വാഷിംഗ്ടണ്‍- 2022 ല്‍ ആരംഭിച്ച റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റഷ്യയ്ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം വരെ ഇറക്കുമതിത്തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന 'സാങ്ഷനിംഗ് റഷ്യ ആക്റ്റ് 2025' എന്ന ബില്ലിന് ട്രംപ് പച്ചക്കൊടി കാട്ടി.
പുതിയ ബില്ല് നിയമമാകുന്നതോടെ ഇന്ത്യയും വലിയ നികുതി ഭീഷണി നേരിടേണ്ടി വരുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം വ്യക്തമാക്കി. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ പുടിന്റെ 'യുദ്ധ യന്ത്രത്തിന്' സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ ഈ നിയമം ട്രംപിന് അധികാരം നല്‍കും.
റഷ്യയില്‍ നിന്നുള്ള യുറേനിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ 500 ശതമാനം വരെ നികുതി ചുമത്താന്‍ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് തടയുക വഴി റഷ്യയുടെ യുദ്ധ ഫണ്ടിംഗ് ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അടുത്ത ആഴ്ച തന്നെ ഈ ബില്ലിന്‍ മേല്‍ യുഎസ് സെനറ്റില്‍ വോട്ടെടുപ്പ് നടന്നേക്കും.
യുക്രെയ്ന്‍ സമാധാനത്തിനായി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന ഈ സമയത്ത് റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് ഗ്രഹാം പറഞ്ഞു. ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നര്‍ എന്നിവര്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. നയതന്ത്ര നീക്കങ്ങളിലൂടെ സമാധാനം ഉറപ്പാക്കാന്‍ ട്രംപ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും, ഇപ്പോള്‍ കടുത്ത സാമ്പത്തിക നടപടികളിലൂടെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം.
കഴിഞ്ഞ വര്‍ഷവും റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം അധിക നികുതി ചുമത്തിയിരുന്നു. പുതിയ ബില്‍ കൂടി പാസായാല്‍ അത് ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം.
Related News