ന്യൂയോര്‍ക്ക്- ഇന്ത്യക്ക് മേല്‍ വന്‍ താരിഫ് ചുമത്താനുള്ള അമേരിക്കയുടെ നീക്കത്തിന് മറുപടിയായി റഷ്യയുമായി അമേരിക്ക വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാട്ടിയ ഇന്ത്യയോട് പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും പരിശോധിച്ചിട്ട് മറുപടി നല്‍കാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും മറ്റ് പിഴകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, റഷ്യയില്‍നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങുന്നതിന്റെ പേരില്‍ തീരുവ ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ചൈനക്കൊപ്പം റഷ്യന്‍ ഊര്‍ജ്ജത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ എന്നും അദ്ദേഹം ആരോപിച്ചു.
ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി, ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ അമേരിക്കയുടെ റഷ്യന്‍ ഇറക്കുമതികളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. 'ന്യൂക്ലിയര്‍ വ്യവസായത്തിനായി യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ്, ഇലക്ട്രിക് വാഹന വ്യവസായത്തിന് പലേഡിയം, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ അമേരിക്ക റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നടപടി 'അന്യായവും അയുക്തികവുമാണെന്ന്' ഇന്ത്യ വിശേഷിപ്പിക്കുകയും, രാജ്യത്തിന്റെ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യക്കെതിരെ ട്രംപ് വിമര്‍ശനം തുടരുമ്പോള്‍, അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയിലെ ഇന്ത്യന്‍-അമേരിക്കന്‍ നേതാവായ നിക്കി ഹേലി ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തി. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അവര്‍ ഇന്ത്യയെ 'ശക്തമായ സഖ്യകക്ഷി' എന്ന് വിശേഷിപ്പിക്കുകയും, ചൈനക്ക് ഇളവ് നല്‍കുമ്പോള്‍ ഇന്ത്യയെ അവഗണിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
'റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങരുത്. എന്നാല്‍ റഷ്യന്‍, ഇറാനിയന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവായ ചൈനക്ക് 90 ദിവസത്തേക്ക് തീരുവയില്‍ ഇളവ് നല്‍കിയിരിക്കുന്നു. ചൈനക്ക് ഇളവ് നല്‍കി ഇന്ത്യ പോലുള്ള ശക്തമായ സഖ്യകക്ഷിയുമായുള്ള ബന്ധം നശിപ്പിക്കരുത്', നിക്കി ഹേലി കുറിച്ചു.
അതേസമയം, റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് എത്ര ശതമാനം തീരുവയാണ് ചുമത്തുകയെന്ന് താന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. 'ഞാന്‍ ഒരു ശതമാനവും പറഞ്ഞിട്ടില്ല, പക്ഷേ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യും. അടുത്ത കാലയളവില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനം ഉണ്ടാകാന്‍ 50 ദിവസത്തെ സമയപരിധി നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന.
Related News