ഈ കണക്ക് 122.1 ദശലക്ഷമായി കുറഞ്ഞതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആര്‍ വ്യക്തമാക്കി.
യുദ്ധക്കെടുതിയിലായ സിറിയയില്‍നിന്ന് ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകള്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടുണ്ട്. വിദേശത്തുനിന്നും രാജ്യത്തിനകത്തെ പലായനങ്ങളില്‍നിന്നുമാണ് ഇവര്‍ മടങ്ങിയെത്തിയത്. എന്നാല്‍ പ്രധാനപ്പെട്ട ആഗോള സംഘര്‍ഷങ്ങള്‍ എങ്ങനെ അവസാനിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ കണക്ക് വീണ്ടും ഉയരുമോ എന്ന് എന്ന് യുഎന്‍എച്ച്സിആര്‍ മുന്നറിയിപ്പ് നല്‍കി.
യുദ്ധം, അക്രമം, പീഡനം എന്നിവയാല്‍ ഭവനരഹിതരാക്കപ്പെട്ടവരുടെ എണ്ണം 'അസഹനീയമാംവിധം ഉയര്‍ന്നതാണെന്ന്' ഏജന്‍സി പറഞ്ഞു. പ്രത്യേകിച്ച് മാനുഷിക സഹായത്തിനുള്ള ഫണ്ടുകള്‍ വറ്റിപ്പോകുന്ന ഈ സാഹചര്യത്തില്‍ ഇത് ഏറെ ആശങ്കാജനകമാണ്.
സുഡാന്‍, മ്യാന്‍മര്‍, ഉക്രൈന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളാണ് ഭവനരഹിതരാക്കുന്നതിന്റെ പ്രധാന കാരണങ്ങളെന്ന് യുഎന്‍എച്ച്സിആര്‍ അതിന്റെ വാര്‍ഷിക ഗ്ലോബല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സിറിയയുടെ ക്രൂരമായ ആഭ്യന്തരയുദ്ധം 2011-ല്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും 2024 ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അസദിനെ ഒടുവില്‍ പുറത്താക്കി. ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ സിറിയക്കാര്‍ വീടുകളിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. മെയ് പകുതിയോടെ, അസദിന്റെ പതനത്തിനുശേഷം 500,000-ത്തിലധികം സിറിയക്കാര്‍ രാജ്യത്തേക്ക് തിരിച്ചെത്തിയതായും, ഏകദേശം 1.2 ദശലക്ഷം ആഭ്യന്തരമായി പലായനം ചെയ്തവര്‍ നവംബര്‍ അവസാനത്തിനുശേഷം തങ്ങളുടെ ജന്മസ്ഥലങ്ങളിലേക്ക് മടങ്ങിയതായും കണക്കാക്കുന്നു. 2025 അവസാനത്തോടെ 1.5 ദശലക്ഷം സിറിയക്കാര്‍ വിദേശത്തുനിന്നും രണ്ട് ദശലക്ഷം പേര്‍ രാജ്യത്തിനകത്തുനിന്നും മടങ്ങിയെത്തുമെന്ന് യുഎന്‍എച്ച്സിആര്‍ കണക്കാക്കുന്നു.
14.3 ദശലക്ഷം അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന സുഡാനില്‍ ലോകത്തിലെ ഏറ്റവും വലിയ നിര്‍ബന്ധിത പലായന സാഹചര്യമാണ്. സിറിയയെ (13.5 ദശലക്ഷം) മറികടന്നാണ് സുഡാന്‍ ഈ സ്ഥാനത്തെത്തിയത്. അഫ്ഗാനിസ്ഥാന്‍ (10.3 ദശലക്ഷം), ഉക്രൈന്‍ (8.8 ദശലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍.
കഴിഞ്ഞ ദശകത്തില്‍ പീഡനം, സംഘര്‍ഷം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍, പൊതു ക്രമം ഗുരുതരമായി തടസ്സപ്പെടുത്തുന്ന സംഭവങ്ങള്‍ എന്നിവ കാരണം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ആളുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള 123.2 ദശലക്ഷം എന്ന കണക്ക് 2023 അവസാനത്തേതിനേക്കാള്‍ ഏഴ് ദശലക്ഷം കൂടുതലാണ്. '2024 അവസാനത്തോടെ ലോകമെമ്പാടുമുള്ള 67 പേരില്‍ ഒരാള്‍ നിര്‍ബന്ധിതമായി പലായനം ചെയ്യപ്പെട്ടവരാണ്,' യുഎന്‍എച്ച്സിആര്‍ പറഞ്ഞു.
മൊത്തത്തില്‍, 2024-ല്‍ 9.8 ദശലക്ഷം ആളുകളാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. ഇതില്‍ 1.6 ദശലക്ഷം അഭയാര്‍ത്ഥികളും (രണ്ട് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്) 8.2 ദശലക്ഷം കഉജകളും (രണ്ടാമത്തെ ഉയര്‍ന്ന കണക്ക്) ഉള്‍പ്പെടുന്നു.
'കഴിഞ്ഞ ആറ് മാസത്തിനിടെ ചില പ്രതീക്ഷയുടെ കിരണങ്ങള്‍ നാം കണ്ടിട്ടുണ്ട്,' ഗ്രാന്‍ഡി പറഞ്ഞു. എന്നാല്‍ ഡിആര്‍ കോംഗോ, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ നിര്‍ബന്ധിത പലായനങ്ങളും തിരിച്ചുവരവുകളും ഗണ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അഭയാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും അയല്‍ രാജ്യങ്ങളിലാണ് താമസിക്കുന്നത്. ഇറാന്‍ (3.5 ദശലക്ഷം), തുര്‍ക്കി (2.9 ദശലക്ഷം), കൊളംബിയ (2.8 ദശലക്ഷം), ജര്‍മ്മനി (2.7 ദശലക്ഷം), ഉഗാണ്ട (1.8 ദശലക്ഷം) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥി ജനസംഖ്യയുള്ളത്.
Related News