ഒരു പത്രത്തിന്റെ ചരിത്രം ഏത് വിധത്തിലാണ് നാടിന്റെയാകെയും സമൂഹത്തിന്റെയും ചരിത്രമാകുന്നതെന്ന് നവാസ് പൂനൂര്‍ എഴുതി ഒലിവ് ബുക്‌സ് പ്രസിദ്ധീകരിച്ച ചന്ദ്രികയുടെ ചരിത്രം എന്ന ഗ്രന്ഥം പറഞ്ഞു തരുന്നു. നൂറ്റാണ്ട് തികയാന്‍ എട്ട് വര്‍ഷം മാത്രം അവശേഷിക്കുന്ന പത്രമാണ് ചന്ദ്രിക. ആ പത്രം ഏത് വിധത്തിലാണ് വ്യക്തികളെയും അതുവഴി സമൂഹത്തെ ആകെയും സ്വാധീനിച്ചതെന്ന് മനസിലാക്കാനുതകുന്ന താണ് ചന്ദ്രികയുടെ ഡയരക്ടര്‍ കൂടിയായ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എഴുതിയ വരികള്‍. വായന പഠിപ്പിച്ച ചന്ദ്രിക എന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അനുഭവമല്ല.
ആദ്യം കണ്ട പത്രം ചന്ദ്രികയാണെന്ന് കുഞ്ഞാലിക്കുട്ടി അഭിമാനത്തോടെ ഓര്‍ക്കുന്നു. ചന്ദ്രികയില്‍ തന്റെ ഫോട്ടോ ആദ്യമായി അച്ചടിച്ചു വന്ന കാര്യം കുഞ്ഞാലിക്കുട്ടി രസകരമായി വിവരിക്കുന്നുണ്ട്. പാണക്കാട് പൂക്കോയ തങ്ങള്‍ സ്‌കൂളില്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം തിക്കും തിരക്കും കൂട്ടി ചിത്രത്തില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു - ആ ശ്രമം വിജയിച്ചു. ഫോട്ടോ വിന്റെ പിന്‍ നിരയില്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന വിധം സ്വന്തം ഫോട്ടോ- ജീവിതത്തില്‍ ആദ്യമായി അച്ചടിച്ചു വന്ന ഫോട്ടോ നല്‍കിയ സന്തോഷം കാലമേറെ കഴിഞ്ഞിട്ടും അത് പോലെ നിലനില്‍ക്കുന്നു. ചന്ദ്രികയുടെ ചരിത്ര മെഴുതാന്‍ നവാസിന്റെ അര്‍ഹതയുടെ ആഴം കുടുംബ ബന്ധങ്ങളിലേക്ക് വേരിറങ്ങിക്കിടക്കുന്ന കാര്യവും കുഞ്ഞാലിക്കുട്ടി ഹൃസ്വമായി പറഞ്ഞു വെക്കുന്നുണ്ട്.
അതിങ്ങിനെ - ചന്ദ്രികയുമായി നവാസ് പൂനൂരിന്റെ ബന്ധത്തിന് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അതു മാത്രമാകില്ല ഈ ചരിത്ര രചനക്ക് നവാസിനെ അര്‍ഹനാക്കുന്നത്. ഭാര്യ പിതാവ് എ. കെ അഹമ്മദ് കുട്ടി ഹാജി എ.കെ കുഞ്ഞി മായിന്‍ ഹാജിയുടെ (ആദ്യ കാല മാനേജിങ് ഡയരക്ടര്‍) മരുമകനാണ് എന്നതും മറ്റൊരു കാരണമാകാം. തൊട്ടതെല്ലാം പൊന്നാക്കാന്‍ കരുത്തും കര്‍മ ശേഷിയുമുണ്ടായിരുന്ന എ. കെ കുഞ്ഞി മായിന്‍ ഹാജിയും, സി.പി മമ്മുക്കേയിയും, കെ. ഉപ്പി സാഹിബുമൊക്കെ കൊണ്ട വെയിലും മഴയുമായിരുന്നു ചന്ദ്രിക പത്രത്തിന്റെ ആദ്യ കാല ശക്തി. തലശ്ശേരി ആലി ഹാജി പള്ളിയില്‍ രാത്രി നമസ്‌കാരത്തിന് ഒത്തു കൂടിയിരുന്നവരുടെ ചെറുവര്‍ത്തമാനങ്ങളില്‍ പോലും അന്ന് നിറഞ്ഞ് നിന്നത് സമൂഹത്തിലെ വേദനയനുഭവിക്കുന്ന വരുടെ പ്രശ്‌നങ്ങളായിരുന്നുവെന്ന അറിവ് ആ പൂര്‍വികരെ അകം നിറയുന്ന പ്രാര്‍ഥനയോടെ ഓര്‍ക്കല്‍ പിന്‍തലമുറയുടെ ബാധ്യതയാക്കുന്നു.
