ലോസ് ഏഞ്ചല്‍സ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനം വന്നുവെങ്കിലും, യുഎസില്‍ നടക്കുന്ന ലോകകപ്പില്‍ ഇറാന്‍ ടീമിനെതിരെ ശക്തമായ പ്രതിഷേധം. രാഷ്ട്രീയ സംഘര്‍ഷങ്ങളും വിസ സംബന്ധമായ തടസ്സങ്ങളും ടീമിന്റെ ഒരുക്കങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെങ്കിലും, പുറത്തുള്ള ഇത്തരം കോലാഹലങ്ങളിലേക്ക് ശ്രദ്ധ നല്‍കുന്നില്ലെന്ന് ഇറാന്‍ പരിശീലകന്‍ അമീര്‍ ഗലേനോയി വ്യക്തമാക്കി. തിങ്കളാഴ്ച ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെ നേരിടുകയാണ്. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രാജ്യത്തെ ലോകകപ്പിനായി മറ്റൊരു രാജ്യം ആതിഥേയത്വം വഹിക്കുന്ന അപൂര്‍വ്വ സാഹചര്യത്തിനാണ് ഈ മത്സരം സാക്ഷ്യം വഹിക്കുന്നത്.
ടീമിന്റെ പരിശീലന ക്യാമ്പിന് നേരെ ഞായറാഴ്ച വൈകുന്നേരം ചെറിയ തോതില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇറാന്‍ ടീം അമേരിക്കയിലെത്തിയതോടെ, കാലിഫോര്‍ണിയയിലെ ഇറാനിയന്‍ പ്രവാസി സമൂഹത്തിനിടയില്‍ കടുത്ത ഭിന്നത ഉടലെടുത്തിട്ടുണ്ട്. ടീമിന് പിന്തുണയുമായി ഒരുകൂട്ടര്‍ രംഗത്തെത്തുമ്പോള്‍, ഇറാനിലെ ഭരണകൂടത്തിനെതിരായ പ്രതിഷേധം ഉയര്‍ത്താനാണ് മറുവിഭാഗത്തിന്റെ തീരുമാനം. ലോകകപ്പ് ഉദ്ഘാടന മത്സരത്തിനായി ഇറാന്‍ ടീം കളത്തിലിറങ്ങുമ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് വലിയ പ്രതിഷേധ റാലികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇറാനില്‍ നിന്നു പുറത്തായ ഏറ്റവും വലിയ പ്രവാസി സമൂഹം അധിവസിക്കുന്ന മേഖലയാണ് 'തെഹ്റാന്‍ജെലസ്' എന്ന് അറിയപ്പെടുന്ന ലോസ് ഏഞ്ചല്‍സ്. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പുള്ള ഇറാനിയന്‍ പതാകയും സിംഹത്തിന്റെയും സൂര്യന്റെയും ചിഹ്നമുള്ള ടി-ഷര്‍ട്ടുകളും ധരിച്ചാണ് പ്രതിഷേധക്കാര്‍ സ്റ്റേഡിയത്തിന് പുറത്ത് അണിനിരക്കുന്നത്. ജനുവരിയില്‍ ഇറാനില്‍ നടന്ന ഭരണകൂട അടിച്ചമര്‍ത്തലുകളോടുള്ള പ്രതിഷേധമായാണ് ഇവര്‍ ഇതിനെ കാണുന്നത്.
'ഇതൊരു സാധാരണ ഫുട്‌ബോള്‍ ടീമല്ല, ഇത് 'ടീം ഇസ്ലാമിക് റിപ്പബ്ലിക്' ആണ്,' എന്ന് അലി ജവാഹരി എന്ന പ്രവാസി പറയുന്നു. ഫുട്‌ബോളിനോട് ഏറെ ഇഷ്ടമുണ്ടെങ്കിലും ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ടീമിനെ പിന്തുണയ്ക്കാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയത്തിന് അതീതമായി സ്വന്തം രാജ്യത്തിന്റെ ടീമിനെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. 'ഞാന്‍ ഒരു ഫുട്‌ബോള്‍ പ്രേമിയാണ്. ഈ കളിക്കാര്‍ ലോകമെമ്പാടുമുള്ള എല്ലാ ഇറാനികളെയും പേര്‍ഷ്യക്കാരെയും പ്രതിനിധീകരിക്കുന്നവരാണ്. ഇറാനിലെ ഭരണകൂടവുമായി ഇതിന് ഒരു ബന്ധവുമില്ല,' എന്ന് സാന്‍ഡിയാഗോയില്‍ താമസിക്കുന്ന റെസ ഗരാജെദാഗി പറഞ്ഞു.
ടീം ക്യാപ്റ്റന്‍ മെഹ്ദി തരേമിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. 'ഞങ്ങള്‍ ഇവിടെ വന്നത് ഫുട്‌ബോള്‍ കളിക്കാനാണ്, രാഷ്ട്രീയത്തിലല്ല. ഞങ്ങളുടെ ലക്ഷ്യം ഇറാനിലെയും പ്രവാസികളായതുമായ എല്ലാ ഇറാനികള്‍ക്കും സന്തോഷം പകരുക എന്നതാണ്,' അദ്ദേഹം വ്യക്തമാക്കി. മികച്ച ഫുട്‌ബോള്‍ പ്രകടനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോച്ച് ഗലേനോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല. ഫുട്‌ബോളിനെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ഇറാനിലുള്ളവരും പ്രവാസികളായവരും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇറാനിയന്‍ ജനതയെയും പ്രതിനിധീകരിക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. ബുദ്ധിമുട്ടുകളെ അവസരങ്ങളാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് അറിയാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസ നിഷേധം മൂലം ടീമിനൊപ്പമുണ്ടായിരുന്ന പല സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഇതിനുപുറമെ, അമേരിക്കയില്‍ തീരുമാനിച്ചിരുന്ന പരിശീലന ക്യാമ്പ് അവസാന നിമിഷം മെക്‌സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടി വന്നതും ടീമിന് തിരിച്ചടിയായി. സോമാലിയന്‍ റഫറി ഒമര്‍ ആര്‍ട്ടന്‍ ഉള്‍പ്പെടെ പലര്‍ക്കും യുഎസിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് ടൂര്‍ണമെന്റിനെ സംബന്ധിച്ച് വലിയ വിവാദമായിരുന്നു.
യുദ്ധം അവസാനിച്ചെങ്കിലും, ഇറാനിലെ ഭരണകൂടത്തോടുള്ള എതിര്‍പ്പും പ്രതിഷേധവും ഈ ലോകകപ്പ് വേദികളില്‍ വലിയ വെല്ലുവിളിയായി തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങള്‍. ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ ഉള്‍പ്പെടുന്ന ജി ഗ്രൂപ്പിലാണ് ഇറാന്‍ മത്സരിക്കുന്നത്. ഇതുവരെ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ കഴിയാത്ത ഇറാന്‍ ഇത്തവണ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലം
ടീം തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായി ആരോപണമുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതും, ചിലര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം നഷ്ടപ്പെട്ടതും പ്രവാസികള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, ഫിഫയുടെ പതാക നിയമത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. ഔദ്യോഗിക പതാകയ്ക്ക് പകരം വിപ്ലവത്തിന് മുമ്പുള്ള പതാക ഉയര്‍ത്താന്‍ അനുവദിക്കാത്തതിനെതിരെ ഒരു കൂട്ടം പ്രവാസികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ, ഉദ്ഘാടനച്ചടങ്ങില്‍ ഇറാനിയന്‍ പതാക ഉയര്‍ത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ കൂവലുകള്‍ ഉണ്ടായത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Related News