വാഷിംഗ്ടണ്‍/തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നു. ഇരുരാജ്യങ്ങളും സമാധാന ഉടമ്പടിയുടെ അന്തിമ കരടിന് അംഗീകാരം നല്‍കിയതായി പാകിസ്ഥാന്‍ അറിയിച്ചു. മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കും അതിര്‍ത്തിയിലെ വെടിവെപ്പുകള്‍ക്കും ശേഷമാണ് നിര്‍ണ്ണായകമായ ഈ സമാധാന നീക്കം. ഉടമ്പടി ഒപ്പിടുന്നതിനുള്ള അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ആണവായുധങ്ങള്‍ ഒരിക്കലും വികസിപ്പിക്കുകയോ സംഭരിക്കുകയോ ചെയ്യില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആണവ സമ്പുഷ്ടീകരണ വസ്തുക്കള്‍ ഒഴിവാക്കാനും ആണവ നിലയങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനും ഇറാന്‍ തയ്യാറായിട്ടുണ്ട്. കര്‍ശനമായ പരിശോധനകള്‍ക്കും സ്ഥിരീകരണത്തിനും ശേഷം മാത്രമേ ഇറാനുമേലുള്ള ഉപരോധങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യൂ. ഇറാന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ലഭ്യമാകൂ എന്നും യുഎസ് വ്യക്തമാക്കി.
അന്തിമ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഉടമ്പടിയില്‍ ഒപ്പിടും. വരും ദിവസങ്ങളില്‍ തന്നെ ഇതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ജി സ്ഥിരീകരിച്ചു. സമാധാന നീക്കങ്ങള്‍ നടക്കുമ്പോഴും സംഘര്‍ഷത്തിന് പൂര്‍ണ്ണവിരാമമായിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ച നിരവധി ഡ്രോണുകള്‍ അമേരിക്കന്‍ സേന വെടിവെച്ചിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇറാനിലെ സാധാരണ ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. സ്റ്റീല്‍, പെട്രോകെമിക്കല്‍ മേഖലകളിലുണ്ടായ ആക്രമണങ്ങള്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടത്തിനും ബിസിനസ്സ് തകര്‍ച്ചയ്ക്കും കാരണമായി. രാജ്യത്ത് ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാര്‍ പട്ടിണിയുടെ വക്കിലാണ്.
യുദ്ധം കാരണം വിമാന ഇന്ധന വില കുതിച്ചുയര്‍ന്നത് ആഫ്രിക്കന്‍ എയര്‍ലൈന്‍സിനെ കടുത്ത പ്രതിസന്ധിയിലാക്കി. ഇറാനുമായുള്ള യുദ്ധം ആഗോള വിപണിയില്‍ ഇന്ധനക്ഷാമം രൂക്ഷമാക്കിയതോടെ, ആഫ്രിക്കന്‍ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തനച്ചെലവ് താങ്ങാനാവാത്ത അവസ്ഥയാണെന്ന് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
Related News