കേള്‍പ്പോരും കേള്‍വിയുമില്ലാത്ത മുസ്‌ലിം സമൂഹത്തിന്റെ മുന്നേറ്റ വഴിയില്‍ അക്ഷര വെളിച്ച മേകാന്‍ അവരുടെ ചിന്തകളും വര്‍ത്തമാനങ്ങളും വഴിയൊരുക്കി - അതാണ് തെളിഞ്ഞു വന്ന ചന്ദ്രിക. അന്നൊരിക്കല്‍ തലശ്ശേരിയില്‍ പ്രസംഗിച്ച പാശ്ചാത്യ പണ്ഡിതനായ മര്‍മ ഡ്യൂക് മുഹമ്മദ് പിക്താള്‍ ആ നാടിനെ വിശേഷിപ്പിച്ചത് വിദ്യാപുരി എന്നാണ്. വിശുദ്ധ ഖുര്‍ആന് കാവ്യാ ത്മകമായ പരിഭാഷ രചിച്ച പിക്താളിന്റെ (1876-1937) ഇസ്‌ലാം പ്രവേശം അന്ന് ലോകത്താകെ വലിയ വാര്‍ത്തയായിരുന്നു. അറുപത് വയസ് വരെ മാത്രം ജീവിച്ച ആ മഹാ പ്രതിഭയെ അക്കാലത്ത് തന്നെ തലശ്ശേരിയിലെത്തിച്ച വരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും വിസ്മയിക്കാത്തവരുണ്ടാകില്ല. ഡി.എച്ച് ലോറന്‍സിന്റെയൊക്കെ ശ്രേണിയില്‍പെട്ട സാഹിത്യ പ്രതിഭയുമായിരുന്നു ജന്മം കൊണ്ട് ക്രിസ്തു മത വിശ്വാസിയായിരുന്ന പിക്താള്‍. യഥാസമയം പിക്താളിനെ പോലൊരാളെ തലശ്ശേരിയിലെത്തിക്കാന്‍ മാത്രം കഴിവുണ്ടായിരുന്ന മനുഷ്യരൊക്കെ തന്നെയാണ് ചന്ദ്രികയുടെയും സാരഥികളും നടത്തിപ്പുകാരുമായിരുന്നത്.
മഹാ പ്രതിഭയായിരുന്ന കെ. എം സീതി സാഹിബും ഇവര്‍ക്കൊപ്പം ഉടനീളം ഉണ്ടായിരുന്നു - അതെ ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ മാത്രം വൈജ്ഞാനിക തലയെടുപ്പുണ്ടായിരുന്നയാള്‍. മൂന്നര ലക്ഷം നാളികേരം ആദായ മെടുക്കാന്‍ ശേഷിയുണ്ടായിരുന്ന സമ്പന്നനുമായിരുന്നു കൊടുങ്ങല്ലൂരിലെ സീതി മുഹമ്മദിന്റെ മകന്‍ സീതി സാഹിബ്. സമുദായ സേവനത്തിന്റെ വഴിയില്‍ സഞ്ചരിച്ച് മരിച്ചു പിരിയുമ്പോള്‍ അദ്ദേഹം ഫക്കീറായിരുന്നുവെന്ന വിവരം തലമുറകളുടെ അറിവിനായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചന്ദ്രിക ചരിത്രത്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന സമ്പന്നരില്‍ അധികപേരും സമ്പത്ത് കൂട്ടി വെച്ച് ആനന്ദം കൊള്ളുന്നവരായിരുന്നില്ല. സമ്പത്ത് മനുഷ്യ നന്മക്കായി ചെലവഴിക്കണമെന്ന് വിശ്വസിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത വരായിരുന്നു അവരെല്ലാം.
