വാഷിംഗ്ടണ്‍/ബെയ്‌റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയില്‍ ലബനനും ഇസ്രായേലും തമ്മില്‍ പുതിയ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തെക്കന്‍ ലബനനിലെ സൈനിക നീക്കങ്ങള്‍ തല്‍ക്കാലം തുടരുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. കഴിഞ്ഞ ശനിയാഴ്ച ഇസ്രായേല്‍ പിടിച്ചെടുത്ത 900 വര്‍ഷം പഴക്കമുള്ള ബോഫോര്‍ട്ട് കോട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ലബനനിലെ സുരക്ഷാ മേഖലകളില്‍ ഇസ്രായേല്‍ സൈന്യം നിലയുറപ്പിക്കുമെന്നും, പലായനം ചെയ്ത ലബനന്‍ സ്വദേശികള്‍ക്ക് തല്‍ക്കാലം വീടുകളിലേക്ക് മടങ്ങാനാകില്ലെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
മേഖലയിലെ 'ഭീകരവാദ നിര്‍മ്മിതികള്‍' തകര്‍ക്കുന്നത് ഇസ്രായേല്‍ തുടരുമെന്നും, ഇസ്രായേല്‍ ജനതയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ബെയ്‌റൂട്ടില്‍ തിരിച്ചടി നല്‍കാന്‍ അമേരിക്കയുടെ പിന്തുണയോടെ തങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ആക്രമണങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരൂ എന്ന വ്യവസ്ഥയിലാണ് ഇരു രാജ്യങ്ങളും ബുധനാഴ്ച വാഷിംഗ്ടണില്‍ ധാരണയിലെത്തിയത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന നാലാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ പുതുക്കാനും തെക്കന്‍ ലബനനില്‍ 'പൈലറ്റ് സെക്യൂരിറ്റി സോണുകള്‍' സ്ഥാപിക്കാനും ഇരുപക്ഷവും സമ്മതിച്ചത്. ഹിസ്ബുള്ള തീവ്രവാദികളെ ഈ മേഖലകളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കും. ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളില്‍ നിന്ന് ഹിസ്ബുള്ള പിന്മാറണമെന്നും ആക്രമണങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നുമാണ് വ്യവസ്ഥ.
ഈ സുരക്ഷാ മേഖലകളുടെ പൂര്‍ണ്ണ നിയന്ത്രണം ലബനന്‍ സായുധ സേനയ്ക്ക് മാത്രമായിരിക്കുമെന്നും മറ്റ് സായുധ ഗ്രൂപ്പുകള്‍ക്ക് ഇവിടെ പ്രവേശനമുണ്ടാകില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ സമാധാന കരാറിലേക്ക് നയിക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നടപടികളെ കാണുന്നത്. ലബനന്റെ ഭാവി ഏതെങ്കിലും ബാഹ്യശക്തികളോ സായുധ ഗ്രൂപ്പുകളോ പണയപ്പെടുത്താനുള്ള ശ്രമങ്ങളെ സംയുക്ത പ്രസ്താവന തള്ളിപ്പറഞ്ഞു. ഹിസ്ബുള്ളയുടെ പ്രധാന പിന്തുണക്കാരായ ഇറാനെ ലക്ഷ്യം വെച്ചാണ് ഈ പരാമര്‍ശം. എന്നാല്‍, നിലവിലെ ചര്‍ച്ചകളില്‍ ഹിസ്ബുള്ള നേരിട്ട് പങ്കെടുക്കുന്നില്ല.
നേരത്തെ ഏപ്രിലിലും മെയ് മാസത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ സമാനമായ വെടിനിര്‍ത്തല്‍ കരാറുകളില്‍ ഒപ്പുവെച്ചിരുന്നെങ്കിലും അതിര്‍ത്തിയില്‍ അക്രമങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച യുഎസ് മധ്യസ്ഥതയില്‍ ഉണ്ടായ ധാരണ പ്രകാരം ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ആക്രമണങ്ങള്‍ ഇസ്രായേല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പകരമായി അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഹിസ്ബുള്ളയും നിര്‍ത്തിവെച്ചു.
എന്നിരുന്നാലും, ബുധനാഴ്ചയും മേഖലയില്‍ ശക്തമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെക്കന്‍ ലബനനിലും ബെയ്‌റൂട്ടിന് തെക്കുള്ള ഖല്‍ദേയിലും ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ നിന്ന് തൊടുത്തുവിട്ട ഒരു ശത്രുവിമാനം തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടെങ്കിലും ഇത് ഹിസ്ബുള്ളയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനുമായി നേരിട്ടുള്ള രാഷ്ട്രീയ-സുരക്ഷാ ചര്‍ച്ചകള്‍ തുടരാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ജൂണ്‍ 22-ന് ആരംഭിക്കുന്ന വാരത്തില്‍ ഇരുവിഭാഗവും വീണ്ടും ചര്‍ച്ചയ്ക്കായി ഒത്തുചേരും. ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ രാജ്യവ്യാപകമായ സമാധാന കരാറായി മാറ്റാനാണ് ലബനന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, സൈന്യത്തെ പിന്‍വലിക്കുന്നതിനും ആക്രമണം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിനും മുന്‍പായി ഹിസ്ബുള്ളയെ പൂര്‍ണ്ണമായി നിരായുധീകരിക്കണമെന്ന കര്‍ശന നിലപാടിലാണ് ഇസ്രായേല്‍.
Related News