ജൂറുസലേം: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള 'വെടിനിര്‍ത്തല്‍' കരാര്‍ നിലനില്‍ക്കെയും തെക്കന്‍ ലെബനന്‍ തുടര്‍ച്ചയായി കൈയടക്കി വെച്ചിരിക്കുന്ന ഇസ്രായേല്‍ സൈന്യം, ലെബനനിലെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ ബ്യൂഫോര്‍ട്ട് കോട്ടയ്ക്ക് സമീപം ശക്തമായ സ്‌ഫോടനങ്ങള്‍ നടത്തി.
ഗലീലിയിലെ ജനവാസ മേഖലകളിലേക്ക് നുഴഞ്ഞുകയറാന്‍ ഹിസ്ബുള്ള ആസൂത്രണം ചെയ്ത പദ്ധതിയുടെ പ്രധാന ഭാഗമായ ബ്യൂഫോര്‍ട്ട് പ്രദേശത്തെ തുരങ്ക ശൃംഖല തങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാട്‌സും പ്രസ്താവനയില്‍ അറിയിച്ചു. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ ഓപ്പറേഷനില്‍ ഏകദേശം 700 ടണ്‍ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു.
'അര്‍ദ്ധരാത്രിയോടനുബന്ധിച്ച് 'ബ്യൂഫോര്‍ട്ട് കോട്ടയ്ക്ക്' സമീപമുള്ള പ്രദേശത്ത് ഇസ്രായേല്‍ സേന അതിശക്തമായ സ്‌ഫോടനങ്ങള്‍ നടത്തി,' ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ (എന്‍.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനങ്ങളുടെ ശക്തിയും അതുമൂലമുണ്ടായ ആഘാത തരംഗങ്ങളും പ്രദേശം മുഴുവന്‍ അനുഭവപ്പെട്ടതായും, ഇത് ക്ലയാവ പട്ടണത്തിലെ നിരവധി വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതായും എന്‍.എന്‍.എ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ സൈന്യം കൈയടക്കി വെച്ചിരിക്കുന്ന തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുരിശുയുദ്ധ കാലഘട്ടത്തിലെ ഈ കോട്ട, കഴിഞ്ഞ ആഴ്ചയാണ് യുനെസ്‌കോയുടെ അപകടനിലയിലുള്ള ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടയര്‍ ജില്ലയിലെ അല്‍-മന്‍സൂരി, മജ്ദല്‍ സൗണ്‍ എന്നീ പ്രദേശങ്ങള്‍ക്ക് സമീപമുള്ള നിരവധി ഗുഹകളും വീടുകളും ഷെല്ലാക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം തകര്‍ത്തതായി എന്‍.എന്‍.എ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഹ്‌മോര്‍ അല്‍-ഷഖിഫ്, അര്‍നൂണ്‍, കഫര്‍ തെബ്‌നിത് എന്നീ പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം അര്‍ദ്ധരാത്രിയോടെ വലിയ സ്‌ഫോടനങ്ങള്‍ നടത്തിയതായും, ഇതിന്റെ ശബ്ദം തെക്കന്‍ പ്രദേശങ്ങളിലുടനീളം കേള്‍ക്കാന്‍ കഴിഞ്ഞതായും എന്‍.എന്‍.എ കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള പോരാളികളെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. സംഭവത്തില്‍ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റിട്ടുണ്ട്. തങ്ങള്‍ 'സുരക്ഷാ മേഖല' എന്ന് വിശേഷിപ്പിക്കുന്ന, തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് രാത്രിയോടെ നിരവധി ഹിസ്ബുള്ള പോരാളികളെ കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. 'ഭീഷണി ഒഴിവാക്കുന്നതിനായി സൈനികര്‍ പോരാളികളെ ലക്ഷ്യമിട്ട് വധിക്കുകയാണുണ്ടായത്,' സൈനിക പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ സൈനികര്‍ക്കേറ്റ ഏത് ഭീഷണിയെയും നേരിടാന്‍ സൈന്യം തുടര്‍ന്നും നടപടിയെടുക്കുമെന്നും, ഇസ്രായേലി പൗരന്മാരെ ഉപദ്രവിക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ നടന്ന സംഘര്‍ഷത്തില്‍ മിതമായ പരിക്കേറ്റ ഒരു ഇസ്രായേലി സൈനികനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
ബെയ്‌റൂട്ടിലെ എ.എഫ്.പി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും ഹിസ്ബുള്ള പ്രതികരിക്കാന്‍ തയ്യാറായില്ല. ജൂണ്‍ 20-ന് ശേഷം ഇറാന്‍ പിന്തുണയുള്ള ഈ സംഘടന യാതൊരു ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ജൂണ്‍ അവസാനം ലെബനനും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച യു.എസ് പിന്തുണയുള്ള കരാര്‍ ശത്രുത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ലെബനീസ് സൈന്യം ഹിസ്ബുള്ളയെ നിരായുധീകരിക്കുമെന്നും, ലെബനീസ് സൈന്യത്തിന് നിലയുറപ്പിക്കാനായി ഇസ്രായേല്‍ സൈന്യം ലെബനനിലെ ചില പ്രത്യേക മേഖലകളില്‍ നിന്ന് പിന്മാറുമെന്നുമാണ് ഈ കരാറിലുള്ളത്.
എന്നാല്‍ ഹിസ്ബുള്ള ഈ കരാര്‍ ആവര്‍ത്തിച്ച് തള്ളിക്കളയുകയും നിരായുധീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. അതേസമയം, ഇസ്രായേലിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റത്തിന് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിട്ടില്ല. ടെഹ്റാനുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി മാര്‍ച്ച് 2-ന് ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണങ്ങളും കരയാക്രമണവും ആരംഭിച്ചിരുന്നു. ഇത് ലെബനനെ വിശാലമായ മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് തള്ളിവിട്ടിരുന്നു. മൂന്ന് മാഴ്ചയിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ സംഭവങ്ങള്‍ നടന്നത്.
Related News