l o a d i n g

സാംസ്കാരികം

സാംസ്‌കാരിക ഫാസിസത്തോട് രാജിയാകുന്നത് ഗതികേട്

മുസ്തഫ വാക്കാലൂര്‍

Thumbnail

പണ്ടുപണ്ടേ കേരളം ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് സാംസ്‌കാരികമായ പാരമ്പര്യത്താലാണ്. ഒരിക്കലും വൈജാത്യങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന നിലപാട് കേരളത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വൈദേശികാശയങ്ങളായ ജൂത, ക്രൈസ്തവ, മുസ്ലിം, കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളെ കേരളം വാരിപ്പുണര്‍ന്നത്. ഇന്ത്യ സ്വതന്ത്രയായത് മുതല്‍ ഇന്നോളം കേരളത്തിന്റെ രാഷ്ട്രീയം കമ്മ്യൂണിസത്തോട് ചേര്‍ന്ന് നിന്നത് ഈ ഉയര്‍ന്ന ചിന്തയുടെ പ്രതിഫലനമാണ്. എന്നാല്‍, കേരളത്തിന്റെ ആ പാരമ്പര്യത്തെ കയ്യൊഴിയാന്‍ നാം തീരുമാനിച്ചിരിക്കുകയാണ്. ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ശേഷം ഒക്ടോബര്‍ 16ന് പിഎം ശ്രീ പദ്ധതിക്ക് തുല്യം ചാര്‍ത്തുകയും ചെയ്തതോടെ കമ്മ്യൂണിസം ഫാസിസത്തോട് സാംസ്‌കാരികമായി ഐക്യപ്പെട്ടിരിക്കുകയാണ്. ഇതൊരു ദുരന്ത ദാശാസന്ധിയാണ്.

കേവലമൊരു എം.ഒ.യു ആയി ഇതിനെ കാണുവാന്‍ ഇടത് മനസുള്ള, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയമുള്ള ആര്‍ക്കും സാധ്യമല്ല. എന്നാല്‍, യാതൊരു ജനാധിപത്യ മര്യാദയും കാണിക്കാതെ നാലര കോടി ജനതയെയും വരും തലമുറയെയും ഭരണകൂടം വഞ്ചിച്ചിരിക്കുകയാണ്. ഈ പാതകത്തിന്റെ അനന്തരഫലം ഇപ്പോള്‍ അളന്നു തിട്ടപ്പെടുത്തുക സാധ്യമല്ല, അതേതായാലും ഒട്ടും ചെറുതാവില്ല. ഒരു വര്‍ഷം രണ്ട് ലക്ഷം കോടി ചെലവിടുന്ന കേരള സംസ്ഥാനത്തിന് 200 കോടി കേന്ദ്ര സഹായം ലഭിച്ചേക്കാവുന്ന (അതില്‍ത്തന്നെ 80 കോടി കേരള സര്‍ക്കാരിന്റെ വിഹിതമാണ്) സാമ്പത്തിക നേട്ടത്തിനാണ് ഇത്തരമൊരു ആദര്‍ശവ്യതിയാനത്തിന് മുതിര്‍ന്നത് എന്ന ന്യായം നിലനില്‍ക്കുന്നതല്ല. തുച്ഛമായ ഈ തുകക്ക് വേണ്ടി തുലക്കുവാനുള്ളതാണോ ഫാസിസ്റ്റ് വിരുദ്ധ ആദര്‍ശം?

കേന്ദ്രത്തില്‍ ബിജെപി അധികാരമേറിയ 11 വര്‍ഷത്തില്‍ 9 വര്‍ഷവും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ശ്രീ പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് നാം കണ്ടിട്ടില്ല. കേന്ദ്രം ആവശ്യപ്പെടുന്ന എന്തും കൃത്യവിലോപം കൂടാതെ നടത്തിക്കൊടുത്ത അനുഭവമാണ് മുന്നിലുള്ളത്. ഇങ്ങനെയൊരു കമ്മ്യൂണിസ്റ്റ് നേതാവ് മുമ്പെങ്ങും ചരിത്രത്തില്‍ ഉണ്ടായിട്ടുമില്ല. കാരണങ്ങള്‍ എന്തുമാവട്ടെ, കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്രത്തിന്റെ ഇംഗിതത്തിനൊത്ത് ഭരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത പോലെയാണ് പിണറായിസര്‍ക്കാരിന്റെ ശരീര ഭാഷ തന്നെയും.

