ബാങ്കോക്ക്: തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം വീണ്ടും രൂക്ഷമായി. തര്‍ക്കമേഖലയില്‍ തായ്ലന്‍ഡ് വ്യോമാക്രമണം നടത്തിയതോടെ മാസങ്ങള്‍ക്കുമുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട സമാധാനക്കരാര്‍ നിലംപതിച്ചു. പുലര്‍ച്ചെയുണ്ടായ ആക്രമണം കംബോഡിയന്‍ സൈന്യം സ്ഥിരീകരിച്ചു. കംബോഡിയന്‍ സൈനികരെ ലക്ഷ്യമിട്ടായിരുന്നു തായ് സൈന്യത്തിന്റെ നീക്കം. ഈ ആക്രമണത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെട്ടു.
കരാര്‍ ലംഘനം ആദ്യം നടത്തിയത് ആരെന്നതിനെച്ചൊല്ലി ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 26-ന് ഒപ്പുവെച്ച സുപ്രധാന കരാറിന്റെ ലംഘനമാണ് ഇപ്പോഴുണ്ടായ വ്യോമാക്രമണമെന്ന് കംബോഡിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ തായ് സൈനികര്‍ക്ക് കുഴിബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റതാണ് കരാറില്‍നിന്ന് പിന്‍മാറാന്‍ കാരണമെന്ന് തായ്ലന്‍ഡ് വിശദീകരിച്ചു.
തായ്ലന്‍ഡിനും കംബോഡിയയ്ക്കും ഇടയില്‍ 817 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്. ഈ സംഘര്‍ഷങ്ങളുടെയെല്ലാം അടിസ്ഥാന കാരണം അതിര്‍ത്തി മേഖലയിലുള്ള ഒരു പൗരാണിക ശിവക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തായ്ലന്‍ഡിനാണെന്ന് രാജ്യാന്തര കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയെച്ചൊല്ലിയാണ് പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും 3 ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ആഗോള റാങ്കിങ് അനുസരിച്ച് സൈനിക ശേഷിയില്‍ തായ്ലന്‍ഡ് 25-ാം സ്ഥാനത്തും കംബോഡിയ 95-ാം സ്ഥാനത്തുമാണ്. നിലവിലെ സാഹചര്യങ്ങള്‍ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.
Related News