ന്യൂദല്‍ഹി: യു.എസും ഇറാനും തമ്മിലുള്ള സമാധാന പ്രതീക്ഷകള്‍ മങ്ങുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തിങ്കളാഴ്ച ആറായി ചുരുങ്ങി. കഴിഞ്ഞ 10 ദിവസത്തെ ശരാശരി 11 കപ്പലുകളായിരുന്നുവെന്ന് ഷിപ്പിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഷിപ്പിങ് ഡാറ്റാ ഏജന്‍സിയായ 'കെപ്ലര്‍' ചൊവ്വാഴ്ച പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, രണ്ട് കാലി ഓയില്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ നാല് ചരക്കുകപ്പലുകള്‍ മാത്രമാണ് വഴിയിലൂടെ കടന്നുപോയത്. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, ഇന്ധന അവശിഷ്ടങ്ങള്‍ എന്നിവ വഹിച്ച രണ്ട് കപ്പലുകള്‍ മാത്രമാണ് കടലിടുക്കില്‍ നിന്ന് പുറത്തുകടന്നത്. യുദ്ധത്തിന് മുമ്പുള്ള കാലയളവില്‍ പ്രതിദിനം 130 മുതല്‍ 140 വരെ കപ്പലുകളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്.
ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നും ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം, ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കിലൂടെ തിങ്കളാഴ്ച 25 കപ്പലുകള്‍ കടന്നുപോയി. ഇത് 10 ദിവസത്തെ ശരാശരിയായ 24 കപ്പലുകള്‍ എന്ന നിരക്കിന് സമാനമാണ്.
ഇറാന്‍ മുന്നോട്ടുവെച്ച സമാധാന ഉപാധികള്‍ക്ക് മറുപടിയായി, മുന്‍കാല യുദ്ധങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. തങ്ങള്‍ക്കുമേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ടെഹ്റാന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ട്രംപിന്റെ ഈ ഉപാധി. ജൂണില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രാഥമിക കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇറാന്റെ ഉപാധികള്‍. എന്നാല്‍ ആ കരാര്‍ പിന്നീട് തകരുകയായിരുന്നു.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍, സൈനിക നീക്കം ശക്തമാക്കുമെന്ന ഭീഷണിക്കും സമാധാന കരാര്‍ അടുത്തെത്തിയെന്ന പ്രഖ്യാപനങ്ങള്‍ക്കുമിടയില്‍ ട്രംപ് നിലപാടുകള്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.
Related News