വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഗള്‍ഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘര്‍ഷം ശക്തമാകുന്നു. ഇറാന്‍ ഒരു കാരണവശാലും ആണവായുധം നിര്‍മ്മിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയതിന് പിന്നാലെ, നിലവിലെ ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ പുതിയ സൈനിക നടപടികളുമായി യുഎസ് മുന്നോട്ടുപോകുന്നതിനൊപ്പം ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലെബനനിലും ഗാസയിലും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതും മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നത് ആരുടെയും താല്‍പ്പര്യങ്ങള്‍ക്ക് നല്ലതല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജാ കല്ലാസ് മുന്നറിയിപ്പ് നല്‍കി. ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകളാണ് ഇരുവിഭാഗവും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. സൈപ്രസില്‍ നടന്ന ഇയു വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെ, ഇരുരാജ്യങ്ങളും ഇപ്പോള്‍ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ഇടയിലുള്ള അപകടകരമായ മേഖലയിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി തങ്ങള്‍ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) അവകാശപ്പെട്ടു. ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് സമീപം യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി, ആക്രമണത്തിന്റെ ഉറവിടമായ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെ പുലര്‍ച്ചെ 4:50-ഓടെ തിരിച്ചടി നല്‍കിയതായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ IRIB റിപ്പോര്‍ട്ട് ചെയ്തത്.
അതിനിടെ, തങ്ങളുടെ വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായി അമേരിക്കയുടെ സഖ്യകക്ഷിയായ കുവൈറ്റ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് കുവൈറ്റ് വ്യോമാതിര്‍ത്തിയിലേക്ക് ശത്രുരാജ്യങ്ങളുടെ ഡ്രോണുകളും മിസൈലുകളും എത്തിയത്.
ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം വെടിയുതിര്‍ത്തു. സുരക്ഷാ സേനയുമായി മുന്‍കൂട്ടി ആലോചിക്കാതെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെയാണ് നടപടി. മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന് പ്രത്യാഘാതം നേരിട്ട കപ്പലുകള്‍ക്ക് പിന്തിരിയേണ്ടി വന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രാ ഫീസ് പിരിച്ചെടുക്കുന്ന ഇറാന്റെ പുതിയ ഏജന്‍സിയായ 'പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി'ക്ക് മേല്‍ അമേരിക്കന്‍ ട്രഷറി വിഭാഗം ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ സൈനിക ഭരണകൂടം പണത്തിനായി നടത്തുന്ന കൊള്ളയാണിതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വിമര്‍ശിച്ചു. ഈ ഫീസ് നല്‍കുന്ന മറ്റ് രാജ്യങ്ങളും കമ്പനികളും യുഎസ് ഉപരോധത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഭീഷണിയുയര്‍ത്തിയ ഇറാന്റെ നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ബന്ദര്‍ അബ്ബാസിലെ ഡ്രോണ്‍ കണ്‍ട്രോള്‍ സ്റ്റേഷന്‍ തകര്‍ത്തതായും യുഎസ് സൈന്യം അറിയിച്ചു. ഇത് പൂര്‍ണ്ണമായും പ്രതിരോധപരമായ നടപടിയാണെന്നും വെടിനിര്‍ത്തല്‍ നിലനിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് വ്യക്തമാക്കി.
ഇറാനുമായി ഒരു ധാരണയിലെത്താന്‍ തനിക്ക് ധൃതിയില്ലെന്നും നിലവിലെ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു. 'ഇറാന്‍ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ട്, പക്ഷേ ഇതുവരെ അതിനുള്ള പാകതയായിട്ടില്ല. ഒന്നുകില്‍ അവര്‍ വ്യവസ്ഥകള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ ഫെബ്രുവരി 28-ന് ആരംഭിച്ച് ഏപ്രിലില്‍ നിര്‍ത്തിവെച്ച സൈനിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യുഎസ് നിര്‍ബന്ധിതരാകും.'
ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന കരാര്‍ നക്കല്‍ രേഖകള്‍ വ്യാജമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
മേഖലയിലെ മറ്റ് സംഘര്‍ഷങ്ങളുടെ ഭാഗമായി തെക്കന്‍ ലെബനന്‍ നഗരമായ ടയറില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ജനങ്ങളോട് വടക്കന്‍ മേഖലയിലേക്ക് മാറിത്താമസിക്കാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യോമാക്രമണത്തില്‍ ടയര്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകരുകയും വന്‍ തീപിടുത്തമുണ്ടാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
Related News