തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസ്സിയെയും കേരളത്തില്‍ എത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ക്രമക്കേടുകളും വീഴ്ചകളും പുറത്തുവന്നതോടെ അന്വേഷണം ശക്തമാക്കി സര്‍ക്കാര്‍. സ്‌പോണ്‍സര്‍ നല്‍കിയെന്നു പറയപ്പെടുന്ന 126 കോടി രൂപയുടെ സ്രോതസ്സ് സമഗ്രമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍ദേശം നല്‍കി. കായികവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. വിജിലന്‍സോ ക്രൈംബ്രാഞ്ചോ വിഷയം അന്വേഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്.
സ്‌പോണ്‍സറെ തിരഞ്ഞെടുക്കുന്നതില്‍ ഗുരുതര വീഴ്ചയാണുണ്ടായത്. താല്‍പര്യപത്രം ക്ഷണിക്കലോ പരസ്യ ടെന്‍ഡറോ നടത്താതെയാണ് സ്വകാര്യ കമ്പനിയെ സ്‌പോണ്‍സറും സംഘാടകരുമായി തിരഞ്ഞെടുത്തത്. കമ്പനിയുടെ സാമ്പത്തിക ശേഷിയോ പണത്തിന്റെ സ്രോതസ്സോ പരിശോധിച്ചില്ല. മുന്‍ കായികമന്ത്രിയുടെ ഓഫീസും മുന്‍ ചീഫ് സെക്രട്ടറിയും വാക്കാല്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയത്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന വാണിജ്യഘടനയായിരുന്നു ഇതിനുണ്ടായിരുന്നത്.
ഫിഫയുടെയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെയോ (AFA) അന്തിമ കരാറുകള്‍ ഇല്ലാതിരുന്നിട്ടും 15 ദശലക്ഷം യുഎസ് ഡോളര്‍ വിദേശത്തേക്ക് അയച്ചു. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ഈ പണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇടപാട് നടത്തിയ ഏജന്‍സിയുടെ വിശ്വാസ്യതയും സംശയത്തിലാണ്. കള്ളപ്പണ ഇടപാട് സംശയിക്കുന്നതിനാല്‍ ഇ.ഡി. അന്വേഷണത്തിനും സാധ്യതയുണ്ട്. ഭീമമായ വിദേശനാണ്യ വിനിമയവും സാമ്പത്തിക ബാധ്യതകളും ഉള്‍പ്പെട്ടിട്ടും ധനവകുപ്പ് യാതൊരുവിധ പരിശോധനയും നടത്തിയില്ലെന്നതും വീഴ്ചയാണ്.
കായികമന്ത്രിയായിരുന്ന വി. അബ്ദു റഹിമാനും എഎഫ്എയും തമ്മിലുള്ള ഇമെയില്‍ ആശയവിനിമയങ്ങളില്‍ പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസര്‍ അമീറ ഐഷ ബീഗം പങ്കാളിയായത് എങ്ങനെയെന്നതും അന്വേഷണ പരിധിയിലാണ്. എഎഫ്എ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ജെ. ഡയസ് മന്ത്രിക്ക് അയച്ച മെയിലുകളില്‍ ഇവരെയും കോപ്പി ചെയ്തിരുന്നു. ഖത്തര്‍ ലോകകപ്പ് വേളയിലുള്ള പരിചയത്തിന്റെ പുറത്ത് തുടക്കത്തില്‍ സ്‌പോണ്‍സര്‍ക്കും മുന്‍മന്ത്രിക്കും വേണ്ടി മെയിലുകള്‍ തയാറാക്കിയിരുന്നത് താനാണെന്ന് അമീറ വ്യക്തമാക്കിയിട്ടുണ്ട്.
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വ്യക്തമാക്കി. മന്ത്രിക്കു സ്‌പെയിനില്‍ പോകാന്‍ കരാറുകളുടെ ആവശ്യമില്ലെന്നും നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് സജ്ജമാക്കാനാണ് സ്‌പോണ്‍സര്‍ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
Related News