കോഴിക്കോട്: ലക്ഷദ്വീപിലെ അഗത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്‍തോതിലുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ച് ഹംദുള്ള സയീദ് എം.പി രംഗത്ത്. ജനവാസമുള്ള അഗത്തി ദ്വീപില്‍ നിന്നും ജനങ്ങളെ കുടിയിറക്കുന്ന നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ടൂറിസം വികസനത്തിനും വ്യോമസേനയുടെ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി ഈ വര്‍ഷം ജനുവരിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. ഏകദേശം 8,500 ആളുകള്‍ മാത്രം താമസിക്കുന്ന, വെറും 2.7 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള അഗത്തിയില്‍ ഇത്ര വലിയ ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നത് ജനങ്ങളെ വഴിയാധാരമാക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പിലായാല്‍ 31 വീടുകള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കേണ്ടി വരും. 60 റിസോര്‍ട്ടുകളും ഹട്ടുകളും വരുമാന മാര്‍ഗമായ കടകളും നഷ്ടമാകും. 160 ഓളം കുടുംബങ്ങള്‍ കുടിയിറക്കല്‍ ഭീഷണിയിലുമാണ്.
തദ്ദേശവാസികളുമായോ ഗ്രാമസഭകളുമായോ യാതൊരു ആലോചനയും നടത്താതെയാണ് ഭരണകൂടം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗോത്രവര്‍ഗ മേഖലകളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കമ്മ്യൂണിറ്റി സമ്മതം വേണമെന്ന 2013-ലെ കേന്ദ്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.
'ദേശീയ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തരുത്. അഗത്തിക്ക് പകരം ജനവാസമില്ലാത്ത മറ്റ് ദ്വീപുകള്‍ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണം' - ഹംദുള്ള സയീദ് എം.പി ആവശ്യപ്പെട്ടു.
വന്‍തോതിലുള്ള കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ അഗത്തിയിലെ ലോലമായ പവിഴപ്പുറ്റുകളെയും പരിസ്ഥിതിയെയും തകര്‍ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീരദേശ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാനുള്ള നീക്കത്തിലാണ് ദ്വീപ് നിവാസികള്‍.
Related News