വാഷിംഗ്ടണ്‍- ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ വീണ്ടും കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആര്‍ട്ടിക് ദ്വീപായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ഏതറ്റം വരെയും പോകുമെന്നും, സമാധാനപരമായ രീതിയില്‍ നടന്നില്ലെങ്കില്‍ കടുത്ത രീതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രമുഖ എണ്ണ-വാതക കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ പോവുകയാണ്, അവര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും. കാരണം ഞങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈക്കലാക്കും. റഷ്യയെയോ ചൈനയെയോ അയല്‍ക്കാരായി ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണമുള്ള ഡെന്‍മാര്‍ക്കിനെതിരെയും ട്രംപ് സംസാരിച്ചു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് കൊണ്ട് ചെന്നിറങ്ങി എന്നത് കൊണ്ട് ആ സ്ഥലം അവര്‍ക്ക് സ്വന്തമാകില്ല. ഞങ്ങളുടെ ഒരുപാട് ബോട്ടുകളും അവിടെ പോയിട്ടുണ്ട്.'
നിലവില്‍ ഗ്രീന്‍ലാന്‍ഡിന് ചുറ്റും റഷ്യന്‍, ചൈനീസ് പടക്കപ്പലുകളും അന്തര്‍വാഹിനികളും ഉണ്ടെന്നും, അമേരിക്കയുടെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്തിനാണ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുന്നത് എന്ന ചോദ്യത്തിന്, 'സ്വന്തം സ്ഥലമാണെങ്കിലേ അത് സംരക്ഷിക്കാന്‍ കഴിയൂ, പാട്ടത്തിനെടുത്ത സ്ഥലമാണെങ്കില്‍ അതിന് കഴിയില്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി. നാറ്റോ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് ഡെന്‍മാര്‍ക്കിന്റെ ഭരണത്തിന് കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം. അപൂര്‍വ്വ ധാതുക്കള്‍ , യുറേനിയം, ഇരുമ്പ് എന്നിവയുടെ വന്‍ ശേഖരം ഇവിടെയുണ്ട്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ സൈനിക നീക്കം നടത്തിയതിന് പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ പുതിയ നീക്കം.
ദശാബ്ദങ്ങളായി ഗ്രീന്‍ലാന്‍ഡിനെ തന്ത്രപ്രധാനമായ ഇടമായാണ് വാഷിംഗ്ടണ്‍ കാണുന്നത്. ഗ്രീന്‍ലാന്‍ഡിനെ ഡെന്‍മാര്‍ക്കില്‍ നിന്നു മോചിപ്പിക്കുന്നതിനായി അവിടുത്തെ ഓരോ വ്യക്തിക്കും 10,000 ഡോളര്‍ മുതല്‍ 1,00,000 ഡോളര്‍ വരെ (ഏകദേശം 8 ലക്ഷം മുതല്‍ 83 ലക്ഷം രൂപ വരെ) വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
2019-ല്‍ തന്റെ ആദ്യ ഭരണകാലത്തും ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ട്രംപ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വില്‍പനക്കുള്ളതല്ല എന്ന മറുപടിയാണ് അന്ന് ഡെന്‍മാര്‍ക്ക് നല്‍കിയത്.
Related News