ഈ ഗണത്തില്‍പ്പെട്ട കുഞ്ഞി മായിന്‍ ഹാജിയെക്കുറിച്ച് കൗതുക കരവും അതിശയിപ്പിക്കുന്നതുമായ മറ്റ് നിരവധി വിവരങ്ങളും പുസ്തകത്തിലുണ്ട് . അതിലൊന്നാണ് അദ്ദേഹത്തിന്റെ മാതാവ് ആയിഷ ഹജുമ്മയെയെ ക്കുറിച്ചുള്ള വിവരങ്ങള്‍. നല്ല കുതിര സവാരിക്കാരിയായിരുന്ന അവര്‍ നാട്ടില്‍ ദര്‍സ് (മതപഠന കേന്ദ്രം) നടത്തിയിരുന്നു. ഹജിന് പോയപ്പോള്‍ അവര്‍ നാട്ടിലേക്ക് കൊണ്ടുവന്നത് കാരക്കയും ഈത്തപ്പഴവുമൊന്നു മായിരുന്നില്ല. ദര്‍സിലേക്കുളള കിതാബുകളായിരുന്നുവെന്ന് കാസര്‍ക്കോട് ആലിയ കോളേജ് സ്ഥാപകന്‍ ഇസ്സുദ്ദീന്‍ മൗലവി രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ പഴയ തലമുറ പുരുഷന്മാര്‍ ഇപ്പോഴും നൊസ്റ്റാള്‍ജിയയോടെ ഉപയോഗിക്കുന്ന ബനിയനാണ് ആയിഷ ബനിയന്‍. പലാപ്പറമ്പിലെ തന്റെ ബംഗ്‌ളാവിനടുത്ത് ഉമ്മയുടെ പേരില്‍ അദ്ദേഹം തുടങ്ങിയതാണ് ആയിഷ ബനിയന്‍ കമ്പനി. ആ ബനിയന്‍ ഇപ്പോഴും മലബാറിലും കര്‍ണാടകയിലുമെല്ലാമുളള പ്രമുഖ തുണിക്കടകളില്‍ ലഭ്യമാണ്. ഗുണമേന്മയില്‍ ആയിഷയെ വെല്ലാന്‍ മറ്റൊന്നില്ലെന്ന് അതുപയോഗിച്ചു ശീലിച്ച തലമുറ സാക്ഷ്യപ്പെടുത്തുന്നു.
കുഞ്ഞി മായിന്‍ ഹാജിയുടെ ചിന്തയില്‍ മുഴുവന്‍ ജനിച്ച സമുദായമായിരുന്നു. അതുകൊണ്ട് തന്നെ സമുദായത്തിന്റെ അടിത്തറയായി മാറിയ പത്രത്തിനായി (ചന്ദ്രിക) അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചു. ശാരീരികമായ അവശത വന്ന് തുടങ്ങിയപ്പോഴായിരിക്കാം ചന്ദ്രികയുടെ മാനേജിങ് ഡയരക്ടര്‍ പദവി സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ക്ക് അദ്ദേഹം കൈമാറിയത്. സാത്വികനും അതി ബുദ്ധിമാനുമായ തങ്ങളുടെ കൈകളിലേക്കെത്തിയത് വലിയ ഭാഗ്യമായെന്ന് കാലം തെളിയിച്ചു. ബാഫഖി തങ്ങള്‍ പത്രം വികാരമായി കൊണ്ടു നടന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനതയിലേക്ക് അദ്ദേഹം പത്രത്തിന്റെ സന്ദേശമെത്തിച്ചു. മഹാ കവി ടി. ഉബൈദ് സാഹിബിനെ പോലൊരാള്‍ ഒരു കാലത്ത് ചന്ദ്രിക പത്രത്തിന്റെ ലേഖകനായിരുന്നുവെന്ന കാര്യം അഭിമാനകരമായിരുന്നുവെന്ന എം.സി വടകര ഒരു കുറിപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്.
മഹാകവി വളളത്തോളുമായി ചന്ദ്രിക നടത്തിയ കവിത പ്രതിഫല വിവാദം ഇന്നറിയുന്നത് കൗതുകകരമായിരിക്കും - ഒരു വരി കവിതക്ക് ഒരണ വെച്ച് പ്രതിഫലം വേണമെന്നായിരുന്നു വളളത്തോള്‍ ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ കേസ് കൊടുക്കുമെന്ന ഭീഷണിയുമുണ്ടായി. ഒടുവില്‍ ഒരു വരിക്ക് ഒരണ വെച്ച് പന്ത്രണ്ടണ വളള ത്തോളിന് കൊടുക്കാന്‍ തീരുമാനമായി. ഉറൂബുമായും (പി.സി കുട്ടികൃഷ്ണന്‍) ഇങ്ങിനെയൊരു തര്‍ക്കമുണ്ടായിരുന്നു. പ്രസിദ്ധീകരിച്ച കഥക്ക് 25 രൂപ കിട്ടണമെന്നായിരുന്നു ഉറൂബിന്റെ ആവശ്യം. ഈ വിഷയത്തില്‍ ഉറൂബ് പത്രത്തിനെഴുതിയ കത്ത് തന്നെ ഒന്നാന്തരമൊരു സാഹിത്യ സൃഷ്ടിയായിരുന്നു വെന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.