തമിഴ്‌നാടും പശ്ചിമ ബംഗാളും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നില്ല. ഇന്ത്യയിലാകെ 14,600 സ്‌കൂളുകളുടെ ഭൗതിക നിലവാരവും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തുന്ന പദ്ധതിയെയാണ് പിഎം ശ്രീ എന്ന് വിളിക്കുന്നത്. 2022 ലാണ് നിലവില്‍ വന്നത്. 2020ല്‍ നിയമമാക്കിയ എന്‍.ഇ.പിയിലേക്കുള്ള കവാടമാണ് പിഎം ശ്രീ. എന്‍.ഇ.പിയാവട്ടെ ഹിന്ദുത്വ രാഷ്ട്രത്തിനായി രൂപകല്‍പ്പന ചെയ്ത പ്രത്യേക കരിക്കുലമാണ്. ആയിരം വര്‍ഷത്തെ മുസ്ലിം ഭരണാധികാരികളുടെ ചരിത്രമോ, ഗാന്ധിജിയെ ഗോഡ്സെ കൊന്നതോ, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിംകളുടെ പേരുകളോ, നെഹ്രുവിനെക്കുറിച്ചോ പഠിപ്പിക്കാത്ത ഒന്നാണത്. ചാണകത്തിന്റെ മഹത്വവും പുരാണങ്ങളിലെ കഥകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രത്തെ വികലമാക്കലും പ്രാദേശിക ഭാഷകളെ ഇല്ലായ്മ ചെയ്യലുമൊക്കെയാണ് എന്‍.ഇ.പിയുടെ പ്രഖ്യാപിത നിലപാട്. മനുസ്മ്രിതിയിലേക്ക് തിരിച്ചു പോകുന്ന നയമാണ് ഇതിന്റെ പിന്നില്‍. നാഗ്പൂരിലാണ് എന്‍.ഇ.പി2020 രൂപം കൊണ്ടത്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് ബില്‍ നിയമമാക്കിയത്. ആ എന്‍.ഇ.പി നടപ്പിലാക്കല്‍ കേരളത്തിന്റെ ബാധ്യതയായി തീര്‍ന്നിരിക്കുകയാണ്.

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ സങ്കല്‍പ്പം 1937ല്‍ ഗാന്ധിജിയുടെ നയി താലിം ആണ്. വാര്‍ധ പദ്ധതി എന്നും ഇതറിയപ്പെടും. കോത്താരി കമ്മീഷന്റെ വിശദമായ പഠനത്തെ അടിസ്ഥാനമാക്കി 1968ല്‍ ഇന്ദിരാഗാന്ധിയാണ് ആദ്യ ദേശീയ വിദ്യാഭ്യാസ നയം കണ്ടുവരുന്നത്. 1986ല്‍ മകന്‍ രാജീവ് ഗാന്ധിയാണ് വീണ്ടുമൊരു ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരികയും പിന്നാക്ക-ദരിദ്ര വിഭാഗങ്ങള്‍ക്ക് 25% സംവരണം ഏര്‍പ്പെടുത്തിയതും ഈ രണ്ട് ദേശീയ വിദ്യാഭ്യസ നയങ്ങളുടെ ഭാഗമാണ്. എന്നാല്‍ എന്‍.ഇ.പി 2020 നടപ്പിലാക്കുമ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കിട്ടിട്ടില്ല. 2020 ജൂലൈ 29 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ ഏകപക്ഷീയമായി പാസാക്കിയ വിദ്യാഭ്യസ നയമാണ് എന്‍.ഇ.പി.

ആര്‍.എസ്.എസ് സംഘടനയായ വിദ്യാ ഭാരതിയാണ് പുതിയ വിദ്യാഭ്യസ നയത്തിന് പിന്നില്‍. ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ പര്യാപ്തമാക്കുന്ന രീതിയില്‍ മൂന്ന് വയസ്സുതൊട്ട് 18 വയസ്സ് വരെ ഒരു കുട്ടി എന്തുപഠിക്കണം എന്ന് തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായ എന്‍.സി.ഇ.ആര്‍.ടിയാണ്. സംസ്ഥാനങ്ങള്‍ക്ക് പഞ്ചായത്തിന്റെ സ്ഥാനം പോലും ഇനിയുണ്ടാവില്ല. കണ്‍കറന്റ് (കേന്ദ്ര-സംസ്ഥാനങ്ങള്‍ക്ക് ഒരുപോലെ പങ്കാളിത്തമുള്ള) ലിസ്റ്റില്‍ പെട്ട വിദ്യാഭ്യസം ഇനി മുതല്‍ ഒരു ഫെഡറല്‍ സമ്പ്രദായമല്ലാതാകുകയാണ്. ഇന്ത്യയുടെ ബഹുസ്വരത ഇല്ലായ്മ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങള്‍ ഈ നിയമത്തിനകത്തുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ജാഗ്രത കാണിക്കുന്നത്.

