മൈസൂരു: അന്തരിച്ച പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക എസ്. ജാനകി (88)യുടെ സംസ്‌കാരം വൈകുന്നേരത്തോടെ മൈസൂരുവിലെ കനിയനഹുണ്ടി ഗ്രാമത്തിലെ ഫാം ഹൗസില്‍ വെച്ച് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ രാത്രി മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തില്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി നാല്‍പത്തയ്യായിരത്തിലേറെ ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പല്ലപറ്റ്ലയില്‍ 1938 ഏപ്രില്‍ 23നാണ് ജനനം. സംഗീത ലോകത്ത് 'ജാനകി അമ്മ' എന്നും കന്നഡയില്‍ 'ഗാന കോകില' എന്നും അറിയപ്പെട്ട അവര്‍, 1957ല്‍ പുറത്തിറങ്ങിയ 'വിധിയിന്‍ വിലയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും മുപ്പത്തിമൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംവിധായകനും ഭര്‍ത്താവുമായ വി. രാംപ്രസാദ് 1997ല്‍ അന്തരിച്ചതിനുശേഷം ലളിത ജീവിതശൈലി പിന്തുടര്‍ന്ന ജാനകിയമ്മയുടെ മകന്‍ മുരളി കൃഷ്ണ ഈ വര്‍ഷം ജനുവരി 22ന് അന്തരിച്ചിരുന്നു.
പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഭൗതികശരീരം മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌കാരം പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം നടക്കും.
രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ഗായികയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുടം ജാനകിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തുടങ്ങിയവര്‍ അനുശോചിച്ച പ്രമുഖരില്‍ ഉള്‍പ്പെടും. ജാനകിയമ്മയുടെ വിയോഗം രാജ്യത്തിന്റെ കലാപൈതൃകത്തിനും സംഗീതലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും, അവരുടെ ഗാനങ്ങള്‍ ഭാഷാ-പ്രാദേശിക അതിരുകളെ ഭേദിച്ച് കോടിക്കണക്കിന് മനുഷ്യരെ ഒന്നിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.
മലയാളിയുടെ ഹൃദയവികാരങ്ങള്‍ക്ക് സംഗീതത്തിലൂടെ അനശ്വരത നല്‍കിയ വാനമ്പാടിയാണ് ജാനകിയമ്മയെന്നും, മറ്റൊരു നാട്ടില്‍ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ ആ മാസ്മരിക ശബ്ദം തലമുറകളുടെ ഹൃദയത്തില്‍ എന്നും ജീവിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുസ്മരിച്ചു. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, ചിരഞ്ജീവി തുടങ്ങിയ പ്രമുഖ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഹൃദയാഞ്ജലി അര്‍പ്പിച്ചു. 'ആ ശബ്ദം നിലച്ചു, എങ്കിലും പാട്ടുകള്‍ അനശ്വരമായി തുടരും' എന്നാണ് കമല്‍ഹാസന്‍ അനുസ്മരിച്ചത്.
Related News