ന്യൂയോര്‍ക്ക്- അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയെ സ്വാഗതം ചെയ്ത് ലോക നേതാക്കള്‍. ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ നിര്‍ത്തലാക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഈ കരാറില്‍ വ്യവസ്ഥയുണ്ട്. ആഗോളതലത്തില്‍ വലിയ ആശ്വാസം പകരുന്ന ഈ വാര്‍ത്തയെ ലോകരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു.
'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ!' -ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലയളവില്‍ ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ നീക്കുന്നത് ഉള്‍പ്പെടെയുള്ള സമഗ്രമായ കരാര്‍ രൂപീകരിക്കുമെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി അറിയിച്ചു. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനും വിലക്കയറ്റത്തിനും ശേഷമുണ്ടായ ഈ നിര്‍ണായക വഴിത്തിരിവ് വരും വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പുവെക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.
ലോകരാഷ്ട്രങ്ങളുടെ പ്രതികരണങ്ങള്‍
ഖത്തര്‍: അമേരിക്കയുടെയും ഇറാന്റെയും ചര്‍ച്ചകളിലൂടെയുള്ള പ്രശ്നപരിഹാര ശ്രമങ്ങളെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. ഈ കരാര്‍ മേഖലയില്‍ കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ സഹായിക്കുമെന്ന് ഖത്തര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പാകിസ്ഥാന്‍: നയതന്ത്രപരമായ പരിഹാരം കണ്ടെത്തിയതിന് വാഷിംഗ്ടണിനെയും ടെഹ്റാനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിനന്ദിച്ചു. കരാര്‍ സാധ്യമാക്കാന്‍ സഹായിച്ച ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കിയെ എന്നീ രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഇസ്രായേല്‍: അതേസമയം, കരാറിനെതിരെ കടുത്ത നിലപാടുകളുമായി ഇസ്രായേല്‍ രംഗത്തെത്തി. താല്‍ക്കാലിക കരാര്‍ നിലവിലിരിക്കുമ്പോള്‍ ലെബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി. ലെബനന്‍, സിറിയ, ഗാസ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭരണകൂടത്തെ താഴെയിറക്കാന്‍ ഇസ്രായേല്‍ സ്വന്തം നിലയ്ക്ക് ശ്രമിക്കുമെന്ന് ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ച് കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയ: കരാറിനെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമായി അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ചുള്ള എല്ലാ ശ്രമങ്ങള്‍ക്കും തുര്‍ക്കിയെ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭ: സമാധാനപരമായ പ്രശ്നപരിഹാരത്തിലേക്കുള്ള 'നിര്‍ണായക ചുവടുവെപ്പ്' എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ് ഈ കരാറിനെ വിശേഷിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയന്‍: എല്ലാ കക്ഷികളും കരാര്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടു. കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
യുണൈറ്റഡ് കിംഗ്ഡം: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള സഹായം യു.കെ വാഗ്ദാനം ചെയ്തു. അതേസമയം, ഇറാന് ആണവായുധം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിലപാടില്‍ യുകെ ഉറച്ചുനില്‍ക്കുന്നു.
ഫ്രാന്‍സ്: ഹോര്‍മുസ് കടലിടുക്ക് നിബന്ധനകളില്ലാതെ അടിയന്തിരമായി തുറക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ലെബനന്റെ പരമാധികാരം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫ്രാന്‍സ് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശ്: നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നുവെന്നും, ഈ കരാര്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജര്‍മ്മനി: കരാറിനെ സ്വാഗതം ചെയ്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്, ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കും മിഡില്‍ ഈസ്റ്റിന്റെ സുരക്ഷയ്ക്കും പുതിയ വഴിത്തിരിവാകുമെന്ന് പ്രത്യാശിച്ചു. കരാര്‍ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News