ലണ്ടന്‍; വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ധവളപത്രം മലയാളികളുള്‍പ്പെടെ യു.കെയിലേക്ക് പോകാനിരിക്കുന്നവര്‍ക്കും ഇപ്പോള്‍ യുകെയിലുള്ളവരുമായ വിദേശികള്‍ക്ക് വന്‍ തിരിച്ചടിയാവും. പിആറിന് അപേക്ഷിക്കാന്‍ അഞ്ചു വര്‍ഷമെന്നത് 10 വര്‍ഷവും (ഐഎല്‍ആര്‍), വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം രണ്ടു വര്‍ഷം തങ്ങാമായിരുന്നത് 18 മാസം മാത്രമാക്കി കുറച്ചുമുള്ളതാണ് ധവളപത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുകയെന്നതാണ് പുതിയ പരിഷ്‌കാരത്തിലൂടെ ലേബര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പെര്‍മനന്റ് റസിഡന്റ്‌സ് (പി.ആര്‍) കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്കു പത്തുവര്‍ഷം എന്ന കാലയളവില്‍ ഇളവു ലഭിക്കും. ഇതില്‍ ഏതൊക്കെ തൊഴില്‍ വിഭാഗങ്ങള്‍ക്കായിരിക്കും ലഭിക്കുകയെന്നത് പദ്ധതി നടപ്പാക്കുന്ന സമയത്തു മാത്രമായിരിക്കും വ്യക്തമാവുക.
വിദ്യാര്‍ഥി വിസകളിലെത്തി സ്ഥിരതാമസത്തിലേക്കു മാറുന്നതിന്റെ എണ്ണത്തിലെ വര്‍ധന ചൂണ്ടിക്കാട്ടി സ്റ്റുഡന്റ് ഫീ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും ധളപത്രത്തിലുണ്ട്. ഇതിന്റെ ഭാഗമായാണ് പഠന ശേഷം രണ്ടു വര്‍ഷം തുടരാന്‍ അനുവദിച്ചിരുന്നത് 18 മാസമാക്കി കുറച്ചത്. അതേ സമയം ധവള പത്രത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ വൃദ്ധ പരിചരണം ഉള്‍പ്പടെയുള്ള നിര്‍ദിഷ്ട മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കുടിയേറ്റ ധവളപത്രത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:
* ഏതു രീതിയിലുള്ള കുടിയേറ്റമാണെങ്കിലും മുഖ്യ അപേക്ഷകരുടെ ഇംഗ്ലിഷ് പ്രാവിണ്യ നിലവാരം ഉയര്‍ത്തും. ആശ്രിയ അപേക്ഷകരുടെ കാര്യത്തിലും ഇത് ബാധകമാകും.
* വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പരിചരണ തൊഴിലാളികളുടെ (കെയര്‍ വര്‍ക്കേഴ്സ്) നിയമനം ഹോം ഓഫിസ് അവസാനിപ്പിക്കുകയാണ്. ഹോം ഓഫിസ് കണക്കു പ്രകാരം ക്രമക്കേടിലൂടെ 40000 പേരെങ്കിലും ഇവിടെ എത്തിയിട്ടുണ്ട്. പരിശീലനം നല്‍കിയാല്‍ ഇത്രയും പേരുടെ തൊഴില്‍ തദ്ദേശിയര്‍ക്ക് ഏറ്റെടുക്കാനാകും.
* കുടുംബജീവിതം എന്ന അവകാശം ലക്ഷ്യമിട്ട് യുകെയില്‍ തുടരാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായി യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ വ്യാഖ്യാനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതു പരിഗണനയിലാണ്. അസാധാരണ സാഹചര്യങ്ങള്‍ എന്ന പേരില്‍ രാജ്യത്തു തുടരാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ കുടുംബത്തോടു ചേരല്‍, ആശ്രിത വിസകള്‍ തുടങ്ങിയവയ്ക്കു വിലക്കുകല്‍ വരും.
*വിദേശത്തു നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിനു കമ്പനികള്‍ നല്‍കേണ്ട ഫീസ് 32 ശതമാനം വരെ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതോടെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നിയമനത്തിനായി ചെലവാക്കേണ്ട തുക വര്‍ധിക്കും. ഇതുവഴി ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ക്കു തടയിടാനാകും എന്നു പ്രതീക്ഷിക്കുന്നു.
*വര്‍ക്കു വിസയ്ക്കുള്ള യോഗ്യതാ നിലവാരും ഡിഗ്രി നിലവാരമായി വീണ്ടും ഉയര്‍ത്തും.
*ഡിഗ്രി ലെവലില്‍ താഴെയുള്ള ജോലി മേഖലകള്‍ക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉപയോഗിക്കുന്നതിനു കടുത്ത നിബന്ധനകള്‍ കൊണ്ടുവരും. ഇതിനു നിശ്ചിത കാലാവധി പ്രഖ്യാപിക്കുന്നതൊപ്പം സ്ഥിരതാമസത്തിനുള്ള അധികാരം ഇല്ലാതാക്കും. ഇവരുടെ നിയമനത്തിനു തൊഴിലുടമകള്‍ തൊഴില്‍ ക്ഷാമം തെളിയിക്കേണ്ടി വരും.
* വിദേശ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്ന കോളജുകളും യൂണിവേഴ്സിറ്റികളും കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ക്കു വിധേയമാകും. ഇത്തരം സ്ഥാപനങ്ങള്‍ കോഴ്സുകളുടെ പ്രസക്തി ഉള്‍പ്പടെ തെളിയിക്കേണ്ടി വരും. വിദേശ വിദ്യാര്‍ഥികള്‍ക്കു വfസ ലഭിക്കുന്നതിനു കൂടുതല്‍ രേഖകള്‍ ഹാജരാക്കേണ്ടതായും വരും.
Related News