മക്ക: പ്രതിരോധ സഹകരണം വ്യാപിപ്പിക്കുന്നതിനും സംയുക്ത പ്രതിരോധം ശക്തമാക്കുന്നതിനുമായി സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മക്കയില്‍ വെച്ച് പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനു നേരെ ഉണ്ടാകുന്ന സായുധാക്രമണം മൂന്ന് രാജ്യങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് 'മക്ക ജോയിന്റ് ഡിഫന്‍സ് എഗ്രിമെന്റ്' വ്യവസ്ഥ ചെയ്യുന്നത്.
സൗദി അറേബ്യയിലെ അല്‍-സഫ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫ് എന്നിവരെ സ്വീകരിച്ചു. തുടര്‍ന്ന് മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ചരിത്രപരമായ ബന്ധങ്ങള്‍, ഇസ്ലാമിക ഐക്യം, പരസ്പര തന്ത്രപരമായ താല്‍പ്പര്യങ്ങള്‍, ദൃഢമായ പ്രതിരോധ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് മക്കയില്‍ സംയുക്ത പ്രതിരോധ ഉച്ചകോടി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'കൂട്ടായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിനകത്തും ലോകമെമ്പാടും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മൂന്ന് രാജ്യങ്ങളുടെ പ്രതിബദ്ധതയാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവ തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ വശങ്ങളും വികസിപ്പിക്കുന്നതും ഈ കരാറില്‍ ഉള്‍പ്പെടുന്നു.
Related News