ട്രിപ്പോളി: പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയിലുള്ള വന്‍കിട എണ്ണശുദ്ധീകരണ ശാലയിലെ ഗ്യാസോലിന്‍ സംഭരണിക്ക് നേരെ ആക്രമണം. അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് സംഭരണി പൂര്‍ണമായി തകര്‍ന്നു.
ലിബിയയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണ ശാലയായ ഇവിടെ പ്രതിദിനം 1,20,000 ബാരല്‍ എണ്ണ സംസ്‌കരിക്കാനുള്ള ശേഷിയുണ്ട്. നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ (എന്‍.ഒ.സി) കീഴിലുള്ള ബ്രെഗ ഓയില്‍ കമ്പനിയുടെ '402-ടി' എന്ന ടാങ്കാണ് ആക്രമിക്കപ്പെട്ടത്. തകര്‍ന്ന ടാങ്കില്‍ ഏകദേശം 4.5 ദശലക്ഷം ലിറ്റര്‍ ഗ്യാസോലിന്‍ ഉണ്ടായിരുന്നതായി എന്‍.ഒ.സി അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കാനും സമീപത്തുള്ള മറ്റ് ഇന്ധന ടാങ്കുകളിലേക്ക് പടരുന്നത് തടയാന്‍ തണുപ്പിക്കല്‍ പ്രക്രിയ നടത്താനും അഗ്‌നിശമന സേനാംഗങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണെന്ന് ബ്രെഗ കമ്പനി വ്യക്തമാക്കി. പുക ശ്വസിച്ചുള്ള അസ്വസ്ഥതകളല്ലാതെ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അടിയന്തര വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും സാവിയ മേഖലയില്‍ സമാനമായ രീതിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. നാഫ്ത സംഭരണിക്കും ജലശുദ്ധീകരണ ശാലക്കും നേരെ നടന്ന ആക്രമണങ്ങളെ എന്‍.ഒ.സി കടുപ്പത്തില്‍ അപലപിക്കുകയും മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പ്രധാന സാമ്പത്തിക അടിത്തറയായ എണ്ണ മേഖലക്കു നേരെയുള്ള 'കുറ്റകൃത്യപരമായ' ഈ ആക്രമണത്തെ ലിബിയന്‍ പാര്‍ലമെന്ററി സമിതിയും അപലപിച്ചു. ഇന്‍സ്റ്റലേഷനുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
2011-ല്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫിയുടെ പുറത്താക്കലിനു ശേഷം യുദ്ധത്തിലേക്ക് തള്ളവിട്ട ലിബിയ നിലവില്‍ ഭരണപരമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ട്രിപ്പോളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ഹമീദ് ദബീബയുടെ നേതൃത്വത്തിലുള്ള യു.എന്‍ അംഗീകൃത സര്‍ക്കാരും, കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലീഫ ഹഫ്താറിന്റെ സേനയും തമ്മില്‍ അധികാരത്തിനായി തര്‍ക്കം തുടരുന്നതിനിടെയാണ് രാജ്യത്തെ പ്രധാന ഊര്‍ജ്ജ കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
Related News