തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ആവേശത്തിലേക്ക് നാടുണരാനിരിക്കെ മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പുരയിലാണ് അപകടം സംഭവിച്ചത്. സ്‌ഫോടനത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ എട്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഉള്‍പ്പെടെയുള്ളവ നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വെടിക്കെട്ട് പുര പൂര്‍ണ്ണമായും തകര്‍ന്നു വീണു. കിലോമീറ്ററുകള്‍ ദൂരേക്ക് സ്‌ഫോടനത്തിന്റെ മുഴക്കം കേട്ടതായും പരിസരവാസികള്‍ പറഞ്ഞു.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസന്‍സിയും പ്രധാന ചുമതലക്കാരനുമായ സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനം തുടരുന്നതും സംഭവസ്ഥലത്തേക്കുള്ള ഇടുങ്ങിയ വഴിയും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമായി. ഒടുവില്‍ സമീപത്തെ മതില്‍ തകര്‍ത്താണ് അഗ്‌നിശമന സേനയ്ക്ക് സംഭവസ്ഥലത്തെത്താനായത്.
സ്‌ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഈ പടക്ക നിര്‍മ്മാണശാലയില്‍ അത്യാവേശത്തോടെ ജോലി ചെയ്യുന്ന സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ ബസ് കണ്ടക്ടര്‍മാര്‍ വരെ പൂരാവേശത്തില്‍ ഇവിടെ ജോലിക്ക് എത്തിയിരുന്നു. 'ഇതൊരു വിശ്വാസമാണ്, ഭയമില്ല' എന്ന് പറഞ്ഞവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളത്തിനിരയായത് നാടിന്റെ നൊമ്പരമായി. 52 വര്‍ഷമായി പടക്ക നിര്‍മ്മാണ രംഗത്തുള്ള വയോധികരും അപകടത്തില്‍പ്പെട്ട സംഘത്തിലുണ്ടായിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഡോക്ടര്‍മാരുടെ സേവനം തേടാനും തീരുമാനമായിട്ടുണ്ട്. റവന്യൂ, പൊലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
അടുത്ത ഞായറാഴ്ച പൂരം നടക്കാനിരിക്കെ ഉണ്ടായ ഈ ദുരന്തം വെടിക്കെട്ട് ഒരുക്കങ്ങളെ എപ്രകാരം ബാധിക്കുമെന്ന ആശങ്കയിലാണ് പൂരപ്രേമികള്‍. സുരക്ഷാ മാനദണ്ഡങ്ങളില്‍ വന്ന വീഴ്ചയാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പരിസരപ്രദേശങ്ങളില്‍ ഇനിയും സ്‌ഫോടന സാധ്യതയുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിക്കുന്നുണ്ട്.
Related News