കാരക്കാസ്: വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ സ്ഫോടനപരമ്പര. ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു. അപ്രതീക്ഷിത നീക്കത്തെത്തുടര്‍ന്ന് രാജ്യത്ത് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലയില്‍ ഭരണമാറ്റം ലക്ഷ്യമിട്ട് ഡോണള്‍ഡ് ട്രംപ് ഭരണകൂടം നേരിട്ടുള്ള സൈനിക നീക്കത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ സ്‌ഫോടനങ്ങളെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മിറാന്‍ഡ, അരഗ്വ, ലാ ഗൈ്വറ എന്നീ സംസ്ഥാനങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനങ്ങള്‍ ആരംഭിച്ചത്. തലസ്ഥാന നഗരിയില്‍ യുദ്ധവിമാനങ്ങളുടെ സാന്നിധ്യവും വലിയ തോതില്‍ കറുത്ത പുക ഉയരുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ല.
വെനസ്വേലയുടെ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും അടച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെനസ്വേല വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാനെന്ന പേരില്‍ മദുറോ സര്‍ക്കാരിനെ താഴെയിറക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിമര്‍ശനമുയരുന്നുണ്ട്.
വെനസ്വേലന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് അമേരിക്കന്‍ ചാരസംഘടനയായ സിഐഎക്ക് (CIA) ട്രംപ് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കരീബിയന്‍ കടലില്‍ വെനസ്വേലന്‍ ബോട്ടുകള്‍ക്ക് നേരെ അടുത്തിടെ യുഎസ് നാവികസേന വെടിയുതിര്‍ത്തിരുന്നു. മദുറോയെ പുറത്താക്കാന്‍ കരസേനയെ ഉപയോഗിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വ്യോമാതിര്‍ത്തി അടച്ചതോടെ വെനസ്വേല പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വെനസ്വേലയും അമേരിക്കയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സ്‌ഫോടനങ്ങളോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ മറ്റൊരു യുദ്ധത്തിന് തുടക്കമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Related News