തനിക്ക് ആദ്യമായി പ്രതിഫലം കിട്ടിയ പത്രം ചന്ദ്രികയാണെന്ന എം.ടി യുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധമാണ്. നാലു രൂപ പതിനാലണ പ്രതിഫലവുമായി പോസ്റ്റ് മാന്‍ എം.ടിയെ തേടി എം.ടിയുടെ ജന്മനാടായ കൂടല്ലൂരില്‍ ചെന്ന കാര്യം അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. തലശ്ശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജയിക്കാന്‍ പിന്തുണ കൊടുത്തതിന് സി.എച്ച് മുഹമ്മദ് കോയ അദ്ദേഹത്തില്‍ നിന്ന് ആവശ്യപ്പെട്ടത് ചന്ദ്രിക വാരികക്ക് ഒരുനോവലായിരുന്നു - പൊറ്റക്കാട് അതെഴുതി കൊടുക്കുക തന്നെ ചെയ്തു - ഡല്‍ഹിയുടെ പശ്ചാത്തലത്തിലെഴുതിയ നോര്‍ത്ത് അവന്യൂ. ഇനിയും ആരെങ്കിലും ചന്ദ്രികയയെക്കുറിച്ച് പഠിക്കാനോ എഴുതാനോ തയ്യാറാവുമ്പോള്‍ അവര്‍ക്ക് ഏറ്റവും സഹായകമായ രേഖയായിരിക്കും നവാസിന്റെ പുസ്തകമെന്ന് എം. സി ഉറപ്പിച്ചു പറയുന്നു.
ബന്ധപ്പെട്ട സമൂഹത്തില്‍ അനുദിനം വളര്‍ന്നു വരുന്ന വിദ്യാഭ്യാസ - സാംസ്‌കാരിക ആവേശം കാണുമ്പോള്‍ അത്തരം പീനത്തിനും എഴുത്തിനു മെല്ലാമുള്ള വലിയ സാധ്യത അകലെയല്ലെന്ന് കാണാവുന്നതാണ്. പത്രം എന്ന നിലക്ക് ചന്ദ്രികക്ക് തന്നെ ആ ദൗത്യം ഏറ്റെടുക്കാവുന്നതേയുളളു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചന്ദ്രിക പ്രസിദ്ധീകരിച്ച ചിത്രങ്ങളടങ്ങുന്ന വാര്‍ത്തകള്‍ ആ കാലത്തിന്റെ ചരിത്രം വായനക്കാരിലെത്തിക്കുന്നു. പോരാട്ടങ്ങളുടെ വിവിധ സന്ദര്‍ഭത്തില്‍ സി. എച്ച് മുഹമ്മദ് കോയ എഴുതിയ തീപാറുന്ന മുഖ പ്രസംഗങ്ങളും കുറിപ്പുകളും വായിക്കാന്‍ പുസ്തകം അവസരമൊരുക്കുന്നുണ്ട്. തൊണ്ണൂറ് കൊല്ലത്തിനിടക്ക് നടന്ന പ്രധാന സംഭവങ്ങളുടെയെല്ലാം വാര്‍ത്തകള്‍ വന്ന ചന്ദ്രികയുടെ ചിത്രങ്ങള്‍ കാലത്തിന്റെ കണ്ണാടിയായി മാറുന്നു. വിവിധ ഘട്ടങ്ങളില്‍ ചീഫ് എ ഡിറ്റര്‍മാരായ വരുടെയും എഡിറ്റര്‍മാരായവരുടെയും ചിത്രങ്ങളും എഴുത്തുമുണ്ട്. ചന്ദ്രിക സ്റ്റാഫായിരിക്കെ മരിച്ചു പോയ പ്രതിഭകളെ അര്‍ഹിക്കുന്ന ആദരവോടെ ഓര്‍ത്തിട്ടുണ്ട്. വിവിധ ഘട്ടങ്ങളില്‍ എഡിറ്റോറിയല്‍ സ്റ്റാഫായിരൂന്നവരുടെ ഫോട്ടൊ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
Related News