നിലവിലുള്ള 10, +2 വിദ്യാഭ്യാസത്തിന് പകരം മൂന്നാം വയസുമുതല്‍ വിദ്യയഭ്യസിക്കല്‍ നിര്‍ബന്ധമാക്കാന്‍ പോകുകയാണ്. 5+3+3+4 എന്ന രീതിയിലേക്ക് പഠനം മാറുകയാണ്. പുസ്തകങ്ങളുടെ ഉള്ളടക്കം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിബ്ദമാണ്. ഏകപക്ഷീയ ചരിത്ര വ്യാഖ്യാനം നല്‍കി യഥാര്‍ത്ഥ ചരിത്രം വിസ്മൃതിയിലേക്ക് ആണ്ടുപോകും. ലോകത്തെവിടെയും അമ്മിഞ്ഞപ്പാല്‍ കഴിച്ച കുട്ടിയെ നിര്‍ബന്ധിത വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാറില്ല. മാത്രമല്ല, കേരളം അഭിമാനം കൊള്ളുന്ന ഒരു വിദ്യാഭ്യസ സമ്പ്രദായം നമുക്കുണ്ട്. അത് ലോകോത്തരവുമാണ്. അതിനെ തകര്‍ക്കുന്ന വഞ്ചനാപരമായ ഒരു രാഷ്ട്രീയ ഡീല്‍ കേരളം സമ്മതിക്കില്ല. നയപരമായ ആത്മഹത്യാ വ്യതിയാനമാണ് പിണറായി വിജയന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 16 ആം തിയ്യതി ഒപ്പിട്ട കരാറിനെക്കുറിച്ച് 22ആം തിയ്യതി ചേര്‍ന്ന മന്ത്രിസഭയെ പോലും മറച്ചുവെച്ചു. മുന്നണിയിലോ നിയമസഭയിലോ ചര്‍ച്ച ചെയ്തില്ല.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായങ്ങള്‍ തടഞ്ഞു വെക്കുന്നത് തോന്നിവാസമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അത് നേടിയെടുക്കുക എന്ന സദുദ്ദേശ്യമല്ല പി.എം.ശ്രീയില്‍ തലവെക്കുവാന്‍ കാരണമായത് എന്നുമുറപ്പാണ്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ലക്ഷ്യമാണെങ്കില്‍ ആരോരുമറിയാതെ ഫാസിസത്തോട് സന്ധിയാവാലല്ല പരിഹാരം. എം.ആര്‍ അജിത്കുമാര്‍ എന്ന എ.ഡി.ജി.പി തുടങ്ങിവെച്ച ഒരുപാട് രഹസ്യ അജണ്ടകള്‍ അന്തരീക്ഷത്തിലുണ്ട്. തൃശൂര്‍ വിട്ടുകൊടുത്ത് കൊണ്ട് കേന്ദ്രത്തെ പ്രസാദിപ്പിച്ചത് നാം കണ്ടതാണ്. നിലവില്‍ എന്‍.ഐ.എ, സി.ബി.ഐ, ഇ.ഡി, എസ്.എഫ്.ഐ.ഒ എന്നീ ഏജെന്‍സികളൊക്കെ മുഖ്യമന്ത്രിയുടെ ചുറ്റുവലയത്തില്‍ വട്ടമിട്ട് പറക്കുന്നുണ്ട്. കെജ്രിവാള്‍, ഹേമന്ത് സോറന്‍ എന്നിവരുടെയൊക്കെ അനുഭവങ്ങള്‍ മുന്നിലുണ്ട്. പിണറായി വിജയന്‍ ഒരു മൂന്നാം ഊഴത്തിന് വേണ്ടി അതിയായി ആഗ്രഹിക്കുന്നുണ്ട്. അതിനായി ബിജെപിയുടെ സഹായം ലഭിക്കണം.

ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ കേന്ദ്രം ആവശ്യപ്പെടുന്ന ഏതൊരു വിട്ടുവീഴ്ചക്കും തയാറായേക്കുമെന്ന് ഉത്തമ ബോധ്യമുള്ള മോദിയും അമിത്ഷായും അവസാനത്തെയും അത്യന്തം ഗുരുതര സ്വഭാവമുള്ളതുമായ ആവശ്യമാണ് പിഎംശ്രീ നടപ്പിലാക്കിക്കൊള്ളാമെന്ന വ്യവസ്ഥ പിണറായിയെക്കൊണ്ട് സമ്മദിച്ചിരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം. പിണറായിയുടേത് യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ സത്ത ചോര്‍ത്തിക്കളഞ്ഞ ഭരണമാണ്. കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ഡീപ് സ്റ്റേറ്റ് സൃഷ്ടിച്ചെടുക്കുവാന്‍ കളമൊരുക്കിയിരിക്കുകയാണ് ശ്രീമാന്‍ പിണറായി. വിദ്യാഭ്യസവും ആഭ്യന്തരവുമാണ് ഫാസിസത്തിന്റെ തുറുപ്പ് ചീട്ടുകള്‍. ആഭ്യന്തരം വളരെ നേരത്തെ തന്നെ കാവി വല്‍ക്കരിച്ചു. ഇപ്പോളിതാ വിദ്യാഭ്യാസവും. ഇത് ഗാന്ധിജിയില്‍നിന്നും സവര്‍ക്കാരിലേക്കുള്ള ചുവടുമാറ്റമാണ്.

(ലേഖകന്‍ കെ. എം കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്- തേക്കിന്‍ചുവട്, അരീക്കോടിന്റെ പ്രിന്‍സിപ്പല്‍ ആണ്)

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026